Friday 22 September 2023

ഓര്‍ത്തഡോക്സുകാരോട് രഹസ്യമായി...

"മലങ്കര സഭയുടെ രണ്ടുവിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ് ഒഴിവാക്കി എടുക്കാവുന്നതും സഭയെ തന്നെ ജീര്‍ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന മേലിലുള്ള കലഹവും അസമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്". 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ആത്മാവിലൂടെയാണ് സഭയെ സംബന്ധിച്ച വിധികള്‍ ഉണ്ടാവുന്നതെന്നതിന്‍റെ ശക്തമായ തെളിവാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഈ വിധിന്യായം.

എന്നാല്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള സാത്താന്‍റെ പ്രവര്‍ത്തനം ഇവിടെയും അവസാനിക്കുന്നില്ല. പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കാതിരിക്കാനും, വീണ്ടും കേസുകള്‍ ഉണ്ടാക്കാനുമുള്ള അവന്‍റെ ശ്രമം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണു നാം കാണുന്നത്.

പരിശുദ്ധ സഭയില്‍ ദൈവാത്മാവ് വ്യാപരിക്കുന്നത് വി. മൂറോനിലൂടെയാണെന്ന് നാം വിശ്വസിക്കുന്നു. മാമോദിസയില്‍ നാം സ്വീകരിച്ച വി. മൂറോനിലൂടെ ദൈവാത്മാവിനെ നാം പ്രാപിച്ചുവെന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ട്. പരിശുദ്ധന്മാരായ സഭാപിതാക്കന്മാര്‍ 40 ദിവസത്തെ ഉപവാസത്തിനുശേഷമാണ് എപ്പോഴും വി. മൂറോന്‍ കൂദാശ അനുഷ്ഠിച്ചിരുന്നതും. പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയും ഔഗേന്‍ ബാവായും വട്ടക്കുന്നേല്‍ ബാവായും മാത്യൂസ് ദ്വിതീയന്‍ ബാവായും ദിദിമോസ് ബാവായും ആ പതിവ് പാലിക്കുകയും അതിശ്രേഷ്ഠമായ വിധത്തില്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ജനങ്ങള്‍ക്ക് അനുഭവപ്പെട്ട കൂദാശകള്‍ അര്‍പ്പിക്കുകയും ചെയ്തവരാണ്.

എന്നാല്‍ അവസരംപാത്തു കഴിയുന്ന സാത്താന്‍റെ തന്ത്രം വിജയിക്കുകയാണോയെന്ന് ആശങ്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ സഭയില്‍ ഉണ്ടാവുന്നത്. നാല്പതാം വെള്ളിയാഴ്ച മൂറോന്‍ കൂദാശ നടത്തുന്നതിനു നാലുദിവസം മുമ്പാണ് പരിശുദ്ധ കൂദാശയ്ക്ക് നേതൃത്വം നല്‍കേണ്ട അഭിവന്ദ്യ തിരുമേനിമാര്‍ എതിര്‍ഭാഗത്തെ നമ്മുടെ സഹോദരങ്ങളെ തെരുവില്‍ തെറിപറയുന്നതിനുവേണ്ടി പുതുപ്പള്ളിയില്‍ കാതോലിക്കാദിനമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. മലങ്കര സഭ നിയമപരമായോ മറ്റേതെങ്കിലും വിധത്തിലോ ഒരു വെല്ലുവിളിയും നേരിടാത്ത സാഹചര്യത്തില്‍, നമ്മുടെ തന്നെ സഹോദരങ്ങള്‍ക്കെതിരെ ആഭാസ പ്രകടനം നടത്തുവാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിക്കുന്നത് തീര്‍ച്ചയായും ദൈവാത്മശക്തിയല്ല എന്ന് തീര്‍ച്ചയാണല്ലോ. അപ്പോള്‍ സാത്താന്‍റെ തന്ത്രം ഇവിടെ വിജയിച്ചാല്‍ തീര്‍ച്ചയായും അത് പരിശുദ്ധ കൂദാശയുടെ ഫലപ്രാപ്തിയെ വീപരീതമായി ബാധിക്കും എന്ന് തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതാണ്. തീര്‍ച്ചയായും ദൈവാത്മാവിന്‍റെ ആവാസത്തിനുപകരം വിരുദ്ധാത്മാവിന്‍റെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ അത് മൂറോന്‍ അഭിഷേകം പ്രാപിക്കുന്ന ഭാവിതലമുറകളെ എപ്രകാരം സാധിക്കും എന്നതിനെപ്പറ്റി ചിന്തിക്കുന്ന എല്ലാവര്‍ക്കും ആശങ്കയുണ്ടാവും.

ഈ സാഹചര്യത്തില്‍ സഭാംഗങ്ങള്‍ ഏറെ ജാഗരൂകരാകേണ്ടതുണ്ട്. സാത്താന്‍റെ തന്ത്രമായ അസമാധാനവും കലഹവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭാനേതൃത്വവും ബന്ധപ്പെട്ടവരും ഒഴിഞ്ഞുപോകണമെന്നു നമുക്ക് ശക്തിയായി പ്രാര്‍ത്ഥിക്കാം. നോമ്പിന്‍റെ ഇനിയുള്ള ദിനങ്ങള്‍ അതിനായി മാറ്റിവയ്ക്കാം. എതിര്‍ഭാഗത്തു നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങളുമായി രമ്യമായി ചര്‍ച്ചകള്‍ നടക്കുവാനും എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനങ്ങള്‍ ഉണ്ടാകാനും നമുക്കു പ്രാര്‍ത്ഥിക്കാം.

തീര്‍ച്ചയായും ഏറ്റവും ശ്രേഷ്ഠമായ നേതൃത്വമാണ് നമ്മുടെ സഭയ്ക്കുള്ളത്. ഏറ്റവും ലളിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നുവന്നവരാണ് പരിശുദ്ധ ബാവായും സേവേറിയോസ് തിരുമേനിയും ദീയസ്കോറസ് തിരുമേനിയുമെല്ലാം. അവരില്‍ നിന്നൊക്കെയും ബോധപൂര്‍വമായ ഒരു തെറ്റും ഉണ്ടാവുകയില്ല എന്നു നമുക്കെല്ലാം ഉറപ്പുണ്ട്. പരിശുദ്ധ പാമ്പാടി തിരുമേനിയും ധനാഢ്യനായ പാറേട്ട് തിരുമേനിയും ഏറ്റവും ലളിതമായ ജീവിച്ച പൊത്തന്‍പുറം ദയറായില്‍ ഇന്ന് എത്രയോ സൗകര്യങ്ങളുണ്ട്. അവയൊന്നും പോരാതെ ഇനിയും ആഡംബരസൗധങ്ങള്‍ വേണമെന്ന ചിന്ത ഉണ്ടാവുന്നതൊക്കെയും ദൈവാത്മാവില്‍ നിന്നല്ല എന്നു നമുക്കുറപ്പിക്കാം. അതുപോലെ സഭയിലെ എതിര്‍ഭാഗവുമായി ഒരു ചര്‍ച്ചയും നടത്തില്ല എന്ന വാശിപിടിക്കുന്നതും ഏത് ആത്മാവിന്‍റെ പ്രേരണയാണെന്നുള്ളതില്‍ സംശയിക്കേണ്ടതില്ല.

തീര്‍ച്ചയായും സഭാജനങ്ങള്‍ എന്നനിലയില്‍ നമുക്കു പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ പുരോഹിതന്മാരെക്കുറിച്ച് നമ്മുടെ കര്‍ത്താവ് പറഞ്ഞവചനം നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവണം. അവര്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക, എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. പിതാക്കന്മാര്‍ നല്‍കുന്ന എല്ലാ നല്ല ഉപദേശങ്ങളും നാം പിന്തുടരണം. പരിശുദ്ധ സുന്നഹദോസ് തീരുമാനമായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഐക്യത്തിനായുള്ള ആഹ്വാനം നാം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണം. എന്നാല്‍ തെറ്റായ പ്രവര്‍ത്തികള്‍ നമ്മള്‍ പിന്തുടരുവാന്‍ പാടില്ല.

തെരുവുറാലികള്‍ക്കും ഗോഗ്വാവിളികള്‍ക്കുമായുള്ള ആഹ്വാനങ്ങളെ കരുതലോടെ വീക്ഷിക്കുക, പരിശുദ്ധ പിതാക്കന്മാര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ ജനസംഖ്യ കേരളത്തില്‍ പതിനേഴു ശതമാനം മാത്രമാണ്. ആകെ ജനസംഖ്യ മൂന്നുകോടി മുപ്പത്തഞ്ചു ലക്ഷം. എല്ലാ ക്രൈസ്തവരും കൂടി എഴുപതു ലക്ഷം തികയില്ല. എണ്ണത്തില്‍ ഗണ്യമല്ലാതെ വരുന്ന സമൂഹങ്ങള്‍ക്ക് ഇനിയുള്ള കാലത്ത് ഏറ്റവും ആവശ്യമായ ഭരണകൂട പിന്തുണ വേണ്ടത്ര ലഭിക്കില്ല എന്ന് ഏവരും തിരിച്ചറിയണം. രണ്ടായി ശത്രുതയോടെ നിന്നാല്‍ കേരളത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍പെടുന്നവരാകും നമ്മള്‍. ഒരു കോടിയോളം അംഗങ്ങളുള്ളവരാണ് കേരളത്തിലെ പ്രബലസമുദായങ്ങളായ ഈഴവരും, മുസ്ലീങ്ങളും. നമ്മെ വീണ്ടും ദുര്‍ബലരാക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങളോട് പ്രാര്‍ത്ഥന എന്ന ആയുധംകൊണ്ടു നമുക്കു നേരിടാം. നമ്മുടെ പിതാക്കന്മാര്‍ക്കായി കരഞ്ഞുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം.

വീണ്ടും പ്രിയപ്പെട്ടവരെ, ഏറ്റവും അനുകൂലമായ വിധി പരമോന്നത കോടതിയില്‍നിന്നും ഉണ്ടായിട്ടും വീണ്ടും കേസുകള്‍ക്കായി ചില ആളുകള്‍ ആവേശം കൊള്ളുന്നതിന്‍റെ പിന്നില്‍ സാത്താന്‍ ഉപയോഗിക്കുന്ന തന്ത്രം കൂടി നാം മനസിലാക്കേണ്ടതുണ്ട്. പരുമലയിലെ പരിശുദ്ധന്‍റെ കബറില്‍ വീഴുന്ന പണമാണ് സ്പെഷല്‍ഫണ്ട് എന്ന പേരില്‍ എഴുതിയെടുത്ത് വക്കീലന്മാര്‍ക്ക് കൊടുക്കുന്നത്. ഇതിന്‍റെ പേരില്‍ അനേകലക്ഷം രൂപ പലപേരില്‍ ചെലവെഴുതി പോകുന്നുണ്ട്. അതിന്‍റെ പങ്കുപറ്റുന്നവര്‍ ഒരു കാരണവശാലും കേസുകള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല.

നമ്മുടെ സഭയിലെ ഒന്നിലധികം അച്ചന്മാര്‍ സാമ്പത്തിക ബാധ്യതയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു. എത്രയോ വൈദികര്‍ ദുരിതക്കയത്തില്‍ ജീവിക്കുന്നു. എത്രയോ പള്ളി ശുശ്രൂഷകര്‍ കണ്ണീരും കയ്പുമായി കഴിയുന്നു. എത്രയോ സാധാരണക്കാര്‍ കടബാധ്യതയില്‍ നീറുന്നു. ഇതൊന്നും കാണാതെ പരുമലയിലെ കണ്ണീരിന്‍റെ കാശും നമ്മള്‍ ഒരു വിധത്തില്‍ കൊടുക്കുന്ന പണവും കൂടി ധാരാളിച്ച് ധൂര്‍ത്തടിക്കുന്നതിനുള്ള ഏതു ശ്രമത്തെയും നമ്മള്‍ തിരിച്ചറിയണം. നമുക്കു പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ഒരു കാര്യംകൂടി ചെയ്യാം. അമിതമായ പണം സഭാധികാരികള്‍ക്ക് നല്‍കാതിരിക്കാം. ഈ വര്‍ഷത്തെ കാതോലിക്കാദിനം അതിന്‍റെ തുടക്കമാവട്ടെ. 

അന്‍പതുരൂപയിലധികം തുക കാതോലിക്കാദിന പിരിവുകളായാലും അതുപോലെയുള്ള മറ്റു പിരിവുകളായാലും നല്‍കുന്നത് പണം കുമിഞ്ഞുകൂടുന്നതിനും സാത്താന്യശക്തികള്‍ക്ക് പിടിമുറുക്കുന്നതിനും മാത്രമേ ഇടയാക്കൂ. ആറരകോടി രൂപ കാതോലിക്കാദിന പിരിവു ലഭിച്ചവര്‍ഷമാണ്, സഭയുടെ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടും, ചികിത്സാസഹായം ലഭിക്കാതെ വൈദികര്‍ ആത്മഹത്യ ചെയ്തതെന്നത് മറക്കാതിരിക്കുക. പണം കുമിഞ്ഞുകൂടുന്ന അരമനകളില്‍ എല്ലാ ഛിദ്രശക്തികളും പിടിമുറുക്കും. പുതിയ കേസുകള്‍ കൊടുക്കുന്നതിനും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമായി ഒരു മാഫിയ സഭയുടെ കേന്ദ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഇനിയും നാം കണ്ടില്ലെന്നു നടിക്കരുത്.

ചാട്ടവാറുമായി വിനമയ കേന്ദ്രങ്ങളിലേക്കു കടന്നുവന്ന ദൈവപുത്രനോട് നമ്മളും കണക്കുപറയേണ്ടിവരും. കൈമുത്തിയും കാലുനക്കിയും കിട്ടുന്ന നേട്ടങ്ങള്‍ വേണ്ടെന്നുവച്ച് സഭയുടെ യഥാര്‍ത്ഥ ദൗത്യം നിര്‍വഹിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനയിലൂടെ ശക്തി ആര്‍ജിക്കാം.

ഈ സന്ദേശം ഉള്‍ക്കൊള്ളുന്നവര്‍ പരമാവധി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്നതു കൂടാതെ പത്തു കോപ്പിയെങ്കിലും ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്യാന്‍ ശ്രമിക്കുക. പ്രത്യേക വ്യക്തികളോ സംഘടനകളോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നില്ല. ദൈവാത്മാവില്‍ മാത്രം ശരണപ്പെടുക.

ഒടുവില്‍ കിട്ടിയത്: മാര്‍ച്ച് 18ന് പുതുപ്പള്ളിയിലെ റാലിയില്‍ മുന്‍മുഖ്യമന്ത്രിയെ ചീത്തവിളിച്ച് ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരാണെന്ന് സ്ഥാപിച്ച് അതിന്‍റെ പേരില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തുവാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അതിന്‍റെ തുടക്കമാണ് പാമ്പാടി കോളജില്‍ മാത്തുക്കുട്ടി അച്ചനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങള്‍. 

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...