Tuesday 12 September 2023

സംഹാരകരെ, നവോത്ഥാന സമിതിയുടെ ശൈലി വേറെയാണ് | ജോര്‍ജുകുട്ടി കോത്തല

 നവോത്ഥാന സമിതിക്കും അത്മായട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോര്‍ജ് പോളിനും എതിരെ അനവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ആക്ഷേപഹാസ്യരചന വ്യാപകമായി വിതരണം ചെയ്യപ്പെടുന്നത് കാണാനിടയായി. ദോഷം പറയരുതല്ലോ, ശരിക്കും ചിരിക്കു വക നല്‍കുന്ന ഇത്തരം രചനകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. മലങ്കര മക്കളുടെ തീരാത്ത വേദനയും തോരാത്ത കണ്ണീരുമായ സഭാകേസുകളും പള്ളിവഴക്കുകളുമെല്ലാം ഒരിക്കലും പരിഹരിക്കപ്പെടാതെ പോവുന്നതിന്‍റെ കാരണങ്ങളെയും കാരണക്കാരെയും സ്പഷ്ടമായി ചൂണ്ടിക്കാണിക്കുന്ന ഇതുപോലെയുള്ള വാറോലകള്‍ സത്യത്തിലേക്കു നമ്മെ എത്തിക്കുന്ന ചൂണ്ടുപലകകള്‍ തന്നെയാണ്. 

ഓടക്കാലി പള്ളിയില്‍ ഓടിളക്കാന്‍ ജോര്‍ജ് പോള്‍ ചെന്നില്ല. വരിക്കോലി പള്ളിയില്‍ വാരിക്കുന്തവുമായി അദ്ദേഹത്തെ കണ്ടില്ല, കത്തിപ്പാറത്തടം പള്ളിയില്‍ കത്തിക്കുത്തു നടത്താന്‍ നവോത്ഥാനക്കാര്‍ ചെന്നില്ല. ചവിട്ടുവരി പള്ളിയില്‍ ചവിട്ടു നടന്നപ്പോള്‍ ഇവര്‍ ഇവിടെയായിരുന്നു! പല പള്ളികളിലും നടന്ന ശവമേറു ശുശ്രൂഷയ്ക്ക് ഇവരാരും വന്നില്ല എന്നു തുടങ്ങുന്ന ആക്ഷേപങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെയൊക്കെ ചങ്കു പൊട്ടാത്തതു ഭാഗ്യം. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മഹാനായ പാറേട്ടു തിരുമേനിയെ നവോത്ഥാന സമിതി ഓര്‍ത്തുപോവുകയാണ്. കോട്ടയം ഭദ്രാസനത്തിലുള്ള ഒരു പള്ളിയും ഇന്നും പൂട്ടികിടക്കുന്നില്ല. ഒരു പള്ളിയിലും ശവമേറു വഴിപാടു നടന്നിട്ടില്ല. ഒരു അച്ചനേയും ലോക്കപ്പിലേക്ക് പാക്കയ്പ്പ് ചെയ്യേണ്ടി വന്നിട്ടില്ല. അതിനൊക്കെയും ഒരു കാരണം ആ മഹാനായ തിരുമേനിയുടെ നിലപാടുകളായിരുന്നു. 

കോട്ടയം ഭദ്രാസനത്തിലെ ഇന്ന് പാത്രിയര്‍ക്കീസ് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന പല പള്ളികളിലും ഓര്‍ത്തഡോക്സ് ന്യൂനപക്ഷം നിശബ്ദരായി നിലനില്‍ക്കുന്നുണ്ട്. അവരെ പ്രചോദിതരും പ്രകോപിതരുമാക്കിയാല്‍ ഈ പള്ളികളൊക്കെ പൂട്ടിക്കാനും ശവമേറു നടത്തുവാനും സാധിക്കുമായിരുന്നു. അത്തരം ഒരാവശ്യവുമായി പാത്രിയര്‍ക്കീസ് പക്ഷത്തുള്ള ഒരു പ്രമുഖ പള്ളിയിലെ ചില പ്രമുഖ വ്യക്തികള്‍ അവരുടെയിടയിലെ ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് പാറേട്ട് തിരുമേനിയെ കാണാനെത്തി. ആ പള്ളിയിലെ വികാരിയെ മാറ്റി അവിടെയൊരു തീവ്രവാദിയായ ഓര്‍ത്തഡോക്സ് വൈദികനെ വച്ചാല്‍ പള്ളി പൂട്ടിക്കാമെന്ന വാഗ്ദാനത്തിനു മുമ്പില്‍ തിരുമേനി പറഞ്ഞ വാക്കുകള്‍ എത്രയോ ദീര്‍ഘദര്‍ശിത്വം ഉള്ളതായിരുന്നു:

"ഏതെങ്കിലും ഒരു പള്ളി പൂട്ടിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്. മലങ്കരയിലെ എല്ലാ പള്ളികളും കാതോലിക്കേറ്റിനു പൂര്‍ണമായും അവകാശപ്പെട്ടതു തന്നെയാണ്. അന്ത്യോഖ്യയിലെ ബാവാ ആകാശത്തിലുള്ള ബാവാ തന്നെയാണെന്ന തെറ്റിദ്ധാരണയില്‍ കഴിയുന്ന പാവപ്പെട്ട ജനതയെ പറ്റിച്ചു കഴിയുന്ന ചില വ്യക്തികളുടെ കപടത മൂലം സത്യം മനസ്സിലാക്കാന്‍ കഴിയാത്ത തീവ്രവാദികളായ ചിലരാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കു കാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അന്ത്യോഖ്യന്‍ സഭാനേതൃത്വത്തിന്‍റെ ദുരുദ്ദേശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ഇടയില്‍ നിന്നു തന്നെ കാതോലിക്കേറ്റിലേക്ക് ഒരൊഴുക്കുണ്ടാവും. ആ സന്ദര്‍ഭത്തിനായി നമ്മള്‍ കാത്തിരുന്നാല്‍, അങ്ങനെ വരുന്നവര്‍ക്ക് വൈകാരികമായ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ മലങ്കര മുഴുവന്‍ കാതോലിക്കേറ്റിന്‍റെ കീഴിലാവും. അത്തരമൊരു സാഹചര്യത്തിലൂടെ ഉരുത്തിരിയുന്ന സമാധാനം മാത്രമേ ശാശ്വതമാവൂ. അല്ലാതെ പള്ളി പൂട്ടിച്ചും അടിപിടി നടത്തിയും നമുക്ക് കാതോലിക്കേറ്റിന്‍റെ പതാക ഉയര്‍ത്തിപ്പിടിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ സമൂഹത്തിനു മുമ്പില്‍ നമ്മെ പരിഹാസ്യരാക്കും."

പാറേട്ട് തിരുമേനി ദീര്‍ഘദര്‍ശനം ചെയ്തതുപോലെ പാത്രിയര്‍ക്കീസ് പക്ഷത്തെ വലിയൊരു വിഭാഗം നാലു മെത്രാന്മാരുടെ നേതൃത്വത്തില്‍ കാതോലിക്കേറ്റിനു കീഴിലേക്കു വന്നു. പക്ഷേ സംഭവിച്ചതെന്താണ്? ഇന്ന് വടക്കന്‍ ഭദ്രാസനത്തിന്‍റെ പേരില്‍ നോട്ടീസ് അടിച്ച് വെടക്കാക്കാന്‍ നടക്കുന്ന വ്യക്തികള്‍ തന്നെ ആ തിരുമേനിമാര്‍ക്കു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. കടമറ്റത്തെ പള്ളിയിലെ ഏതാണ്ട് മുഴുവന്‍ ആളുകളും ഒന്നുചേര്‍ന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ പള്ളിയിലേക്കു സ്വീകരിച്ചപ്പോള്‍, ഈ 'സംഹാരകര്‍' എന്താണ് ചെയ്തത്?  ബാവായ്ക്കെതിരെ കേസ് കൊടുത്തു പള്ളി പൂട്ടിച്ചു. അതൊക്കെ ചെയ്തവരാണ് ഇന്ന് നമ്മോട് ചോദിക്കുന്നത്, കടമറ്റത്ത് പള്ളിയിലെ പ്രശ്നങ്ങളില്‍ നിങ്ങള്‍ എന്തു നിലപാടാണ് എടുത്തത് എന്ന്. കോലഞ്ചേരി പള്ളിയിലെ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ആളുകളും അച്ചന്മാരും അത്താനാസ്യോസ് തിരുമേനിയോടൊപ്പം കാതോലിക്കേറ്റിലേക്കു വന്നപ്പോള്‍ ഇപ്പോഴത്തെ നോട്ടീസുകാരായ സഭാസംഹാരകര്‍ എന്താണു ചെയ്തത്? ഇങ്ങോട്ടു വന്ന അച്ചനെ സ്ഥലം മാറ്റിച്ച് തങ്ങള്‍ക്കു യോജിച്ച ഒരു അച്ചനെ അവിടേക്കു നിയമിച്ചു. ഇങ്ങോട്ടു വന്നവരെ മുഴുവനായും തന്നെ തിരിച്ചയയ്ക്കാന്‍ അതിലൂടെ സാധിച്ചു. തുടര്‍ന്ന് കോലഞ്ചേരിയിലുണ്ടായ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം ഈ സംഹാരസമിതിക്കാരല്ലാതെ മറ്റാരുമല്ല. പാത്രിയര്‍ക്കീസ് പക്ഷത്തുള്ള എഴുപതു ശതമാനം വൈദികരും അത്മായക്കാരും അത്താനാസിയോസ് തിരുമേനിക്കൊപ്പമുണ്ടായിരുന്നു. 'ഊഷ്മള സ്വീകരണം' ലഭിച്ചപ്പോള്‍ അവര്‍ മടങ്ങിപ്പോയി. ആ സ്വീകരണം ഏര്‍പ്പാടാക്കിയവര്‍ ഇന്ന് നവോത്ഥാന സമിതിയോട് ചോദിക്കുകയാണ്, കോലഞ്ചേരിയിലെ പ്രശ്നത്തില്‍ നിങ്ങള്‍ എന്തു ചെയ്തുവെന്ന്. അതിവൈകാരികത ചൂടോടെ വിളമ്പി, അത് സഭാനേതൃത്വത്തിന്‍റെ അണ്ണാക്കിലേക്ക് തന്നെ തട്ടിയ നിങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണ് എന്ന് ഞങ്ങള്‍ക്ക് ഇന്നും മനസ്സിലാവുന്നില്ല. തൃക്കുന്നത്തു സെമിനാരിയിലെ പ്രശ്നങ്ങളില്‍ എന്തു ചെയ്തുവെന്നു ചോദിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ? മഹാനായ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിക്കൊപ്പം നിന്ന് മണ്ണാറപ്രായില്‍ അച്ചന്‍ ഈ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ അവഗണിച്ചുകൊണ്ട് ആ വ്യക്തിത്വത്തെ തേജോവധം ചെയ്യുവാന്‍ സംഹാരകര്‍ നടത്തിയ ശ്രമങ്ങളുടെ ആത്യന്തിക പരിണതിയാണ് തൃക്കുന്നത്തു സെമിനാരിയുടെ നിയന്ത്രണം നമുക്കു നഷ്ടപ്പെടുത്തിയത് എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്? തൃക്കുന്നത്തു സെമിനാരിയില്‍ നിന്ന് മണ്ണാറപ്രായില്‍ അച്ചനെ നീക്കം ചെയ്തതിലൂടെ സഭയ്ക്കു എന്താണ് ലഭിച്ചത്? കഴിഞ്ഞ മാസം ആഘോഷപൂര്‍വ്വം സഭാനേതൃത്വം പ്രവേശിച്ച നെടുമ്പാശേരിയിലെ സ്കൂളിന്‍റെ മാനേജ്മെന്‍റ് എങ്ങനെയാണ് സഭയ്ക്ക് ലഭിച്ചത് എന്ന് സംഹാരകസമിതി ഓര്‍ക്കുന്നുണ്ടോ? 

സഭാപ്രശ്നങ്ങളെ ഇന്നത്തെ നിലയിലേക്ക് അധഃപതിപ്പിച്ചതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഈ വാറോല നേതൃത്വത്തിനാണ് എന്നതിന് യാതൊരു സംശയവുമില്ല. പാത്രിയര്‍ക്കീസ് പക്ഷത്ത് ശ്രേഷ്ഠ ബാവാ കഴിഞ്ഞ് ഏറ്റവും സീനിയറായ മെത്രാന്‍ ഏബ്രഹാം മാര്‍ സേവേറിയോസ് തിരുമേനിയാണ്. ഓര്‍ത്തഡോക്സ് പക്ഷത്തേക്കു വന്ന അദ്ദേഹത്തിനു തിരിച്ചു പോവേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചതിന്‍റെ ഉത്തരവാദിത്തവും നിങ്ങള്‍ക്കു തന്നെയാണ്. 

ഏതെങ്കിലും പള്ളിയില്‍ ഓടിളക്കി കയറിയതുകൊണ്ടോ, ഏതെങ്കിലും വൈദികന്‍റെ താടിക്കു തീ വച്ചതുകൊണ്ടോ, മാതാപിതാക്കളുടെ ശവശരീരത്തെ വഴിയിലേക്കു വലിച്ചെറിഞ്ഞതുകൊണ്ടോ ഈ സഭയില്‍ സമാധാനം വരുമെന്നോ, കാതോലിക്കേറ്റിന്‍റെ പതാക പാറിപ്പറക്കുമെന്നോ വിശ്വസിക്കുന്നവരല്ല നവോത്ഥാനസമിതിയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്നത്. 

വൈദികട്രസ്റ്റിയുടെ സ്വന്തം പള്ളിയില്‍ ഇന്നും 1934 ഭരണഘടന നടപ്പാക്കിയിട്ടില്ല എന്നതു ചൂണ്ടിക്കാണിച്ചതുകൊണ്ട് പ്രയോജനമില്ല എന്ന് ഞങ്ങള്‍ക്കറിയാം. ആ പള്ളിക്ക് ഭരണസമിതിയുണ്ടോ വരവുചെലവു കണക്കുണ്ടോ, അതാരെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്നൊന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. മലങ്കരയിലേക്ക് കാതോലിക്കേറ്റ് മാറ്റിസ്ഥാപിക്കണമെന്ന് അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിനു കത്തെഴുതുകയും പാത്രിയര്‍ക്കീസ് ഇവിടെയെത്തി ആ കൃത്യം നിര്‍വഹിച്ചപ്പോള്‍ മുതല്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത പൂര്‍വ്വികരുടെ പാരമ്പര്യം അദ്ദേഹത്തിനു നിലനിര്‍ത്താതിരിക്കാനാവില്ലല്ലോ. വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ വ്യക്തിപരവും സ്വാര്‍ത്ഥപരവുമായ കാരണങ്ങള്‍കൊണ്ട് അവര്‍ നടത്തിയ പ്രചരണങ്ങള്‍ മൂലമാണല്ലോ വടക്കന്‍ ഭദ്രാസനങ്ങള്‍ കാതോലിക്കേറ്റിനോട് അകലാന്‍ ഇടയായതും പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ കോട്ടകളായി അവിടം ഇന്നു നിലനില്‍ക്കുന്നതും. ഇരുട്ടുകൊണ്ട് ശാശ്വതമായി ഓട്ടയടയ്ക്കാന്‍ കഴിയാത്തപോലെ, ഈ അവസ്ഥ ശാശ്വതമായി നിലനില്‍ക്കാന്‍ പോവുന്നില്ല. ആ വിഭാഗത്തിലെ കാര്യവിവരമുള്ള വൈദികരും അത്മായക്കാരും എക്കാലത്തും സത്യത്തിനുനേരെ മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. സ്വാര്‍ത്ഥമതികളായ, ഇപ്പോഴത്തെ സംഹാരസമിതിക്കാരെപ്പോലെയുള്ളവരുടെ ദുഷ്ടലക്ഷ്യങ്ങളും എന്നും വിലപ്പോവാന്‍ പോവുന്നില്ല. 

കോട്ടയം ഭദ്രാസനത്തിലെ കാര്യങ്ങള്‍ പറഞ്ഞായിരുന്നല്ലോ തുടങ്ങിയത്. കോട്ടയത്തെ പാത്രിയര്‍ക്കീസ് പക്ഷത്തെ സിംഹാസനപള്ളിയിലെ റാസ കോട്ടയത്തെ ഓര്‍ത്തഡോക്സ് കേന്ദ്രമായ ചെറിയപള്ളിയിലെത്തുമ്പോള്‍ പള്ളിയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കും. വൈദികരും ജനങ്ങളും അവിടെ കയറി പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും ചെയ്യും. പാത്രിയര്‍ക്കീസ് പക്ഷത്തു മാത്രം സേവനമനുഷ്ഠിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ മൃതദേഹം ഓര്‍ത്തഡോക്സ് ഇടവകയായ മീനടം പള്ളിയില്‍ എത്തിച്ചപ്പോള്‍ ഗീവറുഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ അടക്കം ചെയ്യുവാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഓര്‍ത്തഡോക്സ് പക്ഷത്തെ മഞ്ചയിലച്ചന്‍റെ മൃതദേഹം ആദരവോടെ ഒളശ്ശയിലെ യാക്കോബായ വിഭാഗക്കാര്‍ ഏറ്റുവാങ്ങി അവരുടെ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തിയശേഷം തിരികെ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാര ശുശ്രൂഷയിലേക്കെത്തിച്ചതും പാത്രിയര്‍ക്കീസ് ഭാഗത്തെ കല്ലൂപ്പറമ്പില്‍ അച്ചന് പള്ളം സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്‍റെയും ഓര്‍ത്തഡോക്സ് സഭാ വൈദികരുടെയും നേതൃത്വത്തില്‍  സമുചിതമായ അന്ത്യയാത്രാ ശുശ്രൂഷകള്‍ വി. മദ്ബഹായില്‍ വച്ചു തന്നെ നല്‍കിയതും സഭയ്ക്ക് ആകമാനം പിന്‍തുടരാവുന്ന വിലപ്പെട്ട മാതൃകകള്‍ തന്നെയാണ്. മഹാന്മാരായ പാമ്പാടി തിരുമേനിയുടെയും പാറേട്ട് തിരുമേനിയുടെയും മാതൃകകള്‍ പിന്തുടരുന്നതിനാലാണ് കോട്ടയം ഭദ്രാസനത്തില്‍ സഹോദരന്മാര്‍ ഒത്തൊരുമിച്ചു പോവുന്നത്. ആ മാതൃകയിലൂടെ മലങ്കരസഭയ്ക്ക് മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് നവോത്ഥാനസമിതി പ്രതീക്ഷിക്കുന്നത്. ആളെണ്ണം നോക്കി വീതം വയ്ക്കുവാനോ ആള്‍ബലം നോക്കി കത്തിക്കുത്ത് നടത്തുവാനോ നമുക്കു കഴിയില്ല. കാരണം, മലങ്കരയിലെ പള്ളികളും ജനങ്ങളും കാതോലിക്കേറ്റിന്‍റെ സ്വന്തമാണ്. ഇന്നു മാറിനില്‍ക്കുന്നവരും നാളെ നമ്മുടെ ഒപ്പം നടക്കേണ്ടവരാണ്. അതിവൈകാരികതയുടെ വിഷവിത്തുകളും അവിവേകത്തിന്‍റെ മുള്‍ച്ചെടികളും ദുര്‍മോഹങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും ഒഴിവാക്കുവാന്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ മതി. പ. വട്ടശ്ശേരില്‍ തിരുമേനി മുതല്‍ പ. പൗലൂസ് രണ്ടാമന്‍ വരെയുള്ളവര്‍ക്കൊപ്പം ഈ സഭ വീഴ്ത്തിയ കണ്ണീര്‍ക്കണങ്ങള്‍ വെറുതെയാവില്ല.

(മലങ്കര നവോത്ഥാനം 2017 ഫെബ്രുവരി) 

No comments:

Post a Comment

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...