ടി. പി. ജോര്‍ജുകുട്ടി എന്ന കുട്ടിച്ചന്‍ പ്രസിദ്ധീകരിക്കുന്ന 'മനനം' ഒരു ലക്കം വായിച്ചാണ് അദ്ദേഹത്തെ ഫോണ്‍ ചെയ്ത് പരിചയപ്പെട്ടത്. പിന്നീട് നേരില്‍ പരിചയപ്പെട്ടപ്പോള്‍ ആളെ എനിക്ക് ഇഷ്ടമായി. മലങ്കരസഭാ സംബന്ധമായ പല വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും കുട്ടിച്ചന്‍ അതിന്‍റെ വെളിച്ചത്തില്‍ പല ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. മനോരമയില്‍ കുട്ടിച്ചന്‍ ജോലി ചെയ്തിരുന്ന കാലത്ത് കൂടുതല്‍ തവണ കാണുവാനും ആശയങ്ങള്‍ പങ്കിടുവാനും സാധിച്ചിരുന്നു.
അദ്ദേഹത്തിന് ശരിയെന്ന് ബോധ്യമുള്ളതേ എഴുതൂ. അതൊരു ലഘുലേഖയോ 'മനന'മോ ആയി പ്രസിദ്ധീകരിച്ച് ബാഗില്‍ കൊണ്ടുനടന്ന് സമാനമനസ്കര്‍ക്ക് വിതരണം ചെയ്യും. ആരെങ്കിലും പണം കൊടുത്ത് സഹായിച്ചാല്‍ കൂടുതല്‍ കോപ്പികള്‍ അച്ചടിച്ച് വിതരണം ചെയ്യും. അല്ലെങ്കില്‍ കയ്യില്‍ കാശുണ്ടെങ്കില്‍ കുറച്ചു കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യും.
മലങ്കരസഭാ നേതൃത്വത്തില്‍ നിന്ന് മാറാസ്ഥാനികളെ ഒഴിവാക്കി പ്രഗത്ഭരും സഭാസ്നേഹികളുമായവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുവാന്‍ ആരംഭിച്ച 'നവോത്ഥാനം' മുന്നേറ്റത്തിന്‍റെ മുന്നണിയില്‍ കുട്ടിച്ചന്‍ സജീവമായിരുന്നു. കുട്ടിച്ചന്‍റെ അതിരൂക്ഷമായ വിമര്‍ശനം മര്‍മ്മത്ത് തന്നെ ഏറ്റു മാറാസ്ഥാനികള്‍ പരാജയപ്പെട്ടു. കുട്ടിച്ചന്‍റെ പരിഹാസരൂപേണയുള്ള ലേഖനപരമ്പര വായിച്ചവരെല്ലാം ആ ശൈലി ഇഷ്ടപ്പെട്ട് അടുത്ത ലക്കം വായിക്കാനായി നോക്കിപ്പാര്‍ത്തിരുന്നു. എഡിറ്റോറിയല്‍ മീറ്റിംഗുകളിലെല്ലാം കുട്ടിച്ചന്‍ വന്നു സംബന്ധിച്ചു. സമയത്തെത്താല്‍ വീട്ടില്‍ നിന്നും ഓട്ടോറിക്ഷാ പിടിച്ചായിരിക്കും പലപ്പോഴും അദ്ദേഹം എത്തുക!
സുഹൃത്തുക്കള്‍ക്കുവേണ്ടി റിസ്ക്കെടുക്കുക കുട്ടിച്ചന്‍റെ ഒരു ശീലമാണ്. നവോത്ഥാനം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു പ്രസ്സില്‍ അച്ചടിച്ചാല്‍ ചാര്‍ജു കുറവാണ് എന്ന് പറഞ്ഞതനുസരിച്ച് ഒരു ലക്കം അവിടെ കൊടുത്തു അച്ചടിപ്പിച്ചു. കുട്ടിച്ചന്‍ നേരത്തെ പറഞ്ഞ തുക തന്നെ അച്ചടിക്കൂലി വാങ്ങി. നേരത്തെ പറഞ്ഞതില്‍ കൂടുതല്‍ അച്ചടിക്കൂലി കൊടുക്കേണ്ടി വന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. അത് കയ്യില്‍ നിന്നു കൊടുത്തു. ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലികള്‍!
മലങ്കരസഭാ ഐക്യം കുട്ടിച്ചന്‍റെ വലിയ സ്വപ്നമായിരുന്നു. അതിനുവേണ്ടി ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. യാക്കോബായ വിഭാഗത്തിലെ തോമസ് പ്രഥമന്‍ ബാവാ, യൂഹാനോന്‍ മാര്‍ പീലക്സിനോസ്, ഡോ. ഡി. ബാബു പോള്‍ തുടങ്ങിയവരെയും ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തന്മാരെയും അന്നത്തെ അസോസിയേഷന്‍ സെക്രട്ടറിയെയുമൊക്കെ കോത്തല പള്ളിയിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരുമൊത്ത് അദ്ദേഹം സന്ദര്‍ശിച്ചു സംഭാഷണങ്ങള്‍ നടത്തി. 2000 മുതലുള്ള പ്രശ്നസങ്കീര്‍ണ്ണമായ കാലത്ത് നടത്തിയ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. എങ്കിലും 2017-ലെ സുപ്രീംകോടതി വിധിക്കുശേഷവും നിരാശനാകാതെ സമാധാനത്തിലായി എഴുതുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഏറെ അടുപ്പമുണ്ടായിട്ടും രോഗവിവരം എന്നോടു പറഞ്ഞില്ല. അതുകൊണ്ട് അപ്രതീക്ഷിതമായ ആ വിടവാങ്ങല്‍ വലിയൊരു ആഘാതമായിരുന്നു. ജോര്‍ജുകുട്ടിയുടെ സൗഹൃദവലയം എത്രമാത്രം വിപുലമാണെന്നുള്ളത് അദ്ദേഹത്തിന്‍റെ മരണശേഷമാണ് എനിക്ക് മനസ്സിലായത്. മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ജോമി തോമസുമായി സംസാരിച്ചപ്പോള്‍ ജോര്‍ജുകുട്ടിയെപ്പറ്റിയും അദ്ദേഹത്തിന്‍റെ കഴിവുകളെപ്പറ്റിയും പറയുകയും, ജോര്‍ജുകുട്ടിയുടെ മരണം ഒരു വലിയ നഷ്ടമാണെന്ന് സങ്കടപ്പെടുകയുമുണ്ടായി. എസ്.ബി. കോളജില്‍ അദ്ദേഹം പഠിച്ചിരുന്ന കാലത്ത് ഇന്ന് പ്രഗല്‍ഭരായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു7ന്ന പലരെയും ജോര്‍ജുകുട്ടിയുടെ സൗഹൃദവലയത്തില്‍ കണ്ട കാര്യം ജോമി ഓര്‍മ്മിച്ചു. ഈ സൗഹൃദങ്ങളെക്കുറിച്ചൊന്നും ജോര്‍ജുകുട്ടി ആരോടും പറയാറില്ല. തനിക്കുള്ള ബന്ധങ്ങളോ സൗഹൃദവലയമോ മറ്റാരോടും വെളിപ്പെടുത്താത്ത ഒരു എളിയ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കുട്ടിച്ചനില്ലാത്ത കഴിഞ്ഞ ഒരു വര്‍ഷം വായിച്ചു ചിരിക്കാന്‍ നമുക്ക് കുട്ടിച്ചന്‍ ശൈലിയിലുള്ള ലേഖനങ്ങള്‍ കിട്ടിയില്ല. 'രാജാവിനു തുണിയില്ലെന്നു' ഓര്‍മ്മിപ്പിക്കുവാന്‍ പുതിയ 'കുട്ടിച്ചന്മാര്‍' പിറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
No comments:
Post a Comment