Tuesday, 26 September 2023

തീരുമ്പം തീരും

മലങ്കര സഭാ കേസുകള്‍ എന്നു തീരുമെന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായോട് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഏറെ രസകരമായിരുന്നു "തീരുമ്പം തീരും" എന്നായിരുന്നു ആ മറുപടി. പരമോന്നത കോടതിയില്‍നിന്ന് പരമാധികാര വിധികള്‍ പലതു ലഭിച്ചിട്ടും ഇപ്പോഴും നേതൃത്വത്തോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി അതു തന്നെയായിരിക്കും. എന്നാല്‍ അത്രയൊന്നും ഉന്നതന്മാരല്ലാത്ത നമുക്കതിനു കുറച്ചുകൂടി കൃത്യമായി മറുപടി പറയാന്‍ കഴിയും "സഭയിലെ പരിശുദ്ധന്മാരുടെ കബറില്‍ നേര്‍ച്ചപണം എന്നു നില്‍ക്കുമോ അന്നേ നില്ക്കൂ ഈ കേസുകളൊക്കെ" ആ കബറുകളിലെ പണമൊക്കെ സ്പെഷല്‍ ഫണ്ട് എന്ന പേരില്‍ കണക്കെഴുതി വക്കീലന്മാരായ വക്കീലന്മാര്‍ക്കൊക്കെ കൊടുത്തുവെന്നും മറ്റുമുള്ള കണക്കെഴുതി ചെലവു തള്ളണമെങ്കില്‍ ഇവിടെ കേസുകള്‍ നിര്‍ബാധം തുടരണം. അതൊന്നുമറിയാത്ത അല്പവിശ്വാസികള്‍ കേസുതീരണം, സമാധാണം വരണം എന്നൊക്കെപ്പറഞ്ഞു നവോത്ഥാനവുമായി നടക്കുന്നതിനേക്കാള്‍ അപഹാസ്യമായി എന്തുണ്ട് ഈ ഭൂമി മലങ്കരയില്‍ വേറെ?

പഴഞ്ചൊല്ലില്‍ പതിരുണ്ട്

മലയാളത്തിലെ മഹാനായ ഹാസ്യസാഹിത്യകാരന്‍ ഇ.വി. കൃഷ്ണപിള്ള 1930 കളില്‍ 'പഴഞ്ചൊല്ലില്‍ പതിരുണ്ട്' എന്നു തെളിയിക്കാനായി തിരഞ്ഞെടുത്ത ഉദാഹരണം മലങ്കരയിലെ പള്ളിവഴക്കായിരുന്നു. കനകം മൂലവും കാമിനി മൂലവുമാണ് കലഹങ്ങള്‍ ഉണ്ടാവുന്നതെന്നു ധ്വനിപ്പിക്കുന്ന 'കലഹം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' എന്ന കുഞ്ചന്‍നമ്പ്യാര്‍ പ്രയോഗിച്ച പഴമൊഴി ശരിയല്ല എന്നു തെളിയിക്കാന്‍ ഇ.വി. കൃഷ്ണപിള്ള ഇങ്ങനെ എഴുതി.

"മലങ്കരയുടെ ഭരണം അന്ത്യോഖ്യക്കാണ് ഇരിക്കേണ്ടത്" ഒരാള്‍ പറഞ്ഞു. "അല്ല, നമ്മള്‍ സ്വതന്ത്ര സഭക്കാരാണ്" അപരന്‍ പ്രതികരിച്ചു. അതേതുടര്‍ന്നു വഴക്കായി, തെറിവിളിയായി, അടിപിടിയായി ഇതില്‍ കനകത്തിനോ കാമിനിയ്ക്കോ വല്ല സ്ഥാനവുമുണ്ടോ എന്ന് ഇ.വി. ചോദിച്ചു. ശരിയാണ്, സഭാവഴക്കിന്‍റെ പേരില്‍ തെരുവില്‍ തെറിവിളി നടത്തുന്നവര്‍ക്കും കത്തിക്കുത്തു നടത്തുന്നവര്‍ക്കും പള്ളിയുടെ മതില്‍ തകര്‍ക്കുന്നവര്‍ക്കും ധനനഷ്ടവും മാനഹാനിയും ആരോഗ്യനഷ്ടവും ഫലം. അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നവര്‍ക്കോ കയ്യിലും കീശയിലും മുത്തും മുത്തവും. 'ഹേ മലങ്കര സുറിയാനിക്കാരാ, നിന്നെ രക്ഷിക്കാന്‍ ആര്‍ക്കു സാധിക്കും'?

ചക്കയ്ക്ക് ബ്രാന്‍ഡ് അംബാസിഡര്‍

എന്തായാലും ഒരു കാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സുകാര്‍ക്ക് സമാധാനിക്കാം. ഈ സര്‍ക്കാരിന്‍റെ കാലത്ത് അര്‍ഹിക്കുന്ന പദവികളൊക്കെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞകാലത്ത് ചീഫ് മിനിസ്റ്റര്‍, ചീഫ് സെക്രട്ടറി, ചീഫ് ജസ്റ്റിസ് തുടങ്ങിയ നാണംകെട്ട പോസ്റ്റുകളായിരുന്നു നമുക്കു ലഭിച്ചിരുന്നത്. അതിന്‍റെ നാണക്കേടുകാരണം അവര്‍ക്കൊക്കെ ബഹിഷ്ക്കരണം പ്രഖ്യാപിച്ച് തലയില്‍ മുണ്ടിട്ടാണ് നമ്മുടെ തിരു മേനിമാരൊക്കെ നടന്നിരുന്നത്. ഏതായാലും പുതിയ സര്‍ക്കാര്‍ വന്നതില്‍പിന്നെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ ശിപായി പണിയൊക്കെ നമുക്കു സംവരണമാ. അങ്ങനെ പോസ്റ്റ് പിടിച്ചവരെയൊക്കെ നമ്മുടെ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയുമൊക്കെ പേരെടുത്തു പറഞ്ഞ് അനുമോദനപ്രമേയവും ഇറക്കിയിട്ടുണ്ട്. അതിനേക്കാളേറെ കോള്‍മയിര്‍ കൊള്ളിക്കുന്ന കാര്യമാണ് ഇപ്പോള്‍ ചെങ്ങന്നൂരില്‍ നടക്കാന്‍ പോവുന്നത്.

ഒരു കാലത്ത് പലതിനും ദാരിദ്ര്യമുണ്ടായിരുന്നപ്പോള്‍ നമ്മുടെ നാട്ടില്‍ സ്റ്റാറായിരുന്നുവല്ലോ ചക്ക. ആളുകള്‍ പ്ലാവുകള്‍ പാട്ടത്തിനെടുത്തുപോലും ചക്ക ആഹരിച്ചിരുന്നു. എന്നാല്‍ ദാരിദ്ര്യം മാറി സമ്പത്തുവന്നപ്പോള്‍ ചക്കക്കാര്യം കട്ടപ്പുകയായി. ചെങ്ങന്നൂരില്‍ മാത്രമല്ല, മലബാറിലും മാവേലിക്കരയിലും ചെന്നിത്തലയിലും ചേര്‍ത്തലയിലുമെല്ലാം ചക്ക ചീഞ്ഞളിഞ്ഞുകിടന്നു. ആ സന്ദര്‍ഭത്തിലാണ് ചെങ്ങന്നൂരില്‍ ഇലക്ഷന്‍ വരുന്നതും ചക്കയെ ഭരണമുന്നണി സ്വീകരിച്ച് സംസ്ഥാനഫലമാക്കിയതും. ഇനി ചക്കയ്ക്ക് ഒരു ബ്രാന്‍ഡ് അംബാസിഡറെയും നിയമിക്കും. ആ പോസ്റ്റ് തീര്‍ച്ചയായും ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കണമെന്ന് തിരുമേനിമാരൊക്കെ ശുപാര്‍ശചെയ്തിട്ടുണ്ട്. അതു കിട്ടുകതന്നെ ചെയ്യും. സഭ സനാഥമാണെന്നു തെളിഞ്ഞുകൊണ്ടേയിരിക്കും.

കൊട്ടാരത്തില്‍ അത്ഭുതജീവി

എന്തായാലും നാടുവാഴി കൊട്ടാരത്തിലെ ശയ്യാഗൃഹത്തില്‍ വാസമുറപ്പിച്ചിരിക്കുന്ന അത്ഭുതജീവി മാര്‍ജാരഗണത്തില്‍ പെട്ടതാണെന്നുള്ളതിനു ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. അത് തെളിയിക്കുന്ന ചിത്രങ്ങളും ലാബ് റിപ്പോര്‍ട്ടുകളും നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍, ചരിത്രകാരന്മാര്‍ ഈ ജീവി പണ്ട് നിലയ്ക്കല്‍ പ്രദേശത്തു പ്രത്യക്ഷപ്പെട്ട വജ്രപ്പുലിയുടെ അവതാരമായിട്ടാണ് കാണുന്നത്. കയറിപ്പറ്റുന്നിടം മുച്ചൂടും നശിപ്പിച്ചേ ഈ  മാര്‍ജാരസന്തതി സ്ഥലം കാലിയാക്കൂ എന്നാണിവര്‍ പറയുന്നത്. എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ് അസാധാരണമായ ഘ്രാണശക്തിയും ഉന്മാദകരമായ വശ്യതയും കുടിലമായ തന്ത്രവും ഹീനമായ ലക്ഷ്യങ്ങളുമുള്ള ഈ ജീവിയുടെ പിടിയില്‍നിന്ന് കൊട്ടാരം അത്ര എളുപ്പത്തില്‍ വിമുക്തമാവില്ല. ഈ ജീവി കൊട്ടാരത്തില്‍ ഉള്ളിടത്തോളംകാലം നന്മനിറഞ്ഞ വാര്‍ത്തകളൊന്നും ആരും കേള്‍ക്കാനും പോകുന്നില്ല.

പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും

സഭയുടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയും കാതോലിക്കാ ദിനപ്പിരിവ് റിക്കാര്‍ഡിടുകയും ചെയ്ത വര്‍ഷത്തില്‍തന്നെയാണ് കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ സഭയുടെ ശ്രേഷ്ഠരായ രണ്ടു വൈദികര്‍ ആത്മഹത്യ ചെയ്തത്. സമീപിക്കേണ്ടവരെയെല്ലാം സമീപിച്ചിട്ടും ഭഗ്നാശരായ ആ വൈദികരെ ഹീനമരണത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സഭാ ചരിത്രത്തില്‍ സുപ്രധാനമെന്നു പ്രഖ്യാപിക്കുന്ന വിധികള്‍ ലഭിക്കുമ്പോഴും ഈ വൈദികര്‍ പ്രാപിച്ച വിധി നമ്മെ ചിന്തിപ്പിക്കുമോ?

പണത്തിന്‍റെയും അധികാരത്തിന്‍റെയും കേന്ദ്രീകരണമാവരുത് സഭയെ നയിക്കുന്നവരുടെയും അവരെ പിന്‍തുടരുന്നവരുടെയും ലക്ഷ്യം. സമ്പത്തിന്‍റെ വിതരണമാണ് അധികാരത്തിന്‍റെ വികേന്ദ്രീകരണമാണ് അടിയന്തിരമായി നടപ്പാക്കേണ്ടത്. അതിനായിട്ടാവണം നമ്മുടെ പ്രാര്‍ത്ഥനയും പ്രവൃത്തിയും.


No comments:

Post a Comment

"അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു... ലോകമോ അവനെ അറിഞ്ഞില്ല" | ഫാ. ഡോ. ജേക്കബ് കുര്യന്‍

യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന ഈ സാക്ഷ്യം, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെക്കുറിച്ചും അന്വര്‍ത്ഥമാണ്. "ക...