Thursday 16 November 2023

തീര്‍ത്ഥാടനം എന്ത്? എന്തിന്? | ജോര്‍ജുകുട്ടി ടി. പി. തറക്കുന്നേല്‍

തീര്‍ത്ഥാടനം എന്ന വാക്ക് നമുക്ക് വളരെ പരിചിതമാണ്. തീര്‍ത്ഥത്തിനു വേണ്ടിയുള്ള ആടനം-യാത്ര എന്നാണതിന്‍റെ വാച്യാര്‍ത്ഥം. തരണം ചെയ്യുക എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന തരണ്‍ എന്ന സംസ്കൃത ധാതുവാണ് മൂലപദം. പ്രാചീനഭാരതത്തില്‍ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ഉപദേശങ്ങള്‍ക്കായി രാജാക്കന്മാരും മറ്റും മഹാഗുരുക്കന്മാരുടെ ഉപദേശം തേടിയിരുന്നു. ഇത്തരം ഗുരുക്കന്മാരുടെ പര്‍ണശാലകള്‍ നദീതീരത്തോടു ബന്ധപ്പെട്ടായിരുന്നു സ്ഥിതിചെയ്തിരുന്നത്. അങ്ങനെയാണ് തീര്‍ത്ഥം എന്ന വാക്ക് ഉണ്ടായത്. തീര്‍ത്ഥം പിന്നീട് ഒരു പ്രതീകമായി മാറി. അങ്ങനെയാണ് തീര്‍ത്ഥജലം ഉണ്ടാവുന്നത്. 

ഇന്നത്തെ നമ്മുടെ തീര്‍ത്ഥയാത്രകളും പ്രശ്നപരിഹാരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വിശുദ്ധരുടെ പ്രാര്‍ത്ഥന നമുക്ക് തീര്‍ത്ഥമായി അനുഭവപ്പെടുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള പദയാത്രകള്‍ വ്യക്തികള്‍ക്കും ഇടവകകള്‍ക്കും ആദ്ധ്യാത്മിക ചൈതന്യം പകരുന്നതായി നമുക്ക് അറിയാം. തീര്‍ത്ഥയാത്രകളുടെ പ്രസക്തി തീര്‍ച്ചയായും അനുഭവങ്ങളുടെ തലത്തിലുള്ളതാണ്. പരുമലയിലേക്കും മഞ്ഞിനിക്കരയിലേക്കും മറ്റും കിലോമീറ്ററുകള്‍ താണ്ടി പദയാത്ര നടത്തുന്നവരെ പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരും ഈ അനുഭവം ഇല്ലാത്തവരാണ്. തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം തീര്‍ത്ഥാടനം തന്നെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ത്ഥയാത്ര പുറപ്പെടാന്‍ തീരുമാനിക്കുന്നതു മുതലുള്ള ഓരോ അനുഭവവും തീര്‍ത്ഥാടനം തന്നെയാണ്. ലക്ഷ്യസ്ഥാനത്തെത്തി കുറച്ചുനേരം പ്രാര്‍ത്ഥിക്കുന്നതു മാത്രമല്ല തീര്‍ത്ഥാടനം. അത് ഒരേസമയം സാക്ഷ്യവും പ്രഖ്യാപനവുമാണ്. പരുമലയിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന ഒരു വ്യക്തി ഒരു നൂറ്റാണ്ടു മുമ്പ് ഇവിടെ ജീവിച്ചിരുന്ന ഉന്നതമായ ഒരു വ്യക്തിത്വത്തെ ലോകത്തിനു സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൈവത്തോടു ചേരുന്ന വിശുദ്ധന്മാരുടെ ഉന്നതമായ അവസ്ഥയെപ്പറ്റിയുള്ള പ്രഖ്യാപനം കൂടി ആണത്. വിശുദ്ധന്മാരുടെ ആ അവസ്ഥയോട് പങ്കുപറ്റുവാനുള്ള വിശ്വാസികളുടെ ശ്രമമാണ് അവര്‍ക്ക് അനുഭവങ്ങള്‍ നല്‍കുന്നത്. നമ്മുടെ പരിശ്രമത്തിന്‍റെ ആത്മാര്‍ത്ഥതയും തീക്ഷ്ണതയും അനുസരിച്ചുള്ള ഫലം ഓരോരുത്തര്‍ക്കും ലഭിക്കുന്നു. 

വയലത്തലയിലേക്ക് എത്തുന്ന കോത്തലപ്പള്ളിയിലെ വിശ്വാസികളെയും ഭരിക്കുന്നത് ഈ വികാര വിചാരങ്ങള്‍ തന്നെയാണ്. അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ഇടവകയെ ശുശ്രൂഷിച്ച ഒരു വൈദികന്‍റെ ഓര്‍മ്മ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ലാത്തവരുടെ മനസ്സുകളിലേക്കു കൂടി പ്രകാശം പരത്തുന്നു. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ദൈവിക ശുശ്രൂഷചെയ്ത ഒരു പുരോഹിതന്‍റെ ആ ജീവിത വിശുദ്ധിയുടെയും ദൈവോന്മുഖതയുടെയും പ്രഖ്യാപനമാണ് ഈ തീര്‍ത്ഥാടനത്തിലൂടെ നമ്മള്‍ നടത്തുന്നത്. 

തീര്‍ത്ഥാടനങ്ങള്‍ പലപ്പോഴും മദ്ധ്യസ്ഥപ്രാര്‍ത്ഥന മാത്രമായി പരിഗണിക്കപ്പെടാറുണ്ട്. മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നാല്‍ ജീവനോടിരിക്കുന്നവരും വാങ്ങിപ്പോയവരും തമ്മിലുള്ള കൂട്ടായ്മയാണ്. ജീവനോടിരിക്കുന്നവര്‍ തമ്മില്‍തമ്മില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക പ്രസ്ഥാനങ്ങള്‍ വാങ്ങിപ്പോയവരുടെ മദ്ധ്യസ്ഥതയെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാറുണ്ട്. ഏക മദ്ധ്യസ്ഥന്‍ ക്രിസ്തുവായതിനാല്‍ മറ്റ് മദ്ധ്യസ്ഥര്‍ പാടില്ല എന്ന് പറയുന്നവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണെന്ന് മനസ്സിലാക്കുന്നില്ല. വാങ്ങിപ്പോകുന്നവര്‍ ദൈവസംസര്‍ഗ്ഗത്തിലാണെന്ന് അംഗീകരിക്കാത്തവര്‍ ക്രിസ്ത്യാനികളല്ല എന്നതാണ് വസ്തുത. തനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണെന്നു പൗലോസ് അപ്പോസ്തോലന്‍ പറഞ്ഞിരിക്കുന്നത് വാങ്ങിപ്പോയാല്‍ ക്രിസ്തുവിനോടുകൂടി ഇരിക്കാം എന്ന വിശ്വാസത്തിലും പ്രത്യാശയിലുമാണല്ലോ. ദൈവസംസര്‍ഗ്ഗത്തില്‍ കഴിയുന്നവരുമായുള്ള നമ്മുടെ കൂട്ടായ്മയാണ് വാങ്ങിപ്പോയവരുടെ മദ്ധ്യസ്ഥത. ലോകത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന ക്രിസ്തു വഹിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യസ്ഥതയെ ഈ കൂട്ടായ്മയുമായി ബന്ധപ്പെടുത്തി പ്രസംഗിക്കുവാന്‍ ഇടയാകുന്നത് മദ്ധ്യസ്ഥത എന്ന വാക്കിന്‍റെ പരിമിതിയെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഒപ്പം ഒരു സന്ദേശം അവിടെ ഉള്‍ക്കൊള്ളാനുണ്ട് എന്നത് വിസ്മരിക്കാനുമാവില്ല. വാങ്ങിപ്പോയവരുടെ ഓര്‍മ്മയും പ്രാര്‍ത്ഥനയും നമുക്ക് അനുഗ്രഹകരമാവുന്നത് അവരുടെ ജീവിതവിശുദ്ധിയും മാര്‍ഗദര്‍ശിത്വവും നാം സ്വീകരിക്കുമ്പോള്‍ മാത്രമാണെന്നത് നമ്മള്‍ മറക്കാന്‍ പാടില്ല. അതിനുപകരം കേവലമായ പദാര്‍ത്ഥങ്ങളോടും അടയാളങ്ങളോടുമുള്ള യുക്തിഹീനമായ ഭക്തിയായി മാറുമ്പോള്‍ അത് അപഹാസ്യമായിത്തീരാറുണ്ട്. അത് നമ്മുടെ സാക്ഷ്യത്തെയും ദര്‍ശനത്തെയും വഴിതെറ്റിക്കാനും ഇടയാക്കാറുണ്ട്. 

ഏതൊരു തീര്‍ത്ഥാടനവും ഏതൊരു പ്രാര്‍ത്ഥനയും സഫലമാവുന്നത് അത് നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്ന അനുഭൂതികള്‍ക്കും അനുഭവങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ബലവും വചനത്തിന്‍റെ പരിമളവും നല്‍കുമ്പോഴാണ് എന്ന യാഥാര്‍ത്ഥ്യം എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവേണ്ടതുണ്ട്.

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...