Wednesday 20 September 2023

ഇരിക്കുന്ന കൊമ്പു മുറിയ്ക്കരുത് | ടി. പി. ജോര്‍ജുകുട്ടി കോത്തല

അംഗുലീപരിമിതരായ ആളുകളുടെ ഇടപെടല്‍ മൂലം മലങ്കരസഭയിലെ സമാധാന ശ്രമങ്ങള്‍ മന്ദീഭവിച്ചിരിക്കുകയാണ്. വൈകുന്തോറും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകാനാണ് സാദ്ധ്യത. മറുഭാഗം ഏതെങ്കിലും പഴുതു കണ്ടെത്തി സഭയെ ഇനിയും വ്യവഹാരത്തിലെത്തിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനുള്ള ഗവേഷണങ്ങളും സമ്മര്‍ദ്ദങ്ങളും സ്വാധീനങ്ങളും നടക്കുന്നുണ്ട്. ഒന്നു രണ്ടു മുന്‍ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം പാഠിക്കേണ്ടതാണ്.

നാം വിജയിച്ചുവെന്ന് ഏറെ കൊട്ടിഘോഷിച്ച 1995-ലെ സുപ്രീംകോടതി വിധിക്കു ശേഷം ഇരു കക്ഷികളുടെയും കടുംപിടിത്തം നിമിത്തം യോജിപ്പ് തകര്‍ന്നടിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് പാത്രിയര്‍ക്കീസു ഭാഗത്തിന് ഒരു ഉള്‍വിളി. This does not, however, mean that installation of Mathews Athanasius, elected as the Catholicos on December 31, 1970, in October, 1975 is to be ignored. Similarly,  the election and installation of sixth Catholicos, Mathew II (third respondent in the present appeals) cannot also be ignored. They are accomplished facts and shall remain unquestioned എന്നു പറഞ്ഞിരിക്കുന്ന ഭാഗത്ത് പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ മലങ്കര മെത്രാപ്പോലീത്തായെന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ അദ്ദേഹം മലങ്കര മെത്രാപ്പോലീത്തായല്ല; കാതോലിക്കാ മാത്രമാണ് എന്നായിരുന്നു വാദം. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കൂടിയായ കലക്ടറെ "കലക്ടറും ഡിസ്ട്രിക്ട് മജിസ്ട്രേറ്റും" എന്നു പറയാറില്ലാത്തതു പോലെയുള്ള നിസ്സാരമായ ഒരു കാര്യം മാത്രമായിരുന്നു ഇത്. അവസാനം 2002-ല്‍ പരുമലയില്‍ ജസ്റ്റീസ് മളീമഠിന്‍റെ നിരീക്ഷണത്തില്‍ കൂടിയ മലങ്കര അസോസിയേഷന്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിക്കേണ്ടതായി വന്നു. 

അന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഴക്കിയ "ജയ് ജയ് കാതോലിക്കോസ്" മുദ്രാവാക്യത്തിന്‍റെ പ്രതിധ്വനി നിലയ്ക്കുന്നതിനു മുമ്പേ അടുത്ത 'പാര' 2006-ലെ മലങ്കര അസോസിയേഷനു നേരെ ഉയര്‍ന്നു. പ. ദിദിമോസ് ബാവായുടെ പൗരസ്ത്യ കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് ചോദ്യം ചെയ്യപ്പെട്ടത്. 1992-ല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2002-ല്‍ 'യോജിച്ച സഭ' ഇത് അംഗീകരിച്ചിട്ടില്ലെന്നായിരുന്നു വാദം. സഭയെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ദൈവകൃപയാല്‍ വലിയ പരുക്കില്ലാതെ രക്ഷപെട്ടു. സഭാചരിത്രത്തിലാദ്യമായി തുടര്‍ച്ചയല്ലാത്ത രണ്ടു ദിവസങ്ങളിലായി (2006 സെപ്റ്റംബര്‍ 21, ഒക്ടോബര്‍ 12) മലങ്കര അസോസിയേഷന്‍ യോഗം കൂടി റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് അതിടയാക്കി. 

അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്കുള്ള 1992 സെപ്റ്റംബര്‍ 10-ലെ തെരഞ്ഞെടുപ്പ് സ്ഥിരപ്പെടുത്തുന്ന ഒരു പ്രമേയം 2004 ജൂണ്‍ 10-ലെ അസോസിയേഷന്‍ യോഗത്തില്‍ കൊണ്ടുവരാന്‍ ഡോ. എം. കുര്യന്‍ തോമസും വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയും ജേക്കബ് സക്കറിയായും ചേര്‍ന്ന് ശ്രമിച്ചതു വിജയിച്ചിരുന്നെങ്കില്‍ 2006-ലെ വ്യവഹാരവും അനിശ്ചിതാവസ്ഥയും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നുള്ള വസ്തുതയും ഈ അവസരത്തില്‍ സ്മരിക്കുന്നു. അന്ന് അവര്‍ അസോസിയേഷന്‍ അംഗങ്ങളല്ലാത്തതിനാല്‍ അംഗങ്ങളെക്കൊണ്ട് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. 

ചര്‍ച്ച് ആക്ട് നടപ്പാക്കണം, മതപരമായ തര്‍ക്കത്തിന് ട്രൈബ്യൂണല്‍ മാതൃകയിലുള്ള സംവിധാനം വേണം, സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നൊക്കെയുള്ള മുറവിളികളും ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇരിക്കുന്ന കൊമ്പ് മുറിച്ച് കോടാലിക്കൈ പണിയുന്ന പരിപാടികളാണ് ഇവയൊക്കെ. എത്രയുംവേഗം പ്രശ്നം പരിഹരിച്ചാല്‍ സഭയ്ക്ക് അത്രയും ജീര്‍ണ്ണത കുറയ്ക്കാന്‍ കഴിയും.

(മലങ്കര നവോത്ഥാനം 2018 മാര്‍ച്ച്)

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...