Sunday 20 August 2023

ലക്ഷ്യം ഉമ്മന്‍ചാണ്ടി: കരുവായത് പാവം ബാവ; ഫലം മാനഹാനി, സര്‍വ്വനാശം | ടി. പി. ജോര്‍ജുകുട്ടി കോത്തല

സംസ്ഥാന ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു സമുദായത്തില്‍ നിന്ന് ഒരാള്‍ സംസ്ഥാന മുഖ്യമന്ത്രിയാവുക. അദ്ദേഹം ആ സ്ഥാനത്തെത്തുമ്പോള്‍ മുതല്‍ സ്വന്തം സമുദായത്തിലെ പുരോഹിതര്‍ ആ സ്ഥാനത്തു നിന്നും അദ്ദേഹത്തെ താഴെയിറക്കാനും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും തുനിയുക. ലോകത്ത് മറ്റൊരിടത്തും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്? എന്താണിതിനു കാരണമെന്ന് ജനങ്ങള്‍ അത്ഭുതപ്പെടുന്നു. 

ലക്ഷ്യം ഉമ്മന്‍ചാണ്ടി

കേരളജനസംഖ്യ മൂന്നേകാല്‍ കോടിയാണ്. അതിന്‍റെ പതിനെട്ട് ശതമാനമാണ് ക്രിസ്ത്യാനികള്‍. ഏതാണ്ട് അറുപത് ലക്ഷം. ലത്തീന്‍-സിറിയന്‍-മലങ്കര വിഭാഗങ്ങളില്‍പെട്ട കത്തോലിക്കാ വിഭാഗമാണ് അതില്‍ പകുതിയിലേറെ: പെന്തക്കോസ്തു വിഭാഗങ്ങളും മറ്റ് പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരും കൂടി മറ്റൊരു വിഭാഗമുണ്ട്. പിന്നീട് അവശേഷിക്കുന്ന പതിനെട്ടു ലക്ഷം പേരാണ് ഓര്‍ത്തഡോക്സ്-മാര്‍ത്തോമ്മാ-യാക്കോബായക്കാര്‍ വിഭാഗങ്ങളില്‍ ഉള്ളത്. ഇവരില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ ഏകദേശം പന്ത്രണ്ടുലക്ഷത്തോളം വരും. അതായത് ഓരോ വിഭാഗവും ആറു ലക്ഷം അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നു.

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളില്‍ പുരോഹിതന്മാരും മെത്രാന്മാരും മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ പ്രമുഖരായ അല്‍മായര്‍ക്ക് ഇടവകകളിലും സഭയിലും പ്രമുഖ സ്ഥാനവും നിര്‍ണായക തീരുമാനങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തവും ഉണ്ടായിരുന്നു. ഒരു പരിധിവരെ പുരോഹിതന്മാരെ നിയന്ത്രിക്കുന്നതിനും സഭയുടെ ഇതര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമ്പത്തിക സാമൂഹിക വ്യവസായിക രംഗങ്ങളിലൊക്കെയും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എങ്ങനെയെന്നും നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും രംഗത്ത് അറിവോ അംഗീകാരമോ ഉള്ള വ്യക്തികള്‍ സഭയില്‍ സ്വാധീനം നേടുന്നത് തങ്ങളുടെ മേധാവിത്വത്തിന് ഭീഷണിയായി പുരോഹിതനേതൃത്വം കണ്ടു തുടങ്ങി: രാഷ്ട്രീയ സാമൂഹിക അംഗീകാരമുള്ള വ്യക്തികള്‍ക്ക് സഭയിലും ഇടവകകളിലും  പ്രവര്‍ത്തിക്കുന്നതിന് താല്പര്യം നഷ്ടപ്പെടുന്ന വിധത്തില്‍ പുരോഹിതന്മാരും അവരുടെ നേതൃത്വവും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ സ്വാഭാവികമായും പള്ളികളും സഭയും പുരോഹിതഭരണത്തിന്‍ കീഴിലായി മാറി. ഇത് മലങ്കരസഭയുടെ പാരമ്പര്യത്തിനോ സംസ്കാരത്തിനോ ചേരാത്ത നടപടികളിലേക്ക് സഭയെ നയിക്കുവാന്‍ ഇടയാക്കുന്നു എന്നതാണ് വസ്തുത.

ഉന്നതമായ വ്യക്തിത്വവും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ഔന്നത്യവും ഉള്ളവര്‍ സഭയിലുണ്ടാവുന്നത് തങ്ങളുടെ മേധാ ശക്തിയെ ബലഹീനമാക്കും എന്ന ചിന്തയില്‍ നിന്നും ഉണ്ടായ അഹങ്കാരജന്യമായ അജ്ഞത മൂലം സഭാംഗങ്ങള്‍ സമൂഹത്തില്‍ ഉയരുന്നതിനെ പുരോഹിതനേതൃത്വത്തിന് അംഗീകാരിക്കാനാവുന്നില്ല. പി.സി. അലക്സാണ്ടര്‍ എന്ന മഹാനായ വ്യക്തി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകാരത്തോടെ ഇന്ത്യയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിച്ചേരുമെന്നുള്ള അവസ്ഥ ഉണ്ടായപ്പോള്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് - യാക്കോബായ മെത്രാന്മാര്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിനു ടെലിഗ്രാം ഡല്‍ഹിയിലേക്ക് അയയ്ക്കുകയും ചെയ്തു. യാക്കോബായ നേതൃത്വം അതിനു തുനിഞ്ഞത് കറ കളഞ്ഞ 

ഒരു ഓര്‍ത്തഡോക്സ് വിശ്വാസി ഇന്ത്യന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ അത് തങ്ങള്‍ക്ക് കോടതി കേസുകളിലും വിധി നടത്തിപ്പിലും പ്രതികൂലമായി ഭവിക്കും എന്നു ചിന്തിച്ചാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ്പുമാര്‍ ചിന്തിച്ചത് ഇന്ത്യയുടെ അത്യുന്നത സ്ഥാനത്ത് തങ്ങളുടെ സഭാംഗമായ ഒരാള്‍ എത്തുന്നത് സഭയില്‍ തങ്ങളുടെ  പ്രാമുഖ്യം കുറയ്ക്കാന്‍ ഇടയാക്കും എന്നാണ്. ഈ ചിന്ത തന്നെയാണ് ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയ്ക്കെതിരെ തിരിയുവാന്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ വ്യക്തിത്വത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇന്നത്തെ സഭാ സമരങ്ങളുടെ പിന്നിലുള്ള പ്രധാന ലക്ഷ്യം.

പൊതുനിരത്തുകളിലും കവലകളിലും പൊതുയോഗങ്ങളും ജാഥകളും വിലക്കിയ ഹൈക്കോടതി വിധി നിലവിലിരിക്കെയാണ് റോഡുകള്‍ ഉപരോധിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി കോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് വൈദികരും മേലധ്യക്ഷരും ആക്രോശിക്കുന്നത്. കോടതിവിധികള്‍ എല്ലാം ഉടനടി നടപ്പാക്കാനാവുകയില്ല. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ഭയന്ന് പാര്‍ലമെന്‍റ് ആക്രമണ കേസില്‍ സുപ്രീം കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള വധശിക്ഷാ വിധിയുടെ അവസ്ഥയും അതു തന്നെ. ക്രമസമാധാന തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ ചുമതലയാണ്. മുഖ്യമന്ത്രി തന്‍റെ സത്യാപ്രതിജ്ഞ വാചകത്തോട് നൂറുശതമാനവും കൂറുപുലര്‍ത്തി ജനാധിപത്യസംവിധാനത്തിന്‍റെ മഹത്വം കാത്തു സൂക്ഷിക്കുമ്പോള്‍, നൂറ്റാണ്ടുകളുടെ വിശുദ്ധി പരിപാലിക്കുവാന്‍ ചുമതലപ്പെട്ടവര്‍  ചെളിവെള്ളത്തില്‍ ഉരുണ്ടുകളിക്കുന്ന കാഴ്ച കേരളജനതയെ ലജ്ജിപ്പിക്കുന്നു.

എറണാകുളം ജില്ലയിലെ മുഴുവന്‍ എം.എല്‍.എ. മാരും രാഷ്ട്രീയ കക്ഷികളും കോടതി വിധി നടപ്പാക്കുന്നതിനെതിരേ നിലപാട് എടുക്കുമ്പോള്‍ ഗവണ്‍മെന്‍റിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ സമയവും സാവകാശവും വേണമെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണറിയാത്തത്? 

എ.കെ. ആന്‍റണി ശിവഗിരിയില്‍ കോടതിവിധി നടപ്പാക്കിയപ്പോള്‍ പോലീസ് നടപടിയെ ആദ്യം എതിര്‍ത്തത് അന്നത്തെ കാതോലിക്കാ ബാവ മാത്യൂസ് ദ്വിതീയന്‍ ആയിരുന്നു. അതുപോലെയുള്ള നടപടിയിലേക്ക് ഉമ്മന്‍ചാണ്ടി നീങ്ങിയാല്‍ അദ്ദേഹത്തെ തുണയ്ക്കുവാന്‍ എത്ര സമുദായിക രാഷ്ട്രീയനേതാക്കള്‍ മുന്നോട്ട് വരും? 

പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്?

ഉമ്മന്‍ചാണ്ടിക്കെതിരെ സഭയെ തിരിപ്പിക്കുന്നതിനു പിന്നില്‍ ആരെന്ന ചോദ്യം ഇവിടെ ഉയരുന്നു. മൂന്നു താല്പര്യങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

1. മുന്‍പു സൂചിപ്പിച്ചതുപോലെ മെത്രാന്മാരുടെ പദവിയേക്കാള്‍ ഔന്നത്യമുള്ള ഒരാള്‍ സഭയില്‍ ഉണ്ടാവരുത് എന്ന പുരോഹിതന്മാരൂടെ വിചാരം. മെത്രാന്മാരുടെ അംഗീകാരം സഭയ്ക്കുള്ളില്‍ മാത്രമാണെന്നും അത് ജനങ്ങള്‍ നല്‍കുന്നിടത്തോളം മാത്രമേ നിലനില്‍ക്കുന്നുള്ളു എന്നുമുള്ള വിചാരം ഇവര്‍ക്ക് പലപ്പോഴും ഉണ്ടാവുന്നില്ല. തങ്ങളുടെ സ്തുതി പാഠകരായ വ്യക്തികളുടെ ഇടയില്‍ മാത്രം കഴിയുന്ന ഏതൊരാള്‍ക്കും ഉണ്ടാവുന്ന വിഭ്രമമാണ് ഇവിടെ ഇവര്‍ക്കും ഉണ്ടാവുന്നത് എന്നതിനാല്‍ അത് ക്ഷമിക്കാവുന്നതാണ്. എന്നാല്‍ അത് സഭയുടെ നാശത്തിലേക്ക് എത്തുന്നിടത്തോളം ആവുന്നത് അനുവദിക്കാവുന്നതല്ല.

2. കേവലമായ അസൂയ മാത്രമാണ് രണ്ടാമത്തെ ഘടകം. ഉമ്മന്‍ചാണ്ടി ചെറുപ്പം മുതല്‍ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് വളര്‍ന്നത്. ആ സംഘടനകളിലൊക്കെ പല കാലഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുകയും ഉമ്മന്‍ചാണ്ടിയേക്കാള്‍ ഉന്നതമായ സ്ഥാനമൊക്കെ അന്നു വഹിച്ചിരുന്നവരുമായ ഒരു വിഭാഗം ആളുകള്‍ സഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് സ്വാഭാവികം. എന്നാല്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്കുപിന്നിലുള്ള സമര്‍പ്പണവും ഇരുപത്തിനാലുമണിക്കൂറും തുടരുന്ന അധ്വാനവും അവര്‍ കാണുന്നില്ല. ഈ അസൂയാലുക്കള്‍ ഉമ്മന്‍ചാണ്ടിക്ക്  ഏതെല്ലാം വിധത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കാമോ അതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെ സഭാ നേതൃത്വത്തെ വഴി തെറ്റിക്കുന്നത്.

3. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ പ്രതിഭാസത്തെ ഏതു വിധത്തിലും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികളുടെ സ്വാധീനം സഭയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യം ആധുനിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനമാണെന്നും ഇടതുപക്ഷമെന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ പ്രാദേശിക നേതൃത്വവുമാണെന്നും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകവഴി തങ്ങള്‍ക്ക് ബുദ്ധിജീവി പദവിയും പാര്‍ട്ടിയില്‍ സ്വാധീനവും വര്‍ദ്ധിക്കുമെന്ന് കരുതുകയും ചെയ്യുവരാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് വൈദികരിലേറെയും. എല്ലാ പ്രശ്നങ്ങളുടെയും നാരായവേര് ഈ വൈദിക നേതൃത്വത്തിലാണ് നിലകൊള്ളുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. അവരുടെ ഉപദേശപ്രകാരമാണ് ഓരോ നീക്കവും ഇവര്‍ നടത്തുന്നതും.

കരുവായത് പാവം ബാവ

ഇന്നത്തെ ഈ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ബലിയാടാവേണ്ടി വന്നത് പരിശുദ്ധ ബാവ തിരുമേനിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്താല്‍ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവൂ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായത് തെറ്റല്ല. എന്നാല്‍ കര്‍ക്കശമായ നിലപാടിന് പ്രായോഗികമായ ഫലം ഉണ്ടാവണമെങ്കില്‍ ബുദ്ധിപൂര്‍വമായ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്ന് അദ്ദേഹത്തെ ധരിപ്പിക്കുവാന്‍ ശേഷിയോ താല്പര്യമോ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഉണ്ടായില്ല. കോലഞ്ചേരി പള്ളി  ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണമായും അനുവദിച്ചു കൊണ്ടുള്ള പോലീസ് നടപടി ഉണ്ടായാല്‍ ആദ്യ ദിവസം തന്നെ അവിടെ ഭീകരമായ അഴിഞ്ഞാട്ടം എതിര്‍വിഭാഗം നടത്തുമെന്നും പള്ളി വീണ്ടും പൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും കാണാന്‍ വലിയ ദീര്‍ഘ ദൃഷ്ടിയുടെ ഒന്നും ആവശ്യമില്ല. എന്നാല്‍ തങ്ങള്‍ക്ക് പൂര്‍ണമായും അനുകൂലമായി ലഭിച്ച കോടതി വിധി ക്രിസ്തീയമായ വിട്ടുവീഴ്ചയോടെ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു എന്ന വിശാലമായ കാഴ്ചപ്പാട് പകരുവാന്‍ കഴിഞ്ഞിരുന്നവെങ്കില്‍ മാസത്തില്‍ ഒരു ഞായറാഴ്ച ആരാധനയ്ക്കുള്ള അവകാശം മാത്രം വാങ്ങി പിന്‍തിരിയുവാന്‍ അവര്‍ നിര്‍ബന്ധിതരാവുമായിരുന്നു. മാസത്തില്‍ ഒരു ഞായറാഴ്ച ആരാധനയ്ക്കു മാത്രം അനുവാദം നല്‍കിയതുകൊണ്ട് പള്ളിഭരണത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ള പൂര്‍ണഅവകാശത്തിന് ഭംഗമുണ്ടാവുകയില്ല. നിര്‍ഭാഗ്യവശാല്‍ സഭയുടെ താല്പര്യമല്ല. രാഷ്ട്രീയ ഉദ്ദേശങ്ങളാണ് സഭയുടെ നേതാക്കളായി ഭാവിക്കുന്നവരെ നയിക്കുന്നത്.

ഈ നിരാഹാരത്തിലൂടെ പരിശുദ്ധ ബാവ ജീവന്‍ വെടിയുമെന്നു പ്രതീക്ഷിച്ചവരാണ് സഭയിലെ മെത്രാന്മാരില്‍ ഒരു വിഭാഗമെന്ന് സംശയലേശമില്ലാതെ പറയുവാന്‍ കഴിയും. നിരാഹാരമനുഷ്ടിക്കുന്ന പ. ബാവായും സേവേറിയോസ് തിരുമേനിയും ഈ സഭയില്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിഘാതമാണെന്നു കരുതുന്ന തീവ്രവാദി മെത്രാന്മാരാണ് ഇന്ന് ഇടതുപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷ. മുന്‍കാലത്ത് പാത്രിയര്‍ക്കീസ് വിഭാഗത്ത് പ്രവര്‍ത്തിക്കുകയും അവരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നയിക്കുകയും ഒടുവില്‍ അവരെ വഞ്ചിക്കുകയും ചെയ്ത ഈ മെത്രാന്മാരുടെ വാക്കിലും പ്രവര്‍ത്തിയിലുമുള്ള വിഷം തിരിച്ചറിഞ്ഞ് നിയന്ത്രിക്കാന്‍  ഈ സഭ വൈകിയാല്‍ സഭയുടെ സര്‍വ്വനാശത്തിലേക്ക് അധികദൂരമില്ല എന്നു സംശയലേശമന്യേ പറയുവാന്‍ കഴിയും.

മാത്യൂസ് ദ്വിതീയന്‍ ബാവാ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന കോടികള്‍ സ്വന്തമാക്കിയ സാമ്പത്തികശക്തികളുടെ വക്താക്കളാണ് ഇന്ന് പിതാക്കന്മാരുടെ പിന്നില്‍ നില്‍ക്കുന്നത്. ഇവരുടെ സാന്നിദ്ധ്യം യഥാര്‍ത്ഥസഭാ സ്നേഹികളെ ഞെട്ടിക്കുന്നുണ്ട്. പിതാക്കന്മാരുടെ വിയോഗം വഴി കോടികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും, രാഷ്ട്രീയ യജമാനന്മാര്‍ക്ക് ഈ സഭയുടെ ശിരസ് താലത്തില്‍ വച്ച് കൊടുക്കാമെന്ന് കരാര്‍ ഏറ്റവരില്‍ നിന്നും സഭയെ രക്ഷിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുവാന്‍ അമാന്തിച്ചു കൂടാ.

ജനങ്ങള്‍ എന്തു ചെയ്യണം?

സഭയെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന ഒരു നടപടിയ്ക്കും, കൂട്ടുനില്‍ക്കാതിരിക്കുക എന്നതാണ് സഭാംഗങ്ങള്‍ ചെയ്യേണ്ട ആദ്യ നടപടി. ഇതരസഭാംഗങ്ങളുടേയും മറ്റ് മതക്കാരുടെയും ആക്ഷേപത്തിലേക്ക് ഈ സഭയെ നയിക്കുന്നവര്‍ക്ക് മാപ്പു നല്‍കുവാന്‍ പാടില്ല.

രണ്ടാമതായി പ്രാദേശികതലത്തില്‍ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ യോഗം ചേര്‍ന്ന് വിധികള്‍നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കുകയും ചര്‍ച്ചചെയ്യുകയും വേണം. ഓര്‍ത്തഡോക്സ് സഭയ്ക്ക് കോടതിവിധികള്‍ വഴി ലഭിച്ചിട്ടുള്ള മേല്‍ക്കൈ നഷ്ടപ്പെടാതിരിക്കുകയും അതേ സമയം പാത്രിയര്‍ക്കീസ് വിഭാഗത്തിനു നല്‍കാവുന്ന പരമാവധി ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനെപ്പറ്റി തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്യണം. അങ്ങനെ ഒരു സാഹചര്യത്തില്‍ മാത്രമേ നിലവിലുള്ള സഭാപ്രശ്നം പരിഹരിക്കുവാന്‍ സാധിക്കൂ.

ഒരു കൂട്ടം പുരോഹിതന്മാരുടെ ദുരമൂത്ത നടപടികള്‍ക്ക് ഈ സഭയെ വിട്ടുകൊടുക്കാനാവില്ല. കോല ഞ്ചേരിപ്പള്ളി പൂട്ടാനിടയായതും അവിടെ എതിര്‍ പക്ഷത്തിനു മുതലെടുക്കുവാന്‍ കഴിഞ്ഞതും ഓര്‍ത്തഡോക്സ്  പക്ഷത്തെ ഒരു മെത്രാന്‍ നിയമിച്ച വൈദികനെ മറ്റൊരു ഓര്‍ത്തഡോക്സ് മെത്രാന്‍ തന്നെ നീക്കം ചെയ്തതുകൊണ്ടാണെന്ന വസ്തുത വലരും മറന്നു പോയിരിക്കുന്നു. കോലഞ്ചേരിയിലും കടമറ്റത്തും ഭൂരിപക്ഷം ഇടവകാംഗങ്ങളും ഓര്‍ത്തഡോക്സ് പക്ഷത്തേക്ക് വന്ന അവസരത്തില്‍ അന്നത്തെ കാതോലിക്കാ ബാവാ മാത്യൂസ് ദ്വിതീയന്‍ പള്ളികളില്‍ പ്രവേശിച്ചപ്പോള്‍ കേസുകൊടുത്ത് പള്ളിപൂട്ടിയത് എതിര്‍ പക്ഷമല്ല, ഓര്‍ത്തഡോക്സ് പക്ഷത്തെ മാത്യൂസ് മാര്‍ സേവേറിയോസ് തന്നെയാണെന്ന വസ്തുത എന്തിനാണ് മറന്നുകളയുന്നത്? ചുരുക്കത്തില്‍ ബിഷപ്പുമാരുടെ വിവരക്കേടിന് കുടപിടിക്കുന്നവര്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ വാളോങ്ങുന്നത് എന്തിനാണെന്നു പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിന്‍റെ ചരിത്രത്തില്‍ അടുത്ത കാലത്തെങ്ങും ഇനി ഒരു ഓര്‍ത്തഡോക്സ് സമുദായംഗമോ എന്തിന് മറ്റ് ഏതെങ്കിലും ക്രൈസ്തവ സമുദായാംഗമോ മുഖ്യമന്ത്രി ആവുന്നതിനുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഉണ്ടാവാനിടയില്ല. ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയതു മുതല്‍  അസഹിഷ്ണുതാപരമായ എത്രയൊ നിലപാടുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുണ്ടായത് സൂക്ഷ്മമായി രാഷ്ട്രീയ പരിസരം വീക്ഷിക്കുന്നവര്‍ക്ക് വ്യക്തമായി കാണുവാന്‍ കഴിയും.  എന്നാല്‍ ഏറെ പാകമായ സമീപനം കൊണ്ടും തന്‍റെ മുഴുവന്‍ സമയവും വിട്ടു വീഴ്ചയില്ലാത്ത ജനകീയ പ്രശ്നപരിഹാരങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചും  അസാധാരണമായ പ്രകടനം കാഴ്ചവച്ചുകൊണ്ട്  വിവിധ ജനസമൂഹങ്ങളുടെ മനസ്സില്‍ അദ്ദേഹം ഇടം നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തന്‍റെ സ്വന്തം സമുദായത്തില്‍ പെട്ട  പുരോഹിതന്മാരും അവരുടെ പാര്‍ശ്വവര്‍ത്തികളും ഇതൊന്നും അംഗീകരിക്കുവാന്‍ ഒരുക്കമുള്ളവരല്ല. അവരുടെ ആവശ്യം ഉമ്മന്‍ചാണ്ടിയുടെ ഉന്മൂലനമാണ്. 

സഭാപ്രശ്നത്തിന്‍റെ മുഴുവന്‍ പഴിയും ഉമ്മന്‍ചാണ്ടിയില്‍ ആരോപിച്ചുകൊണ്ട് വഴിതടഞ്ഞും അക്രമങ്ങള്‍ നടത്തിയും വൈദികരുടേയും മെത്രാന്മാരുടേയും  നേതൃത്വത്തില്‍ കാട്ടിക്കൂട്ടിയ ക്രൂരകൃത്യങ്ങള്‍ സഭയ്ക്കേല്‍പിച്ച ആഘാതത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കൈയൊഴിയുവാന്‍ ഒരു വൈദികസ്ഥാനിക്കും സാധിക്കില്ല. നാളെ കുപ്പായക്കാരെ കണ്ടാല്‍ കല്ലെറിയുന്ന ഒരു സമൂഹം ഇവിടെ ഉണ്ടാവുന്നതിന് ഇടയാക്കിയവര്‍ക്ക് ആരാണ് മാപ്പു കൊടുക്കുക? ഇപ്പോള്‍ തന്നെ ദൃശ്യമാധ്യമങ്ങളില്‍ മെത്രന്മാരെയും പുരോഹിതരേയും പരിഹസിക്കുന്ന പ്രവണത വളര്‍ന്നു കഴിഞ്ഞു.

മുന്‍മന്ത്രിയും ഇപ്പോള്‍ എം.എല്‍.എയും ആയ ടി. യു. കുരുവിള യാക്കോബായക്കാരനായതിനാല്‍ അദ്ദേഹത്തോട് സംസാരിക്കില്ല എന്ന നിലപാട് സ്വീകരിച്ച ഓര്‍ത്തഡോക്സ് നേതൃത്വം, ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സ്കാരനായതുകൊണ്ട് അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ തങ്ങള്‍ക്കും സ്വീകാര്യമല്ല എന്ന നിലപാട് യാക്കോബായക്കാര്‍ സ്വീകരിച്ചാല്‍ എന്തു മറുപടി നല്‍കും?

'മസനപ്സാ' 250 രൂപയ്ക്ക് കിട്ടുന്ന തുണിയാണെന്നു പറഞ്ഞ് എതിര്‍ഭാഗത്തെ മെത്രാന്മാരെ ആക്ഷേപിച്ചുകൊണ്ട് പാമ്പാടി സ്റ്റാന്‍ഡില്‍ പ്രസംഗിച്ച മെത്രാന്‍ തന്‍റെ തലയില്‍ സ്ഥാപിച്ചിരിക്കുന്ന തുണിക്കും കൂടി ജനം വിലയിട്ടു കഴിഞ്ഞൂ എന്ന് ഓര്‍ത്തില്ലേ? 

കാട്ടുനീതിവഴി മെത്രാന്മാരായ ഇത്തരക്കാര്‍ ഇതിനു മുമ്പ് സഭാപ്രശ്നം ഇവിടെ ആളിക്കത്തിയപ്പോള്‍ മഹാന്മാരായ അന്നത്തെ പിതാക്കന്മാര്‍ സ്വീകരിച്ച നിലപാടുകളെപ്പറ്റി അന്വേഷിക്കേണ്ടതായിരുന്നു.

മാത്യൂസ് പ്രഥമന്‍ ബാവയുടെ കാലത്തും അതിനുശേഷവും കോടതി വഴി എപ്പോള്‍ വേണമെങ്കിലും മണര്‍കാട് പള്ളിയില്‍ തവണ ലഭിക്കുന്നതിനുള്ള അവസരം ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ടായിരുന്നു. അതിനു പോവാതിരുന്നത് മണര്‍കാട്ട് ഒരു പ്രശ്നം ഉണ്ടായാല്‍ അത് പഴയ സെമിനാരിയിലേക്കും ദേവലോകത്തേക്കും ഏലിയാ കത്തീഡ്രലിലേക്കും ഒക്കെ വ്യാപിപ്പിക്കുവാന്‍ ഇതര വിഭാഗത്തിനു കഴിയും എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതുകൊണ്ടാണ്. ഇനി ആ തിരിച്ചറിവും പ്രതീക്ഷിക്കേണ്ടതില്ല. കോട്ടയത്തെ പള്ളികളിലും പോലീസും തീവ്രവാദികളും കയറി നിരങ്ങട്ടെ. തങ്കുവിന് ആളിനെ കൂട്ടിക്കൊടുത്ത് അതിന്‍റെ കമ്മീഷന്‍ വാങ്ങാനും കുറച്ച് പേര്‍ക്ക് മടിയുണ്ടാവില്ല.

കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു വേണ്ടി വാദിയായി കേസ്സുകൊടുത്ത ജോണ്‍ സാറും ആ പള്ളിയിലെ കപ്യാരാന്മാരും ഇടവകാംഗങ്ങളില്‍ നല്ലൊരു പങ്കും പെന്തക്കോസ്തു വിഭാഗങ്ങളിലേക്ക് കുടിയേറി കഴിഞ്ഞു. അവശേഷിക്കുന്നവരെയും ആ വഴിക്ക് തിരിച്ച് വിടാന്‍ സഭാ നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവരില്ല.

ചിന്തിക്കുവാന്‍

നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും സമരരംഗത്തിറങ്ങാന്‍ അവകാശമുണ്ട്. എന്നാല്‍ പരസ്പരമുള്ള പോരിന്‍റെ ഭാഗമായി ഒരു ക്രൈസ്തവ സഭാവിഭാഗം തെരുവിലിറങ്ങി കോലം കത്തിക്കാനും അഴിഞ്ഞാട്ടം നടത്താനും തുനിയുന്നതിനുമുന്‍പ് ഒന്‍പതുവട്ടം ആലോചന നടത്തേണ്ടതുണ്ട്. ഈ കക്ഷി വഴക്കിനെപ്പറ്റിയുള്ള പൊതുസമൂഹത്തിന്‍റെ അവജ്ഞയും മാധ്യമങ്ങളുടെ പരിഹാസവും യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ നാമം നിന്ദിക്കപ്പെടാന്‍ ഇടയാക്കുന്നു എന്ന ബോധം പുരോഹിതന്മാര്‍ക്കുണ്ടാകാന്‍ ഇടയില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.

കേരളസമൂഹത്തിനു മുന്‍പില്‍ പൗരസ്ത്യ സുറിയാനി സഭയ്ക്ക് ഏറ്റവും ശ്രദ്ധേയമായ ഒരു സാക്ഷ്യം നിര്‍വഹിക്കാനുണ്ട്. നമ്മുടെ മുന്‍തലമുറകള്‍ ഏത് പ്രതിസന്ധിക്ക് നടുവിലും അത് നിര്‍വ്വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത് മിഷനറിമാര്‍ക്കും പൗരസ്ത്യ സുറിയാനി സഭയ്ക്കും മാത്രമായിരുന്നു. കത്തോലിക്ക സഭ അന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ ഇന്നോ?

കേരള ജനസംഖ്യയില്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ സഹകരിച്ചു മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഈ സഭകള്‍ക്ക് സമൂഹത്തില്‍ നിലവിലുള്ള സ്വാധീനവും പരിഗണനയും ദയനീയമായ വിധത്തില്‍ കുറഞ്ഞുപോകുവാനിടയാകും എന്ന ഭയം സഭയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയെയും ഭരിക്കേണ്ടതുണ്ട്.

(നസ്രാണിവിചാരം, സെപ്റ്റംബര്‍ 2011)

Tuesday 15 August 2023

വീണവായനയും പ്രാണവേദനയും... | ജോര്‍ജുകുട്ടി

 പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സെമിനാരിയില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികളെ അരമനയിലേക്ക് ക്ഷണിച്ച് അവരുമായി പരിചയപ്പെടുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. അങ്ങനെയുള്ള ഒരവസരത്തില്‍ ബാവാ തിരുമേനി വിദ്യാര്‍ത്ഥികളോട് ഒരു ചോദ്യം ചോദിച്ചു: "സഭ ആരുടേതാണ് എന്നാണ് നിങ്ങളുടെ അഭിപ്രായം?" എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "സഭ പരിശുദ്ധ ബാവാ തിരുമേനിയുടേതാണ്." മറുപടി തിരുമേനിയെ സംതൃപ്തനാക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവര്‍ ഉത്തരം തിരുത്തി, "സഭ തിരുമേനിമാരുടേതാണ്", "സഭ പ. സുന്നഹദോസിന്‍റേതാണ്", "സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റേതാണ്", "സഭ എല്ലാവരുടേതുമാണ്", "സഭ ദൈവത്തിന്‍റേതാണ്", "സഭ യേശുവിന്‍റേതാണ്" ഉത്തരങ്ങള്‍ മാറി മാറി വന്നെങ്കിലും തിരുമേനിയുടെ മുഖം പ്രസന്നമായില്ല. ഒടുവില്‍ തിരുമേനി അവരോട് ഓരോരുത്തരും സ്വയം നെഞ്ചത്തു കൈ വയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് "സഭ എന്‍റേതാണ്" എന്ന് അവരെ കൊണ്ട് പറയിച്ചു. ഈ സംഭവം വാസ്തവത്തില്‍ നമ്മെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഇന്നു നമ്മള്‍ ഓരോരുത്തരുടെയും ചിന്ത ഈ സഭ നമ്മുടേതല്ല, മറ്റ് ആരുടെയോ ആണ് എന്നാണല്ലോ? എന്നാല്‍ ആരുടേത് എന്ന് ആര്‍ക്കും കണ്ടെത്താനുമാവുന്നില്ല.

സഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പല തീരുമാനങ്ങളും പുറത്തു വരുമ്പോള്‍ ഈ തീരുമാനം ആരുടേതാണ് എന്ന് എല്ലാവരും പരസ്പരം അന്വേഷിക്കുന്നു. ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ഉന്നതനേതൃത്വത്തെ സമീപിച്ച് സംശയം തീര്‍ക്കാമെന്ന് കരുതി, മുമ്പ് ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍പോലും ബന്ധപ്പെടുവാന്‍ ശ്രമിച്ചാല്‍ ഒരു മറുപടി പോലും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ 'ഹൈക്കമാന്‍ഡ്' പോലെ എന്തോ ഒന്ന് എവിടെയോ പ്രവര്‍ത്തിക്കുന്നുണ്ടാവും. ജനങ്ങള്‍ക്ക് അദൃശ്യവും അസ്പര്‍ശ്യവുമായ എന്തോ ഒന്ന് എവിടെയോ ഉണ്ടാവണം. അത് കണ്ടുപിടിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടി വരും.

ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ അസോസിയേഷന്‍ സെക്രട്ടറിയായി ചുമതല ഏറ്റപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു സംഘം യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ ചോദിച്ചു. വാസ്തവത്തില്‍ സഭാ സെക്രട്ടറിയുടെ ജോലി എന്താണ്? യോഗങ്ങളിലും ജാഥകളിലും കാതോലിക്കായുടെ വടി പിടിക്കുക എന്നതാണോ? ചോദ്യത്തിന് കാരണമുണ്ട്. വിനീതരും വിധേയരുമായി പ്രവര്‍ത്തിച്ചിരുന്ന അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് പലപ്പോഴും ധാര്‍ഷ്ട്യത്തിന്‍റെയും അവഗണനയുടെയും കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട്. റാലികളില്‍ ഒരു ജീപ്പില്‍ അംശവടിയുടെ വാഹകരായി ചിത്രീകരിക്കപ്പെടുവാന്‍ മാത്രമായിരുന്നു അവരുടെ നിയോഗം. ആ ദുരവസ്ഥ കണ്ടിട്ടാണ് യുവാക്കള്‍ സെക്രട്ടറിയോട് ചോദിച്ചത് എപ്പിസ്കോപ്പസിയുടെ വടി പിടുത്തക്കാരന്‍ മാത്രമാണോ അസോസിയേഷന്‍ സെക്രട്ടറി? ആ ചോദ്യത്തിന് സെക്രട്ടറിയുടെ മറുപടി 'പിടിക്കേണ്ടി വന്നാല്‍ പിടിക്കാതെ എന്തു ചെയ്യും' എന്നു മാത്രമായിരുന്നു. എന്തായാലും ആ സ്ഥിതിക്ക് ഇന്നു മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് എപ്പിസ്കോപ്പസിയുടെ വടി പിടിക്കേണ്ട ചുമതലയില്‍ നിന്ന് അസോസിയേഷന്‍ കാര്യദര്‍ശി മോചിതനായിരിക്കുന്നു എന്നു മാത്രമല്ല ഒരു പടി കൂടി കടന്ന് എപ്പിസ്കോപ്പസിയെക്കൊണ്ട് തന്‍റെ വടി പിടിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തിരിക്കുന്നു. തന്നെയുമല്ല അസോസിയേഷന്‍ കാര്യദര്‍ശി വളര്‍ന്ന് സഭയുടെ സി.ഇ.ഒ. ആകുവാന്‍ ശ്രമിക്കുന്നു. സഭാസെക്രട്ടറിയെന്ന ഭരണഘടനാപരമല്ലാത്ത പദം നോട്ടീസുകളിലും മറ്റും കൂടെക്കൂടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു.

എന്നാല്‍ ഏത് സി.ഇ.ഒ. മാരും കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം വ്യക്തിപരമായ ഉയര്‍ച്ച ലക്ഷ്യം വച്ചാല്‍ കമ്പനിയുടെ ഉടമസ്ഥര്‍ക്ക് അത് കണ്ടുകൊണ്ടിരിക്കാന്‍ സാധ്യമല്ല. സഭയുടെ താല്പര്യത്തിന്‍റെ വടികളല്ല അദ്ദേഹം ഇന്ന് എപ്പിസ്കോപ്പസിയെക്കൊണ്ട് പിടിപ്പിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ ഹിഡന്‍ അജണ്ടകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുള്ള സഭാസ്നേഹികളുണ്ട്.  തീര്‍ച്ചയായും 'സഭാസ്നേഹികളില്‍' അസൂയാലുക്കളും അസഹിഷ്ണുക്കളും ഉണ്ടാവാം. രാഷ്ട്രീയ സാമര്‍ഥ്യം അംഗീകരിച്ചുകൊടുക്കാന്‍ രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് അത്ര എളുപ്പം കഴിയില്ല എന്നുള്ളതും യാഥാര്‍ഥ്യം.

സഭാ-രാഷ്ട്രീയ മേലാളന്മാരുടെ കുടയും വടിയും പിടിച്ചു നടന്ന സഭാ സെക്രട്ടറിയുടെ അവസ്ഥയില്‍ നിന്ന് ഏറെ ഉയര്‍ന്ന് മേല്‍പറഞ്ഞവരെ കൊണ്ട് തന്‍റെ കുടയും വടിയും  വരെ എടുപ്പിക്കാന്‍ കഴിഞ്ഞ സഭാ സെക്രട്ടറിയെ ആദരിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക?

എന്നാല്‍ സെക്രട്ടറിയുടെ നിലയും വിലയും ഉയരുന്നതിന് അനുപാതികമായിട്ടല്ല അതിനേക്കാള്‍ പതിന്‍മടങ്ങ് താഴ്ന്ന നിലയിലേക്കാണ് സഭയുടെ അന്തസും സ്വീകാര്യതയും കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഓര്‍ത്തഡോക്സ് സഭ ഇന്ന് പരിഹാസപാത്രം മാത്രമല്ല ഇതര സമൂഹങ്ങള്‍ക്കിടയില്‍ നിന്ദാപാത്രം കൂടി ആയിത്തീര്‍ന്നിരിക്കുന്നു. ഇതര സമുദായങ്ങളില്‍പെട്ട ഉന്നതനേതാക്കളെ പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തതു വഴി മറ്റു സമൂഹങ്ങളില്‍ നമ്മള്‍ ഒറ്റപ്പെട്ടവരായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയുടെ സമ്മേളനങ്ങളിലേക്ക് ഈ സഭയിലെ സ്തുതിപാഠകരെ മാത്രമേ ക്ഷണിക്കാവൂ എന്ന തീരുമാനമെടുത്തതു വഴി നമ്മുടെ സമ്മേളനങ്ങളൊക്കെ ഇന്ന് ടി.വി. ചാനലുകളിലെ 'വക്രദൃഷ്ടി'ക്കാരുടെ ഇഷ്ടവേദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊതുസമൂഹത്തില്‍ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും അറിയാത്ത വിശാരദന്മാരുടെ തിരുമൊഴികള്‍ സഭാമക്കളെ ലജ്ജിപ്പിക്കുന്നു. സഭാസമ്മേളനങ്ങളില്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കുന്നത് ആ സമ്മേളനങ്ങള്‍ക്ക് പൊതുസമൂഹത്തിന്‍റെ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയും കൂടിയാണ്. കഴിഞ്ഞയിടെ നടന്ന ഒരു സഭാപരിപാടി നമ്മുടെ മാധ്യമങ്ങളില്‍ ദിവസങ്ങളോളം 'കോമഡി ഷോ'യ്ക്ക് വിഷയമായതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്? അന്നത്തെ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്‍റിലെ പ്രമുഖരെ പങ്കെടുപ്പിക്കരുതെന്ന ചിലരുടെ നിര്‍ബന്ധം മൂലമല്ലേ, രാജ്യം മുഴുവന്‍ അറിയേണ്ട മഹാസംഭവത്തിന് ഒരു കോമാളിത്ത പ്രതിച്ഛായ ഉണ്ടാകാന്‍ കാരണം.

രാഷ്ട്രീയ രംഗത്ത് സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കരുതെന്ന് ആര്‍ക്കും പറയാനാവുകയില്ല. എന്നാല്‍ സഭയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഏതെങ്കിലും വിഭാഗത്തെ ആക്ഷേപിക്കുന്നതോ അവഹേളിക്കുന്നതോ ആവാന്‍ പാടില്ല. സഭയ്ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നതാണല്ലോ പ്രധാന ആക്ഷേപം. സഭയ്ക്കു ലഭിക്കുന്ന അവസരങ്ങള്‍ അവിവേകം കൊണ്ടും അഹങ്കാരം കൊണ്ടും നഷ്ടപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്. കോലഞ്ചേരി പള്ളിയിലെ  നാലു തവണകളിലും ഓര്‍ത്തഡോക്സ് അച്ചന്മാര്‍ക്ക് തവണ കിട്ടിയപ്പോള്‍, അതിലൊരു വൈദികനെ അദ്ദേഹത്തിന്‍റെയും കൂടെയുള്ളവരുടെയും താല്പര്യത്തിനു വിരുദ്ധമായി അസമയത്തും അസ്ഥാനത്തും സ്ഥലംമാറ്റിയതു മൂലമല്ലേ ഇന്നത്തെ കോലഞ്ചേരി പ്രശ്നം ഉണ്ടായത്? തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ആള്‍രൂപമായ ഇതരവിഭാഗത്തിന്‍റെ തലവന് ആസൂത്രിതമായ കളികള്‍ക്ക് അവസരമുണ്ടാക്കിയതിന്‍റെയും അതിനോട് പ്രതികരിച്ച് നാണംകെട്ടതിന്‍റെയും ഉത്തരവാദിത്തം ആര്‍ക്കാണ്? 

ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് സ്വീകരിക്കുവാന്‍ എല്ലാവര്‍ക്കും എപ്പോഴും കഴിയണമെന്നില്ല. എന്നാല്‍ വിവേകപരമായ ഉപദേശം നല്‍കുവാന്‍ കഴിയുന്നവര്‍ക്ക് ചെവി കൊടുക്കുവാന്‍ എപ്പോഴും കഴിയും. ആലോചനകള്‍ സ്വീകരിക്കില്ല എന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇന്നത്തെ സഭയെയും നാളത്തെ സഭയെയും നശിപ്പിച്ചായാലും താന്‍ തെളിക്കുന്ന വഴിയേ മാത്രമേ യാത്ര ചെയ്യൂ എന്ന നിര്‍ബന്ധബുദ്ധി  മാത്രമാണ് ഇന്നത്തെ പ്രശ്നം.

ഇത്രയും പറയുമ്പോള്‍ തന്നെ സഭാഭക്തി തലയ്ക്കു പിടിച്ച ചിലര്‍ ഉറഞ്ഞു തുള്ളുന്ന കാഴ്ച നമുക്കു കാണാം. എന്നാല്‍ വാസ്തവത്തില്‍ എന്താണ് സഭാഭക്തി? ആരാണു സഭാസ്നേഹി? കാതോലിക്കാദിന പ്രതിജ്ഞയില്‍ 'സഭയിലെ എല്ലാ തിരുമേനിമാരോടും ഭക്തിയും കൂറും' ഉറച്ചു പ്രഖ്യാപിക്കുന്ന ഒരു പ്രതിജ്ഞാവാചകം കാണാം. ഭൂമിയിലെ എല്ലാ സുഖത്തോടും കൂടി കാതോലിക്കാ നീണാള്‍ വാഴണമെന്ന പ്രാര്‍ത്ഥനയും. തിരുമേനിമാരോട് നമുക്കുള്ള ആദരവിനെ ഭക്തി എന്നാണോ വിളിക്കേണ്ടത് എന്നെനിക്കറിയില്ല. കാതോലിക്കാ ബാവായ്ക്ക് 'ഭുവി സുഖങ്ങളെല്ലാം' പ്രാപ്യമാണോ എന്നും നമുക്കറിയില്ല. അത്മായക്കാര്‍ക്ക് അജ്ഞാതമായ പലതുമാണല്ലോ ഇന്ന് അരമനകളില്‍ നടക്കുന്നത്. അതുകൊണ്ട് അതിനെപ്പറ്റി നാം തര്‍ക്കിക്കേണ്ടതില്ല. എന്നാല്‍ ആരെങ്കിലും എവിടെയെങ്കിലും എഴുതി വച്ചിരിക്കുന്ന പ്രതിജ്ഞകള്‍ ഏറ്റുചൊല്ലണ്ടേവരല്ല അത്മായക്കാര്‍ എന്ന ബോധം ഉണ്ടാവുന്നതാണ് സഭാസ്നേഹത്തിന്‍റെ ആദ്യപടി എന്നാണ് എന്‍റെ തോന്നല്‍. സഭാംഗങ്ങള്‍ സഭയുടെ പേരില്‍ നടക്കുന്ന എല്ലാറ്റിനെയും കണ്ണടച്ച് ഏറ്റുപാടുന്നവരായാല്‍, തിരുത്തേണ്ടത് തിരുത്തണമെന്ന് പറയുവാന്‍ നമുക്ക് എങ്ങനെ കഴിയും.

ഈ ദുരവസ്ഥ മൂലം തെറ്റായ ആഹ്വാനങ്ങളും പക്വതയില്ലാത്ത നിരീക്ഷണങ്ങളും അനാവശ്യമായ നിരൂപണങ്ങളും നാള്‍ക്കുനാള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനമാവട്ടെ നിസംഗതയോടെയും വെറുപ്പോടെയും ഇവയ്ക്കൊന്നും ഒരു പ്രാധാന്യവും നല്‍കാതെ നിഷ്ക്രിയരായി നമുക്കിതിലൊരു കാര്യമില്ല എന്ന ബോധ്യത്തില്‍ കഴിയുകയും ചെയ്യുന്നു,

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിനു ശേഷവും സഭാധികാരികള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സഭയ്ക്കകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. വലിയ ആള്‍ബലം തങ്ങള്‍ക്കൊപ്പമുണ്ടെന്ന് എല്ലായ്പ്പോഴും ഭരണക്കാരെ ബോധ്യപ്പെടുത്തുവാന്‍ കഴിവുള്ള യാക്കോബായ പക്ഷത്തിന്‍റെ തിണ്ണമിടുക്കില്‍ ഓര്‍ത്തഡോക്സ് താല്പര്യങ്ങള്‍ അടിയറ വയ്ക്കപ്പെട്ടുവെന്ന തോന്നല്‍ കോട്ടയത്തിനു തെക്കും വടക്കുമുള്ള സഭാംഗങ്ങളില്‍ ഉണ്ടാക്കുന്നതില്‍ അതിനായി പരിശ്രമിച്ചവര്‍ വിജയിച്ചിട്ടുമുണ്ട്. യാക്കോബായക്കാര്‍ക്കും ഓര്‍ത്തഡോക്സ്കാര്‍ക്കും ആള്‍ക്കൂട്ടത്തെ അവകാശപ്പെടുവാനും സംഘടിപ്പിക്കുവാനും കഴിവുള്ള കോട്ടയംകാരാവട്ടെ, സഭാരാഷ്ട്രീയത്തെയും യഥാര്‍ത്ഥ രാഷ്ട്രീയത്തെയും രണ്ടായി കാണുന്ന പ്രായോഗികബുദ്ധികളുമാണ്. അതുകൊണ്ടു തന്നെയാണല്ലോ കോട്ടയത്തെ ഒരു പള്ളിയിലും കാര്യമായ കക്ഷിവഴക്കിനു സ്ഥാനമില്ലാത്തതും യാക്കോബായ വൈദികരുടെ ശവസംസ്കാര ശുശ്രൂഷയില്‍ പങ്കാളികളാകാനും തങ്ങളുടെ പള്ളികളില്‍ അവരെ അടക്കം ചെയ്യാന്‍പോലും കോട്ടയത്തെ ഓര്‍ത്തഡോക്സുകാര്‍ മടിക്കാത്തതും. മറിച്ചു ഓര്‍ത്തഡോക്സ് പള്ളികളുമായും അച്ചന്മാരുമായും സഹകരിക്കാന്‍ യാക്കോബായക്കാര്‍ക്കും കാര്യമായ വൈമനസ്യമൊന്നും ഇവിടെയില്ല. മഹാനായ പാറേട്ട് മാര്‍ ഈവാനിയോസ് തിരുമേനിയുടെ വിവേകപൂര്‍ണ്ണമായ പ്രായോഗിക നിലപാടുകളാണ് ഇതിനു പിന്നിലുള്ള മൂലകാരണമെന്ന യാഥാര്‍ത്ഥ്യം നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ആ ഓര്‍മ്മ വര്‍ത്തമാനകാലത്തില്‍ അനിവാര്യമായിരിക്കുന്നു. ഏതു കോടതിവിധികള്‍ വന്നാലും രാജഭരണത്തെപ്പോലെ അത് ഏകപക്ഷീയമായി ഇന്ന് നടപ്പാക്കപ്പെടുകയില്ല. ഭരണകൂടത്തിനു തൃപ്തികരമായി തോന്നാത്ത വിധികള്‍ നടപ്പാക്കാതിരിക്കാന്‍ പല വഴികളുമുണ്ടെന്ന് നമുക്കറിയാം. ജനക്കൂട്ടത്തെ ചവിട്ടിമെതിക്കുവാന്‍ ജനാധിപത്യഭരണകൂടങ്ങള്‍ക്ക് കഴിയുകയില്ല.  വിളപ്പില്‍ ശാലയില്‍ നാം അതു നേരിട്ടു കണ്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍, ഇന്ദിരാപക്ഷത്തിനു കോടതി വിധിച്ച ജന്തര്‍മന്തറിലെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ നിന്ന് പ്രായേണ ദുര്‍ബലരായ സംഘടനാ കോണ്‍ഗ്രസുകാരെ ഇറക്കിവിടാന്‍ പോലീസിനെ ഉപയോഗിക്കാന്‍ തന്‍റെ ഉഗ്ര പ്രതാപകാലത്ത് പോലും ഇന്ദിരാഗാന്ധി ആഗ്രഹിച്ചില്ല. ആ മന്ദിരം സംഘടനാ കോണ്‍ഗ്രസുകാര്‍ ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ അവര്‍ക്കും ജനതാപാര്‍ട്ടി പലതായി പിളര്‍ന്നപ്പോള്‍ കൈവശക്കാരായിത്തീര്‍ന്ന ഇപ്പോഴത്തെ ജനതാദള്‍ (യു)വിനും  ലഭിച്ചു. മലങ്കരയിലെ പള്ളിത്തര്‍ക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നു വാദിക്കുന്നവര്‍ ഓര്‍മയില്‍ ഇത് സൂക്ഷിക്കണം. കോടതിവിധികള്‍ ഭരണകൂടങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ഭാഗത്ത് ആള്‍ക്കൂട്ടമുണ്ടെങ്കില്‍ അവരുടെ വികാരവും പരിഗണിക്കപ്പെടും. ആരു ഭരിച്ചാലും, അതിനു മാറ്റമുണ്ടാവില്ല. 

തീര്‍ച്ചയായും യാക്കോബായക്കാരുടെ ആള്‍ക്കൂട്ടത്തിന്‍റെ ആവേശവും അവരുടെ തന്ത്രശാലികളായ തലവന്മാരുടെ ജാഗ്രതയും അവരെ പിന്‍ തുണച്ച് ഇണക്കത്തില്‍ കുണുക്കിട്ടു കൊടുത്തുകൊണ്ടിരിക്കുന്ന  തങ്കച്ചന്മാരുടെയും ബഹനാന്മാരുടെയും മറ്റും തലയിണമന്ത്രവും മൂലം യു.ഡി.എഫ്. നേതൃത്വം യാക്കോബായക്കാരുടെ പിണിയാളുകളായി മാറിയെന്ന തോന്നല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനുണ്ടായി. യു.ഡി.എഫ്. നേതൃത്വത്തെക്കൊണ്ട് ചുടുചോറു വാരിക്കുവാന്‍ കഴിഞ്ഞതിനൊപ്പം എല്‍.ഡി.എഫു. മായി മികച്ച ബന്ധം നിലനിര്‍ത്താനും യാക്കോബായ നേതൃത്വത്തിനു സാധിച്ചു. ഈ നയതന്ത്രവൈദഗ്ധ്യം മൂലമാണു ഏതു കോടതിവിധി എതിരെ വന്നാലും ' അടിയന്‍ ലച്ചിപ്പോം' എന്നു പറഞ്ഞ് ചാടിവരുവാനും തങ്ങളുടെ താല്പര്യം സംരക്ഷിക്കാനും തോമസ് പ്രഥമന് സാധിക്കുന്നത്.

അതേസമയം ഇതിനുനേരെ വിപരീതമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിലെ സ്ഥിതി. മുഖ്യമന്ത്രി ഓര്‍ത്തഡോക്സുകാരനാണെന്ന സാങ്കേതികകാരണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണം വഴി യു.ഡി.എഫ്. നേതൃത്വത്തെ ഗട്ടറില്‍ വീഴ്ത്തിയ യാക്കോബായ തന്ത്രത്തിനു പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല തങ്ങളെ സഹായിക്കാന്‍ ഒരു പരിധിവരെയെങ്കിലും കഴിഞ്ഞിരുന്നവരെ  മൂന്നു ചുവടുകൊണ്ട് പാതാളത്തിലേക്കയ്ക്കുവാനും ഓര്‍ത്തഡോക്സ് പക്ഷത്തെ  നവ വാമനന്മാര്‍ക്ക് സാധിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്കരിക്കാനും തിരുമേനിമാരുടെ കബറടക്കത്തിനു വന്നാല്‍പോലും അവരെ മുദ്രാവാക്യം വിളിച്ച് ആക്ഷേപിക്കാനും അവര്‍ മടിച്ചില്ല. യു.ഡി.എഫു. മായി ഓര്‍ത്തഡോക്സ് നേതൃത്വത്തിനുണ്ടാവുന്ന അകല്‍ച്ച മുതലെടുക്കുവാന്‍ എല്‍.ഡി.എഫ്. നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. എന്തെല്ലാം പ്രശ്നം ഉണ്ടായാലും തിരഞ്ഞെടുപ്പുകാലത്ത് ഒരു വണ്ടി നിറയെ ഖദര്‍ധാരികളെ അരമനകളിലേക്കും അങ്ങാടികളിലേക്കും അയച്ചാല്‍ മതി എല്ലാം ശുഭമാകുമെന്നു കരുതിയ യു.ഡി.എഫ്. നേതൃത്വമാകട്ടെ വാമനന്‍റെ മൂന്നാമത്തെ ചവിട്ടു കിട്ടിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയതറിഞ്ഞതും.

എന്നാല്‍ ഇപ്പോള്‍ വീണ വായന നടത്തുന്ന ഓര്‍ത്തഡോക്സ് ഇടതുപക്ഷ കൂട്ടായ്മയും പ്രാണവേദനയില്‍ പിടയുന്ന യു.ഡി.എഫ്. നേതൃത്വവും യാക്കോബായ പക്ഷത്തിന്‍റെ തന്ത്രപരമായ സാമര്‍ഥ്യത്തിന്‍റെ ഇരകള്‍ മാത്രമാണ്. അവരുടെ സമസ്ത താല്പര്യങ്ങളും ഇന്നും നാളെയും സംരക്ഷിക്കപ്പെടും. അവരുടെ ശത്രു അവരുടെ ഇടയില്‍ നിന്നു വരുന്ന ഭിന്നിപ്പുകള്‍ മാത്രമാണ്. ഒപ്പം അവരെ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടുള്ള പുതിയ പാത്രിയര്‍ക്കീസിന്‍റെ നയങ്ങളും.

എങ്കില്‍ക്കൂടിയും ജനങ്ങളുടെ ജാഗ്രത അവിടെ സജീവമാണ്. സുപ്രീംകോടതി വിധിക്കുശേഷം യാക്കോബായ പക്ഷത്തില്‍ നാലു മെത്രാന്മാരുടെ ചേരിമാറ്റം മൂലവും മറ്റു പലവിധ പ്രശ്നങ്ങള്‍ മൂലവും കലുഷിതമായ കാലഘട്ടത്തില്‍ മണര്‍കാട് പള്ളിയില്‍ ഒരു മഹായോഗം ചേര്‍ന്നു. അപ്പോള്‍ അവിടെ ഒരു പ്രചരണമുണ്ടായി, ദീവന്നാസിയോസും മറുപക്ഷം ചേരുവാന്‍ പോകുകയാണ്. സ്റ്റേജില്‍ ബന്യാമീന്‍ മാര്‍ ഒസ്താത്തിയോസ് എന്ന കുന്നംകുളം മെത്രാന്‍ മാത്രം. അദ്ദേഹം പ്രഖ്യാപിച്ചു, ഇപ്പോള്‍ കേള്‍ക്കുന്നു ദീവന്നാസിയോസ് മെത്രാച്ചനും മറുപക്ഷത്തേക്കു പോവുന്നു എന്ന്. മക്കളേ, ഈ ബെന്യാമീന്‍ മാത്രം മതി. ഞാനെന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും." ഉടനെ സദസില്‍ നിന്നു മുദ്രാവാക്യം വിളി ഉയര്‍ന്നു

"എവിടെടാ ....യോസ്? വെക്കടാ വടിയും ഊരെടാ മുടിയും." ഏതായാലും ആ മുദ്രാവാക്യം വിളികള്‍ അധികം ഉയരുന്നതിനു മുമ്പേ ദീവന്നാസിയോസ് രംഗത്തെത്തുകയും തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്തു.

ജനങ്ങളുടെയും കക്ഷിയുടെയും താല്പര്യത്തിനു വിരുദ്ധമായി ആര് എന്തെല്ലാം ചെയ്താലും അവരെ ജാഗരൂകമായി വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹം യാക്കോബായ പക്ഷത്ത് സജീവമായുള്ളതിനാല്‍, അവിടെ മെത്രാന്മാര്‍ക്കും നേതൃത്വത്തിനും താക്കീത് നല്‍കുവാന്‍ അവര്‍ക്കു കഴിയും. എന്നാല്‍ ഓര്‍ത്തഡോക്സ് പക്ഷത്തെ സ്ഥിതി അതല്ല. വളരെ വേഗം കുതന്ത്രങ്ങളില്‍ കുടുങ്ങിപ്പോവുന്ന നേതൃത്വം മാത്രമേ ഇവിടെയുള്ളു. അതുകൊണ്ടു തന്നെ തങ്ങള്‍ ഊരാക്കുടുക്കിലാണെന്നും ഇന്നു തങ്ങള്‍ പ്രതീക്ഷ വച്ചിരിക്കുന്നവരുടെ ഉന്നം മറ്റൊന്നാണെന്നും അവര്‍  തിരിച്ചറിയുമ്പോഴേക്കും കാലം ഏറെ വൈകിയിരിക്കും.

പൊതുസമൂഹത്തെയും ഇതര ജനങ്ങളെയും സ്വന്തം മക്കളെയും ശത്രുവായി കരുതുകയും അവരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്ന തന്ത്രപരമായ പാളിച്ചകള്‍ സഭാനേതൃത്വത്തിന് ഉണ്ടാവാതിരിക്കണമെങ്കില്‍ വിവേകമതികളായ അത്മായ-വൈദിക നേതൃത്വം ഉണ്ടാവണം. മികച്ച വൈദികര്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. അവര്‍ സഭാ നേതൃത്വത്തിലേയ്ക്കും സഭാഭരണതലങ്ങളിലേയ്ക്കും കടന്നുവരുവാന്‍ തയ്യാറാവുകയും ആയതിലേയ്ക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

നമുക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്നത് ഇനി വരാന്‍ പോകുന്ന അത്മായ നേതൃത്വത്തില്‍ മാത്രമാണ്.  പിതാക്കന്മാര്‍ നന്നായി ഉറങ്ങട്ടെ. ഉറക്കമെണീറ്റു വരുമ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ആടുകളെ പച്ചപ്പു നിറഞ്ഞ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കാനുള്ള സ്വസ്ഥതയും അവര്‍ക്ക് കൈവരട്ടെ. അതിനായി അവര്‍ക്ക് ബുദ്ധിയുപദേശിക്കാന്‍ കഴിവുള്ള ഒരു മികച്ച മാനേജിംഗ് കമ്മിറ്റിയും ചുമതലക്കാരും ഉണ്ടാവട്ടെ.

ഇതൊന്നും ഒരിക്കലും ഓട്ടോമാറ്റിക്കായി സംഭവിക്കില്ല. ഓരോ ഇടവകയിലും ജനങ്ങള്‍ ഉണരണം. വിവേകമുള്ള പ്രതിനിധികള്‍ പൊതുയോഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടണം. അവര്‍ക്ക് മികച്ച നേതൃത്വത്തെ കണ്ടെത്താനാവണം. ഇ. ജെ. ജോണും, കെ. സി. മാമന്‍ മാപ്പിളയും റാവുസാഹിബ് ഒ. എം. ചെറിയാനും, സി. എം. സ്റ്റീഫനും, ഇ. ജോണ്‍ ജേക്കബും ഒക്കെ അവരുടെ മനസ്സിലേക്ക് കടന്നുവരണം.

ഇനി  ഈ സഭയുടെ നേതൃത്വത്തില്‍ നിന്ന് വിവേകപൂര്‍ണമായ സ്വരം മാത്രമേ കേള്‍ക്കാന്‍ ഇടയാകാവൂ. 

അല്ലെങ്കില്‍ അന്ന് മണര്‍കാട് മുഴങ്ങിയ മുദ്രവാക്യം വ്യത്യസ്ത നാമധേയങ്ങളോടെ നമ്മുടെ ദേവാലയങ്കണങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കാനിടയാവും എന്നതില്‍ സംശയം വേണ്ട.

(മലങ്കര നവോത്ഥാനം, 2016 ഒക്ടോബര്‍)

അനുതാപത്തിലൂടെ സമാധാനം കൈവരിക്കാം: ഫാ. ഡോ. കെ. എം. ജോര്‍ജ്

കോത്തല സെഹിയോന്‍ പള്ളിയിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ നിലവിലെ സഭയുടെ സ്ഥിതിയില്‍ അസ്വസ്ഥരായി, തങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ സമീപിച്ചപ്പോള്‍ കെ. എം. ജോര്‍ജ് അച്ചന്‍ കൊടുത്ത മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍.

പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്ന ഓര്‍ത്തഡോക്സ് അസഹിഷ്ണുത ഞങ്ങളെ അസ്വസ്ഥരാക്കുകയാണ്. എന്താണ് നമ്മുടെ വിശ്വാസപരവും, ചരിത്രപരവുമായ തനിമ? അത് പാത്രിയര്‍ക്കീസ് വിഭാഗവുമായി എത്ര മാത്രം വിഭിന്നമാണ്?

യാക്കോബായ, ഓര്‍ത്തഡോക്സ് എന്നത് ഒരു ഒറ്റ സമൂഹമാണ് എന്ന് എല്ലാവര്‍ക്കും അറിയാം.  ഒരേ വിശ്വാസം, ഒരേ രക്തം, ഒരേ കുടുംബം. ഞാന്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ സഭ ഒന്നായിരുന്നു. ഞാന്‍ ഏതു സമയത്താണോ വൈദിക സെമിനാരിയില്‍ ചേര്‍ന്നത്, എന്ത് മൂല്യങ്ങള്‍ മനസ്സില്‍ കരുതികൊണ്ടാണോ അന്നവിടെ പഠിച്ചത് അതെല്ലാം ഞാന്‍ ഇപ്പോഴും മുറുകെ പിടിക്കുന്നു. പിന്നെ ഉണ്ടായ വിഭജനങ്ങള്‍ക്ക് കാരണക്കാര്‍ ചില വ്യക്തികളാണ്. സാധാരണ ജനങ്ങള്‍ അല്ല ഭിന്നത ഉണ്ടാക്കിയത്. മറിച്ച് ചില വ്യക്തികളും നേതൃസ്ഥാനത്തുള്ള അവരുടെ ചില താല്പര്യങ്ങളും ആണ്. അന്നും ഇന്നും എന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു മലങ്കരസഭയേ ഉള്ളു. ഞാന്‍ സ്വപ്നാടകന്‍ ആണെന്നു ചിലര്‍ പറയുമായിരിക്കും. പക്ഷേ, യോജിച്ച സഭയെ ഭിന്നിപ്പിക്കാന്‍ ചിലരൊക്കെ പറഞ്ഞ കാരണങ്ങളോടും അതിന് അവര്‍ കൈക്കൊണ്ട നടപടികളോടും ഞാന്‍ ശക്തിയായി വിയോജിക്കുന്നു. ഇക്കാര്യങ്ങളൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

അതിരുകടക്കുന്ന രാഷ്ട്രീയനിലപാടുകളും പ്രഖ്യാപനങ്ങളും സഭയോടു ബന്ധപ്പെടുത്തി ഉണ്ടാവുകയും വീണ്ടുവിചാരമില്ലാത്തവര്‍ അതിനു പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ഇതുവരെ പിന്തുടര്‍ന്നുവന്ന നല്ല മാതൃകകള്‍ നഷ്ടപ്പെടുകയും വിനാശകരമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യില്ലേ? അത് സഭയുടെ സ്വാതന്ത്ര്യവും സഭാംഗങ്ങളുടെ അവകാശങ്ങളും നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കില്ലേ?

സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ നമുക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. നല്ല പൗരന്മാരായി രാഷ്ട്രനിര്‍മ്മിതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നാം. എന്നാല്‍ സഭ ഭൂരിപക്ഷമാകുന്നത് ലോകത്തിലെ പല രാജ്യങ്ങളിലും വലിയ പ്രശ്നമാണ്. രാഷ്ട്രത്തിന്‍റെ ഭാഗമായിട്ട് സഭ തീരുന്ന അവസ്ഥയാണ് കുസ്തന്തിനോസ് ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനുശേഷം റോമാ സാമ്രാജ്യത്തില്‍ ഉണ്ടായത്. യൂറോപ്പില്‍ അടുത്തകാലം വരെയും അതായിരുന്നു സ്ഥിതി. പില്‍ക്കാലത്ത് രാഷ്ട്രവും സഭയും രണ്ടാകുന്നതാണ് നല്ലതെന്ന് വിവരമുള്ള നേതാക്കന്മാര്‍ പഠിപ്പിച്ചു. പലപ്പോഴും ക്രിസ്തീയ മൂല്യങ്ങള്‍ അടിയറ വെയ്ക്കേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. സഭയും രാഷ്ട്രവും രണ്ടാണ്. സമൂഹത്തിനു പരിവര്‍ത്തനം ഉണ്ടാകുവാനുള്ള ഒരു പുളിപ്പ് ആയി സഭ നിലകൊളളണം.

കക്ഷി രാഷ്ട്രീയ തല്പര്യങ്ങളുടെ കൂടെ സഭ നില്‍ക്കരുത്. മെത്രാന്മാരും അച്ചന്മാരും രാഷ്ട്രീയ ഗോദയില്‍ ഇറങ്ങരുത്. സഭാ വിശ്വാസികള്‍ പൗരന്മാരാണ.് വോട്ടവകാശം അവര്‍ക്കുണ്ട്. രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടിയും നീതിയ്ക്കുവേണ്ടിയും നിലകൊള്ളാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.

ഞങ്ങളുടെ അമ്മമാരുടെ വീടുകളിലെ സഭാനിലപാടിനെപ്പറ്റി ഞങ്ങള്‍ തന്നെ ഒരു കണക്കെടുത്തപ്പോള്‍ നാലില്‍ മൂന്നും യാക്കോബായ വിഭാഗക്കാരാണ്. ഇത് ഒരുപക്ഷേ, കോട്ടയം ജില്ലയിലെ മാത്രം സ്ഥിതിയാവാം. നമ്മുടെ പിതാക്കന്മാരുടെ പ്രായോഗികബുദ്ധിയാവാം അതിനിടയാക്കിയത്. തെക്കും വടക്കുമുള്ളവര്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോട്ടയം ഭദ്രാസനത്തില്‍ നിലനില്‍ക്കുന്ന സൗഹൃദം നിലനിര്‍ത്താന്‍ നാം ഏതറ്റം വരെയും പോകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. കോട്ടയത്തിന്‍റെ ഈ സംസ്കാരം വെല്ലുവിളികള്‍ നേരിട്ടാല്‍ ഞങ്ങള്‍ എങ്ങനെ പ്രതികരി ക്കണം?

നാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നു കരുതുന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്‍റെ അനുഗാമികള്‍ ആകണം. നൂറു ശതമാനം അങ്ങനെ ആകുവാന്‍ സാധിക്കും എന്ന് ഞാന്‍ പറയുന്നില്ല, നാം ഏവരും കുറവുള്ളവരാണ് . കഴിയുന്നിടത്തോളം കര്‍ത്താവ് പഠിപ്പിച്ച സ്നേഹം, ത്യാഗം എന്നിവ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.

നമ്മുടെ അയല്‍ക്കാരുമായുള്ള നീതിപൂര്‍വ്വകമായ സ്നേഹബന്ധമാണ് കര്‍ത്താവിന്‍റെ ഇഷ്ടം. നമ്മുടെ ആളുകളുടെ മനസ്സില്‍ വിഷം കയറ്റുന്ന വ്യക്തികള്‍ ഉണ്ട്. അത്തരം വിഷവലകള്‍ക്ക് അകത്തുപെടാതിരിക്കുകയാണ് യുവജനങ്ങളായ നിങ്ങള്‍ ചെയ്യേണ്ടത്. അയല്‍ക്കാരനെയും ശത്രുവിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിനോട് നമുക്ക് ഇന്നുള്ള ബന്ധം എന്താണെന്ന് നിങ്ങള്‍തന്നെ ചിന്തിക്കുക.

ഇന്ത്യന്‍ പാരമ്പര്യത്തില്‍ 'കലി എന്നൊരു സങ്കല്‍പം ഉണ്ട്' കലി വരുമ്പോള്‍ ചിലര്‍ക്ക് അന്നുവരെ പഠിച്ച പല നല്ല കാര്യങ്ങളും മറന്നുപോകും. കലി ഒരു അന്ധകാരശക്തി ആണ്, ഇരുട്ട് പരത്തുകയാണ് അതിന്‍റെ ജോലി. ഓര്‍ത്തഡോക്സ്, യാക്കോബായ എന്ന പേരില്‍ കലി ബാധിക്കുന്നവര്‍ മനുഷ്യജീവന്‍റെ എല്ലാ സൗന്ദര്യത്തെയും എല്ലാ സൗരഭ്യത്തെയും നശിപ്പിക്കുന്നു.

സഭയില്‍ സമാധാനം എന്നത് സാധ്യമാണോ?

മനുഷ്യന്‍റെ ബന്ധങ്ങളില്‍ അസാധ്യമായതൊന്നും ഇല്ല. നമ്മുടെ സഭയില്‍ അനുതാപം എന്നതിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. നോമ്പു മുഴുവന്‍ അനുതാപത്തിന്‍റേതാണ്. വലിയ നോമ്പിന്‍റെ ആരംഭം അനുതാപത്തിലൂടെ ആണ് (ശുബ്കോനോ ശുശ്രൂഷ). പരസ്പരം ഉള്ള അനുരഞ്ജനത്തിന്‍റെ ശുശ്രൂഷയാണ് അത്. ഇത് ഇല്ലാതെ ലോകം മുമ്പോട്ടു പോകുകയില്ല. സഭയില്‍ തീര്‍ച്ചയായും അത് ഉണ്ടാകണം. അനുതാപം ഉണ്ടെങ്കിലെ ഇവയെല്ലാം സാധ്യമാവുകയുള്ളൂ. കത്തോലിക്ക സഭ മധ്യനൂറ്റാണ്ടുകളില്‍ ഒത്തിരി തെറ്റുകള്‍ മനുഷ്യരാശിക്കെതിരായി ചെയ്തിട്ടുണ്ട്. പക്ഷേ ആധുനിക കാലത്ത് മാര്‍പാപ്പാമാര്‍ പലതവണ തെറ്റുകള്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇത് അനുതാപമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പാ നല്ല ഉദാഹരണമാണ്. 

സഭയുടെ മിഷന്‍ എന്നാല്‍ വഴക്ക് ഉണ്ടാക്കുക എന്നതല്ല. നേരായ ദിശാബോധം ഇടയന്മാര്‍ പകര്‍ന്നു നല്‍കണം. ഇടയന്‍ മുമ്പേ നടന്ന് ആടുകളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കണം. നമ്മുടെ സഭയുടെ ജോലിയും ഇതു തന്നെയാണ്. ജനങ്ങളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കുക എന്നത് ഞാനുള്‍പ്പെടെയുള്ള വൈദികനേതൃത്വത്തിന്‍റെ ചുമതലയാണ്. ഞങ്ങള്‍ക്കു തെറ്റുപറ്റിയാല്‍ നിങ്ങള്‍ സ്നേഹപൂര്‍വ്വം തിരുത്തണം. അതുപോലെ നിങ്ങളുടെ തിരുത്തലിനു വിധേയരാകാന്‍ അച്ചന്മാരും മെത്രാന്മാരുമായ ഞങ്ങളും വിനയപൂര്‍വ്വം തയ്യാറാകണം. എല്ലാറ്റിലും ഉപരി, നമ്മുടെ പിതാവാം ദൈവത്തിന്‍റെ ആര്‍ദ്രകരുണയും മനുഷ്യസ്നേഹവും യേശുക്രിസ്തുവിലൂടെ നമുക്കു ലഭിച്ചതിനെ നന്ദിപൂര്‍വ്വം ഓര്‍ക്കയും വേണം. 

(പ്രദക്ഷിണം, ജൂലൈ 2018)

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...