Friday 6 October 2023

കുട്ടിച്ചന്‍ പോയി. അസാധാരണ സൗഹൃദം ഉണ്ടായിരുന്ന സാധാരണക്കാരന്

 


പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചങ്ങനാശ്ശേരിയില്‍ ബുക്ക് വേവ് പുസ്തക ശാലയുടെ ഉടമ ജോര്‍ജ്ജ് കുട്ടിയെ പരിചയപ്പെടുന്നത്. പുസ്തക മുതലാളി എന്നതിനപ്പുറം വായനയേയും എഴുത്തുകാരേയും ഇഷ്ടപ്പെടുന്ന ജോര്‍ജ്ജ് കുട്ടി. ജോമി തോമസ് (മനോരമ ദല്‍ഹി ബ്യൂറോ ചീഫ്), ടി ഉണ്ണികൃഷ്ണന്‍(കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍), കിഷോര്‍ സത്യ (നടന്‍), ടി ജെ മേനോന്‍ എന്ന ത്രദീപ് ജെ (ഐഎഎസ് പരിശീലകന്‍) , ശശികുമാര്‍ (മന്ത്രി മുനീറിന്റെ കാര്‍ ഇടിച്ച് മരിച്ച കോളേജ് അധ്യാപകന്‍) ഞങ്ങള്‍ എല്ലാവരുടേയും പ്രിയപ്പെട്ട കുട്ടിച്ചനായി. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ബുക്ക് വേവിലുള്ള ഒത്തു ചേരലുകള്‍ അറിവും അനുഭവവും വളര്‍ത്തുന്നതായി. അസാധാരണ സൗഹൃദ കൂട്ടായ്മയായിരുന്നു അത്. 
 
പുസ്തക കച്ചവടത്തിനൊപ്പം പ്രസാധകരംഗത്തേക്കും കടന്നപ്പോള്‍ ആദ്യ പുസ്തകം (ദേവസ്വം ബോര്‍ഡ് പരീക്ഷാ ഗൈഡ്)പ്രീഡിഗ്രിക്കാരനായ എന്നെക്കൊണ്ട് എഴുതിപ്പിച്ചത് എന്തിനെന്ന് ഇപ്പോഴും അജ്ഞാതം. പുസ്തകം ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ പിന്നീടിറക്കിയ പുസ്തകങ്ങളിലെല്ലാം എന്റെ പങ്കാളിത്തം കൂടിവേണമെന്ന് വാശി പിടിച്ച 'അന്ധവിശ്വാസി'. എസ് ബി കോളേജില്‍ എനിക്ക് മലയാളം ബിരുദപഠനം സാധ്യമാക്കിയ മാര്‍ഗ്ഗദര്‍ശി.

പുസ്തക ശാല നിര്‍ത്തി മലയാള മനോരമയില്‍ ജോലി നോക്കിയപ്പോഴും കുട്ടിച്ചന്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ജന്മഭൂമിയില്‍ ഞാന്‍ നല്ല ലേഖനമോ റിപ്പോര്‍ട്ടോ എഴുതിയാല്‍ ഉറപ്പായിരുന്നു ആ വിളി.
 
കോണ്‍ഗ്രസ് രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന കുട്ടിച്ചനെ എക്കാലത്തും നയിച്ചിരുന്നത് ദേശീയബോധമായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകള്‍ ദല്‍ഹിയില്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള കുട്ടിച്ചന്‍രെ വിവരണമാണ് കാശ്മീര്‍ ഭീകരവാദം മനസ്സിലാക്കാനുള്ള എന്റെ കവാടം. കുട്ടിച്ചന്‍ അവസാനം ബിജെപിയില്‍ ചേര്‍ന്നു. റബ്ബര്‍ ബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ടപ്പോള്‍ എന്നെക്കാള്‍ അര്‍ഹര്‍ പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നായിരുന്നു ചോദിച്ചത്. ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലകള്‍ വഹിച്ചിരുന്നപ്പോഴും കുട്ടിച്ചന്‍,സഭാ തര്‍ക്കത്തിന് മധ്യസ്ഥ ശ്രമത്തിലൂടെ പരിഹാരം കാണാന്‍ പലതരത്തില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ചിലരെ ഇടപെടുത്താന്‍ എന്റെ സഹായവും തേടി.
 
ഒരുമാസം മുന്‍പാണ് കുട്ടിച്ചന് ക്യാന്‍സര്‍ ആണെന്ന വിവരം അറിഞ്ഞത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് വരുന്നു എന്നുപറഞ്ഞ് കുട്ടിച്ചന്‍ തന്നെയാണ് വിളിച്ചത്. ആശുപത്രില്‍ പോയി കണ്ടപ്പോള്‍ തന്നെ താമസിയാതെ ദു:ഖ വാര്‍ത്ത വരുമെന്ന് ഉറപ്പിച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ . ജയകുമാറിിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ എന്നു കരുതി ആര്‍ സി സി യില്‍നിന്ന് മടങ്ങി. 15 ന് ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നെങ്കിലും കാത്തിരിക്കാതെ യാത്രയായി.
 
- Jayakumar Janmabhumi

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...