ഒത്തിരി പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി. ചങ്ങനാശേരി മെയിൻ പോസ്റ്റ് ഓഫിസിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന ബുക്ക് വേവിന്റെ ഉടമ കുട്ടിച്ചനെന്ന ടി. പി. ജോർജുകുട്ടിയെ.
ലോകത്തെക്കുറിച്ച് പ്രത്യേകിച്ചു ധാരണകളൊന്നുമില്ലാതിരുന്ന കാലത്താണ് ബുക്ക് വേവിലെ കൂട്ടായ്മയിൽ എത്തിപ്പെടുന്നത്. കോളജ്‌വിട്ടാൽ നേരെ ബുക്ക് വേവിലേക്കെന്നത് ശീലമായി. ബുക്ക് വേവ് എനിക്കൊരു രണ്ടാം മേൽവിലാസമായി.
വിശാലമായ വായനയുടെ ബലമുള്ള കുട്ടിച്ചന്റെ കാഴ്ചപ്പാടുകൾ – മനുഷ്യരെയും രാഷ്ട്രീയത്തെയും സാഹിത്യത്തെയുംകുറിച്ച് – സ്വാധീനശേഷി ഏറെയുള്ളതായിരുന്നു. മുന്നോട്ടുപോകാൻ അതു തന്ന ധൈര്യം വളരെ വലുതായിരുന്നു. ഡൽഹിയിലേക്കു പോരുമ്പോൾ, താൻ വായിച്ചിട്ടുള്ള ഡൽഹിയെക്കുറിച്ചും അവിടെയുള്ള മലയാളി പ്രമുഖരെക്കുറിച്ചുമൊക്കെ കുട്ടിച്ചന്റെ വക സ്റ്റഡി ക്ളാസുണ്ടായിരുന്നു.
ലോകത്തിന്റെ കാപട്യങ്ങളോട് തന്റേതായ രീതിയിൽ കുട്ടിച്ചൻ പ്രതികരിച്ചു. ഒരു ഗൈഡിന്റെ ആമുഖത്തിൽ, ഗൈഡ് എഴുതിയ വ്യക്തിയുടെ നിഗമനങ്ങൾ അക്കാദമിക തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട് എന്ന് എഴുതിവച്ചതിന്റെ കാരണം ചോദിച്ചപ്പോൾ കുട്ടിച്ചൻ ചിരിച്ചു: ‘ഗൈഡുകൾ അക്കാദമിക തലത്തിലല്ലേ ചർച്ച ചെയ്യപ്പെടുന്നത്?’ തന്നെക്കുറിച്ചുതന്നെ കുട്ടിച്ചൻ തമാശകൾ പറഞ്ഞു. ഞങ്ങൾക്കിടയിലുള്ള വർത്തമാനങ്ങളിൽ സ്വയം ‘രവി’ എന്നു വിശേഷിപ്പിച്ചു. ഫോൺ വിളിക്കുമ്പോൾ, രവിയാണ് എന്നു പറഞ്ഞു കുട്ടിച്ചൻ ചിരിക്കും. ആ രണ്ടക്ഷരത്തിൽ സൗഹൃദത്തിന്റെ നീണ്ട ചരിത്രമത്രയും നിറഞ്ഞിരുന്നു.
ജന്മഭൂമിയിലെ ശ്രീകുമാറും ഡൽഹിയിൽ സാംസ്കാരിക മന്ത്രാലയത്തിലുള്ള ഉണ്ണികൃഷ്ണനും കെ. പി. ശ്രീരാമനും സെബാസ്റ്റ്യനും ബുക്ക് വേവിലെ ജീവനക്കാരായ മുജീബും ദിലീപും അജന്ത പ്രിന്റേഴ്സിലെ അജയനുമുൾപ്പെടെ പലരും ആ വലിയ സൗഹൃദക്കൂട്ടായ്മയിലെ പങ്കുകാരാണ്.
കുട്ടിച്ചന്റെ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ സാധിച്ചത് ഭാഗ്യമെന്നു മാത്രം പറഞ്ഞു ചെറുതാക്കാനില്ല. ആ ജ്യേഷ്ഠന്റെ ബന്ധം അതിലുമേറെയായിരുന്നു. പ്രിയപ്പെട്ട കുട്ടിച്ചന് ആദരാഞ്ജലികൾ. രവിക്കും.
- Jomy Thomas , Bureau Chief, Malayala Manorama, Delhi.
No comments:
Post a Comment