Friday 6 October 2023

നഷ്ടമായ ഒരു "കുട്ടിച്ചൻ" കാലം


അധികാരവും പദവിയും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന് ജനഹൃദയങ്ങളിലേക്ക് എങ്ങനെ ആഴ്ന്നിറങ്ങാമെന്നതിന്റെ നേർചിത്രമായിരുന്നു റ്റി.പി. ജോർജുകുട്ടിയെന്ന മനുഷ്യൻ.ബാല കൗമാര യൗവ്വന ഭേദമന്യേ എല്ലാർക്കും പ്രിയങ്കരനായ കുട്ടിച്ചൻ...അക്ഷരക്കൂട്ടങ്ങളോടുള്ള അദമ്യമായ പ്രണയം-രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക, സാഹിത്യ, കാർഷിക, ശാസ്ത്ര... മേഖലകളിലെല്ലാം കുട്ടിച്ചൻ ഒരിടം നേടിയിരുന്നു. തികച്ചും ശൂന്യതയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കുവാനും ആ അവസരങ്ങളിൽ മറ്റുള്ളവരെ എത്തിക്കുവാനുമാണ് കുട്ടിച്ചൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നത്.ബാല സംഘങ്ങൾ മുതൽ വയോജന സദസ്സുകൾ വരെ ആ വാക്കുകൾക്ക് കിട്ടിയിരുന്ന സ്വീകാര്യത ആശ്ചര്യജനകമായിരുന്നു.പണം സമ്പാദിക്കുകയോ, ലാഭം ഉണ്ടാക്കുകയോ കുട്ടിച്ചന്റെ ലക്ഷ്യമായിരുന്നില്ല. പുസ്തക പ്രസാധനത്തിലും വിൽപനയിലുമൊക്കെത്തന്നെ നിരവധി തിരിച്ചടികൾ ഉണ്ടായപ്പോഴും കൂടെ നിന്നവരെ ഉപേക്ഷിക്കാതെ ചേർത്തു പിടിക്കുവാൻ എത്ര കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരു നല്ല ഭക്ഷണത്തിനോ,വസ്ത്രത്തിനോ,യാത്രയ്ക്കോവേണ്ടിപ്പോലും അമിതമായി പണം വ്യയം ചെയ്യാതിരുന്ന കുട്ടിച്ചൻ മറ്റുള്ളവർക്കു വേണ്ടി ബാദ്ധ്യതകൾ ഏറ്റെടുത്തു.വഞ്ചനയും ,ചൂഷണവും,കാപട്യവുമറിയാത്ത ആ ശുദ്ധമനസ്കനെ പലരും കബളിപ്പിച്ചിട്ടുണ്ട്. .അപ്പോഴും -അവരോട് കലഹിക്കുവാനോ കോപിക്കുവാനോ ശ്രമിക്കാതെ അനുഭാവപൂർവ്വം ഇടപെടുവാൻ കഴിഞ്ഞത് കുട്ടിച്ചന് മാത്രം സാധിക്കുന്ന ഒരു സിദ്ധിവിശേഷം തന്നെ .

എന്നെ സംബന്ധിച്ച്-ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പിറവിയിലും വളർച്ചയിലും എല്ലാം കുട്ടിച്ചൻ നൽകിയ പിന്തുണ, കരുത്ത്, ദർശനങ്ങൾ... ഒക്കെ വളരെ വലുതാണ്.പി .ജി.പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ എന്നെക്കൊണ്ട് ഒരു അക്കാദമിക് പുസ്തകം എഴുതിക്കുവാൻ അദ്ദേഹം കാട്ടിയ തന്റേടത്തിന് മുൻപിൽ ശിരസ്സ് നമിക്കട്ടെ.പിന്നീടുള്ള നാളുകളിൽ ... എന്റെ സുഹൃത്ത്,മാർഗ്ഗദർശി,വൈജ്ഞാനികതയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ ഗുരുസ്ഥാനീയൻ ,പതിയെ ...പതിയെ എന്റെ രക്ത ബന്ധത്തെക്കാൾ ഉടും പാവും ചേർന്ന ജ്യേഷ്ഠസഹോദരൻ...പിന്നെയും ആരെല്ലാമോ....എന്തെല്ലാമോ...

പ്രിയപ്പെട്ട കുട്ടിച്ചാ,നിങ്ങൾ ഇല്ലായെന്ന് അത്രവേഗമൊന്നും അംഗീകരിച്ചു കൊടുക്കുവാൻ മനസ്സ് തയ്യാറാവുന്നില്ലല്ലോ.നമ്മുടെ സൗഹൃദ കൂട്ടങ്ങളിൽ ...രണ്ട് മൂന്ന് പേർ കൂടി നിൽക്കുന്ന ഇടങ്ങളിൽ... പെട്ടെന്ന് കടന്നുവന്ന് നർമ്മത്തിന്റെയോ,വിവാദത്തിന്റെയോ,ധൈഷ്ണതികതയുടെയോ ചെറു വാക്കുകൾ കോറിയിട്ട്... നിമിഷാർദ്ധം കൊണ്ട് ഊളിയിട്ട് നടന്നകലുന്ന നിങ്ങളുടെ പതിവ് ശൈലിയുണ്ടല്ലോ കുട്ടിച്ചാ...

ഈ യാത്രയും അങ്ങനെയാണെന്ന് വിശ്വസിച്ചോട്ടെ... ഹൃദ്യമായ യാത്രാമംഗളങ്ങളോടെ

- ജേക്കബ് പാത്തിങ്കൻ

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...