Saturday 30 September 2023

"ഞങ്ങടെ നാഥന്‍ ഞങ്ങളെ തള്ളിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരേ" | ജോര്‍ജുകുട്ടി കോത്തല

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നമ്മുടെ സഭയ്ക്ക് വളരെയേറെ നേട്ടങ്ങള്‍ നല്‍കിയെന്നുള്ളതില്‍ രണ്ടു പക്ഷമില്ല. സഭയ്ക്ക് ഒരു നാഥനെയും നാഥയെയും ലഭിച്ചു എന്നുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. ജയിച്ചയുടന്‍ തന്നെ സഭാനാഥ, തന്നെ ജയിപ്പിച്ചതില്‍ ഓര്‍ത്തഡോക്സുകാര്‍ക്ക് ഒരു പങ്കുമില്ലായെന്നും യാക്കോബായക്കാരും ഹൈന്ദവ സഹോദരങ്ങളുമൊക്കെയാണ് തന്‍റെ ജയത്തിന്‍റെ പിന്നിലെന്നു ഒരു ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞതിന്‍റെ റിപ്പോര്‍ട്ട് നമ്മള്‍ വാട്സ് ആപ്പിലും മറ്റും കണ്ടു. അതൊന്നും സാരമില്ല. ഒരു എം. എല്‍.എ. യ്ക്ക് ഏതെങ്കിലും വിഭാഗത്തോട് പ്രത്യേക ആഭിമുഖ്യം പ്രകടിപ്പിക്കാനാവില്ല എന്നു നാഥയ്ക്കെങ്കിലും ബോധമുണ്ടായല്ലോ.

പ്രസ്താവനകളില്‍ അങ്ങനെയൊക്കെ പറഞ്ഞാലും സഭാനാഥ നമ്മുടെ മീറ്റിങ്ങുകളിലെല്ലാം പങ്കെടുത്തു വരുന്നുണ്ട്. അതു മാത്രമല്ല ശബരിമല തിരുവാഭരണ ഘോഷയാത്രയില്‍ സഭാ സ്ഥാനിയുടെ ഔദ്യോഗിക വാഹനത്തില്‍ തന്നെ മുഴുവന്‍ സമയവും സഞ്ചരിച്ചുകൊണ്ട് ശബരിമലയിലും ഓര്‍ത്തഡോക്സ് പ്രഭാവം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല. സഭാ സ്ഥാനിയുടെ ഔദ്യോഗിക വാഹനം ഇങ്ങനെയൊക്കെ കൊണ്ടുനടക്കുന്നതു ശരിയാണോ എന്ന ചോദ്യമുന്നയിക്കുന്ന വിവരദോഷികളെയൊന്നും വകവെയ്ക്കേണ്ട കാര്യമില്ല. 

എന്നാല്‍ സഭാനാഥന്‍റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടുചെന്നു നമ്മള്‍ കൊടുത്ത 'സഭാനാഥന്‍' പദവി അദ്ദേഹം സ്വീകരിച്ചതായോ നിരാകരിച്ചതായോ അറിയിക്കാത്ത സ്ഥിതിക്ക് അദ്ദേഹം അത് സ്വീകരിച്ചതായി നമുക്കു കണക്കാക്കാം. എന്നാല്‍ നാളിതുവരെ സഭ പല സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നു കാണിച്ച് കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ഫ്ളക്സ് വച്ചെങ്കിലും ഒരു യോഗത്തിനും നാഥന്‍ ഇതുവരെ എത്താന്‍ തയാറായില്ല. കോലഞ്ചേരിയില്‍ നമ്മുടെ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക ജൂബിലിയില്‍ അങ്ങേരും മന്ത്രിമാരുമൊക്കെ വരുമെന്നു കരുതി നമ്മള്‍ കാത്തിരുന്നു. അദ്ദേഹം അടുത്തുകൂടി പോയെങ്കിലും വണ്ടി നിര്‍ത്താന്‍ പോലും തയാറാകാതെ നേരെ പുത്തന്‍കുരിശില്‍ ചെന്നു ശ്രേഷ്ഠബാവായുടെ പുസ്തകം പ്രകാശനം ചെയ്തു. ശ്രേഷ്ഠനേക്കാള്‍ ശ്രേഷ്ഠനായി ഈ ഭൂമിമലയാളത്തില്‍ ഇന്നോളം ആരും ജനിച്ചിട്ടില്ല എന്നു തട്ടിവിടുകയും പത്രങ്ങളെല്ലാം അത് വെണ്ടയ്ക്കാ വലുപ്പത്തില്‍ നിരത്തുകയും ചെയ്തു. അതിനു മുമ്പാവട്ടെ കുന്നംകുളം സമ്മേളനത്തില്‍ അദ്ദേഹത്തെ നമ്മള്‍ ആഘോഷപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടും നാഥന്‍ ആ വഴി തിരിഞ്ഞുനോക്കിയതേയില്ല. ഇതൊന്നും നമ്മോടുള്ള സ്നേഹക്കുറവുകൊണ്ടാണെന്ന് ആരും കരുതരുത്. നമ്മോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവില്ല. അതൊക്കെ മനസിലാവണമെങ്കില്‍ പാര്‍ട്ടി സംസ്കാരം എന്തെന്നറിയണം. പണ്ടു നമ്മുടെ സഖാക്കള്‍ വിളിച്ച മുദ്രാവാക്യം ഇവരൊന്നും കേട്ടിട്ടുണ്ടാവില്ല. 

'ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ' എന്നാണ് അടികൊണ്ടു വീണപ്പോഴും നമ്മുടെ സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. നമ്മളും അങ്ങനെതന്നെ പറയും. 

"ഞങ്ങടെ നാഥന്‍ ഞങ്ങളെ തള്ളിയാല്‍ നിങ്ങള്‍ക്കെന്താ നാട്ടാരേ."

ഉമ്മനെ ഉരച്ചുനോക്കണം

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ആ ഉമ്മന്‍ചാണ്ടിയുടെ ശല്യം ഒഴിഞ്ഞുകിട്ടിയത് എത്ര നന്നായി. അതിന് മുമ്പു വിളിച്ചാലും വിളിച്ചില്ലെങ്കിലും നമ്മുടെ പള്ളികളിലും അരമനകളിലുമെല്ലാം പോലീസിന്‍റെ വിളയാട്ടമല്ലായിരുന്നോ? മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ അത്ര വലിയ കാര്യമാണോ? നമ്മുടെ ചില യോഗങ്ങളിലൊക്കെ അങ്ങേരു വന്നപ്പം നമ്മള്‍ സ്വാഗതം പറഞ്ഞതൊക്കെ ഏറ്റവും അവസാനമായിട്ടാ. എന്നാലും, അങ്ങേരു ചിരിച്ചു കാണിക്കും. ഒടുവില്‍ അങ്ങേരെക്കൊണ്ടു സഹികെട്ടപ്പഴാ നമ്മള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഈ മുഖ്യമന്ത്രി സ്ഥാനത്തിന് എന്തായാലും നമ്മുടെ സഭാസെക്രട്ടറിയുടെ അത്ര വിലയൊന്നും വരില്ലല്ലോ. എന്നാലും എന്തായിരുന്നു അങ്ങേരുടെ ഭാവം? നമ്മുടെ പള്ളികളിലും തിരുമേനിമാരുടെ കബറിങ്കലുമൊക്കെ വന്നു പ്രാര്‍ത്ഥിക്കുക. പാമ്പാടിയിലും പരുമലയിലുമൊക്കെ ആരുടെയും അനുവാദത്തിനു കാക്കാതെ വന്നു പ്രാര്‍ത്ഥിക്കുന്നതൊക്കെ ധിക്കാരമല്ലേ? സമയം കിട്ടാതെപോയാല്‍ രാത്രിയായാലും നമ്മുടെ പള്ളികളില്‍ വന്നു പ്രാര്‍ത്ഥിച്ചതിനൊക്കെ നമ്മള്‍ കണക്കിനു തിരിച്ചു കൊടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ തിരുമേനി കാലംചെയ്തപ്പോള്‍, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്നപ്പോള്‍ കോലഞ്ചേരിയിലെ നമ്മുടെ ചുണക്കുട്ടന്മാരു കണക്കിനു കൊടുത്തു. അതിന്‍റെയൊക്കെ വീഡിയോ യൂടൂബിലും മറ്റുമുള്ളത് ഇടയ്ക്കിടയ്ക്ക് നോക്കണം. സഭാഭക്തി എന്നു പറഞ്ഞാല്‍ അതാ. 

ഈ പള്ളിതോറും നടക്കുന്ന അങ്ങേര്‍ക്ക് സഭാഭക്തി അല്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ കോലഞ്ചേരി പള്ളി പിടിച്ചു നമുക്കു തരില്ലായിരുന്നോ? കോലഞ്ചേരി പള്ളിയിലെ നാലു ഞായറാഴ്ചകളിലും നമ്മുടെ അച്ചന്മാരു തന്നെ കുര്‍ബാന ചൊല്ലിയ ഒരു കാലമുണ്ടായിരുന്നു. അതായത് അത്താനാസിയോസ് തിരുമേനി നമ്മോട് ചേര്‍ന്നപ്പോള്‍ അന്നത്തെ പാത്രിയര്‍ക്കീസ് വിഭാഗക്കാരുടെ അച്ചനും നമ്മുടെ കൂട്ടത്തിലായി. അങ്ങനെ നാലു ഞായറാഴ്ചകളിലും നമ്മുടെ അച്ചന്മാര്‍. പള്ളിഭരണം പൂര്‍ണമായും നമുക്ക്. അങ്ങനെ എല്ലാം ശുഭമായിരുന്നപ്പോള്‍ നമ്മള്‍ തന്നെ പാത്രിയര്‍ക്കീസ് ഭാഗത്തു നിന്നു വന്ന അച്ചനെ അവിടെനിന്നു മാറ്റി. ആ തക്കംനോക്കിയാണല്ലോ പാത്രിയര്‍ക്കീസുകാര്‍ക്ക് വീണ്ടും പ്രശ്നമുണ്ടാക്കാന്‍ കഴിഞ്ഞതും. നമ്മള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്നോ? നമ്മുടെ മുഖ്യമന്ത്രിയുടെ സഭാഭക്തി ഉരച്ചുനോക്കാന്‍ വേണ്ടി നമ്മള്‍ കളിച്ച ഒരു കളിയല്ലായിരുന്നോ അത്? എന്നിട്ട് അങ്ങേര്‍ക്ക് വല്ലതും ചെയ്യാന്‍ പറ്റിയോ? അങ്ങേരുടെ സഭാഭക്തി ഇത്രത്തോളമേ ഉള്ളുവെന്നു മനസിലായില്ലേ. മുമ്പ് കടമറ്റത്തും ഇതുപോലെ ഇടവകക്കാരെല്ലാം കൂടി ഒന്നായി നമ്മുടെ മാത്യൂസ് ദ്വിതീയന്‍ ബാവായെ സ്വീകരിച്ചപ്പോള്‍ നമ്മുടെ തിരുമേനി തന്നെ കേസ് കൊടുത്തു പള്ളി പൂട്ടിച്ചത് എന്തിനാ? അതും ഉമ്മന്‍ചാണ്ടിയുടെ സഭാഭക്തി ഉരയ്ക്കാന്‍ വേണ്ടി അല്ലായിരുന്നോ? തൃക്കുന്നത്തു സെമിനാരിയില്‍ ആ മണ്ണാറപ്രായില്‍ അച്ചന്‍ ഉണ്ടായിരുന്ന കാലത്ത് പാത്രിയര്‍ക്കീസ് ഭാഗത്തെ ഒരു കാല്‍കുപ്പായക്കാരന്‍പോലും അവിടെ കയറിയിട്ടില്ല. അത്രയ്ക്ക് സ്വാധീനവും സാമര്‍ത്ഥ്യവുമുള്ള അച്ചനെ അവിടെ നിന്നു മാറ്റിയ ഗ്യാപ്പിലാണല്ലോ അവിടെയും ശ്രേഷ്ഠനു കയറാന്‍ പറ്റിയതും പ്രശ്നങ്ങള്‍ 'ആകമാനമാക്കാന്‍' സാധിച്ചതും. അതും നമ്മള്‍ ചെയ്തത് ഈ ഉമ്മന്‍ചാണ്ടിയെ പരീക്ഷിക്കാനല്ലായിരുന്നോ? 

കാര്യം അന്നത്തെ മുഖ്യമന്ത്രിയെ അങ്ങനെയൊക്കെ പരീക്ഷിച്ചെങ്കിലും ഇന്നത്തെ മുഖ്യമന്ത്രിയെ നമ്മള്‍ പരീക്ഷിക്കയൊന്നും വേണ്ട. ഇത്തവണ തൃക്കുന്നത്ത് ആ ശ്രേഷ്ഠന്‍ കയറുന്നെങ്കില്‍ അങ്ങ് കയറിക്കോട്ടെയെന്നു വച്ചേക്കണം. എത്ര കയറിയാലും അവിടെ ഇരിക്കാനൊന്നും പോവില്ലല്ലോ. അദ്ദേഹം ഇറങ്ങിപ്പോവുമ്പോഴേക്കും നമ്മുടെ ഇപ്പോഴത്തെ ഭരണക്കാരും ഇറങ്ങിക്കോളും. പിന്നെ നമുക്കൊരു കളി കളിക്കാം. അതുവരെ സുപ്രീംകോടതിയെന്നൊക്കെ പറഞ്ഞു നമുക്കു വട്ടോം നീളോം നടക്കാം. നമുക്കു കാശിനും പഞ്ഞമില്ല. നമ്മുടെ നേതാക്കന്മാര്‍ക്കു സമയത്തിനും പഞ്ഞമില്ല. പിന്നെ നമുക്കെന്നാ പറ്റാനാ? പരുമലയിലെ കണ്ണുനീരിന്‍റെ കാശെടുത്ത് നമുക്ക് ഇഷ്ടംപോലെ കേസു കളിക്കാം. ആര്‍ക്കാ നഷ്ടം. 

പിന്നൊരു കാര്യം. ഉമ്മനു ഒന്നും ചെയ്യാന്‍ പറ്റിയില്ലായെങ്കിലും നമുക്കു ചില ഗുണങ്ങളൊക്കെയുണ്ടായി. ആ കളികള്‍ നമ്മള്‍ കളിച്ചില്ലായിരുന്നെങ്കില്‍ പാത്രിയര്‍ക്കീസ് ഭാഗത്തുള്ള 90 ശതമാനം ആള്‍ക്കാരും അത്താനാസിയോസ് തിരുമേനിയുടെയും മറ്റും കൂടെ ഇങ്ങോട്ടു വരുമായിരുന്നു. അങ്ങനെ വന്നാല്‍ നിയുക്ത കാതോലിക്കാ സ്ഥാനവുമൊക്കെ ചിലപ്പോള്‍ അങ്ങോട്ടു പോയാലോ? ഇവിടെ പത്തിരുപത്തഞ്ചു കൊല്ലം അപ്പച്ചന്‍ വടിയും കുത്തി നടന്നത് പിന്നെ എന്തിനാ? കോട്ടയത്തീന്നും കോലഞ്ചേരീന്നുമൊന്നും മൂവാറ്റുപുഴയില്‍ നിന്നും അങ്ങനെ ആരും പൊങ്ങാന്‍ അപ്പച്ചന്‍ സമ്മതിക്കുകേല.

നമ്മുടെ പാത്രിയര്‍ക്കീസിനു പത്തു ലക്ഷം അവരുടെ 

പാത്രിയര്‍ക്കീസിനു പുല്ലുവില

ഇതൊക്കെയാണെങ്കിലും ബാവാ കക്ഷിക്കാര് ആ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ ഇതിലെയൊക്കെ എഴുന്നള്ളിച്ചതാണല്ലോ. അദ്ദേഹത്തെ ഉമ്മനും കൂട്ടരും സ്റ്റേറ്റ് ഗസ്റ്റാക്കി പ്രഖ്യാപിക്കുകയും യാത്രയുടെ എല്ലാ ചെലവുകളും സര്‍ക്കാര്‍ തന്നെ നടത്തുകയും ചെയ്തു. നമ്മളും കൂടെ നികുതി കൊടുക്കുന്ന പണം അങ്ങനെയങ്ങു കളയുന്നതു ശരിയാണോ? ഈ ലോകത്തില്‍ ഈ ഒരു പാത്രിയര്‍ക്കീസ് മാത്രമല്ലല്ലോ ഉള്ളത്. നമ്മള്‍ എത്യോപ്യയില്‍ നിന്നും പാത്രിയര്‍ക്കീസിനെ കൊണ്ടുവന്നു. നമ്മുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത്? സ്റ്റേറ്റ് ഗസ്റ്റാക്കി തന്നെ നമ്മളു കൊണ്ടുനടന്നു. പോലീസിനു പോലീസ്. കാറിനു കാറ്. ഗസ്റ്റ് ഹൗസിനു ഗസ്റ്റ് ഹൗസ്. പക്ഷേ, അവസാനം നമുക്കൊരു ബില്ലും കിട്ടി. പത്തര ലക്ഷം രൂപ. നമ്മള്‍ക്കതത്ര വലിയ കാര്യമാണോ? നമ്മള്‍ അതടച്ചു. നമ്മള്‍ തിരക്കി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനു വേണ്ടി എത്രയാ ബില്ലടച്ചത്? അപ്പോഴാ മനസ്സിലായത് അത് ശരിക്കും സര്‍ക്കാര്‍ ചെലവിലായിരുന്നു. ഇപ്പം നമ്മുടേത് അങ്ങനെയല്ല. അതിനു കാശു കൊടുത്തേ പറ്റൂ. 

ഇതൊരു വലിയ നാണക്കേടായി ചിലരു പ്രചരിപ്പിക്കുന്നതാണു കഷ്ടം. നമ്മുടെ ബാവായ്ക്ക് പത്തര ലക്ഷത്തിന്‍റെ വിലയുണ്ടെന്ന് സര്‍ക്കാരിനറിയാം. മറ്റേ അങ്ങേര്‍ക്ക് പുല്ലുവില. ഏത്?

(മലങ്കര നവോത്ഥാനം 2016 നവംബര്‍7 ജനുവരി)

Wednesday 27 September 2023

ആല്‍മരച്ചുവട്ടിലെ അച്ചനും കൊച്ചനും

 നാണംകെട്ടവന്‍ ആലിനെ തണലാക്കുന്നതൊക്കെ പഴങ്കഥയാണെന്നു പറഞ്ഞ് ആരും തള്ളിക്കളയരുത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മലങ്കരസഭ അത്തരക്കാരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കോടിപതികളും കോടീശ്വരന്മാരുമൊക്കെ സഭയുടെ ഉന്നതപദവികളിലേക്കു വരുന്നതിനെ പൊതുവെ എല്ലാവരും നല്ല കാര്യമായാണു കാണുന്നത്. ചുരുങ്ങിയ പക്ഷം ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു വാരുവാനെങ്കിലും അവര്‍ തുനിയില്ലല്ലോ എന്നാണു നമ്മുടെയൊക്കെ ആശ്വാസം. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. നമ്മളൊക്കെയും ശര്‍ക്കരയുടെ മധുരത്തെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളു. എന്നാല്‍ ശര്‍ക്കരക്കുടത്തില്‍ മറ്റു ചില പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ത്ത് ഏതാനും ദിവസങ്ങള്‍ സൂക്ഷിച്ചുവച്ചാല്‍ തിരികെ ലഭിക്കുന്ന സംഗതി മധുരമല്ല തരുന്നത്, ലഹരിയാണ്. ആ ലഹരി തലയ്ക്കു പിടിച്ചുകഴിഞ്ഞാല്‍ ശര്‍ക്കരക്കുടം ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് മലങ്കരസഭയിലെ ഇന്നത്തെ എല്ലാ അനര്‍ത്ഥങ്ങളുടെയും മൂലകാരണം. 

ആല് എവിടെ കിളിര്‍ത്താലും അത് അലങ്കാരമായി കരുതുന്നവരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. എന്തായാലും മലങ്കരയിലെ ഒരു നേതാവിന് അങ്ങനെ കിളിര്‍ത്ത ആലിനെപ്പറ്റിയാണു നമ്മള്‍ അറിയേണ്ടത്. ആ ആല്‍ത്തണല്‍ ഇന്ന് അദ്ദേഹത്തിനു മാത്രമല്ല തണലായിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന അച്ചനും കൊച്ചനും ശാഖ വീശിപ്പടര്‍ന്ന് തണലും കുളിര്‍കാറ്റും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.

തണലും കാറ്റും ആസ്വദിക്കുന്നവര്‍ അത് എവിടെനിന്ന് വരുന്നുവെന്ന് നോക്കുന്നില്ലെങ്കില്‍ നോക്കണ്ട. നമ്മുടെ വിഷയം അതല്ല. മുന്‍പറഞ്ഞ നേതാവിന്‍റെ വ്യവസായ സാമ്രാജ്യത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു റെയ്ഡ് നടന്നു. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കാവല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എങ്ങോട്ടു തിരിയുമ്പോഴും രണ്ടു പേര്‍ ഒപ്പമുണ്ടാവും. ടോയ്ലറ്റില്‍ കയറുന്നതിനു മുമ്പ് അവര്‍ അതിനകം മുഴുവന്‍ പരിശോധിക്കും. ഒരുവിധ സന്ദേശവും പുറത്തേക്കു പോകാതിരിക്കാനുള്ള സംവിധാനമാണവര്‍ നടപ്പാക്കുന്നത്. ആരോടു സംസാരിച്ചാലും എന്തു ചെയ്താലും അതെല്ലാം കാവല്‍ മാലാഖമാരുടെ സാന്നിധ്യത്തിലേ ആകാവൂ. നമ്മുടെ കഥാനായകന്‍ ഇതൊരലങ്കാരമായി കരുതിത്തുടങ്ങിയിടത്താണു ആല്‍ മുളയ്ക്കുവാന്‍ ആരംഭിച്ചത്. ഈ കാവല്‍മാലാഖമാരെ പത്തു പേരെ കാണിച്ചാല്‍ തന്‍റെ മഹത്വം വര്‍ദ്ധിക്കുമെന്നു തോന്നിയ അദ്ദേഹം കാവല്‍ മാലാഖമാരുമായി സഭയുടെ ഉന്നത സമിതി യോഗത്തിലെത്തി. സഭാംഗങ്ങള്‍ പോലുമല്ലാത്തവരും കമ്മിറ്റി മീറ്റിംഗിനെത്തുന്നത് കണ്ട് നെറ്റി ചുളിച്ചവരോട് മാലാഖമാര്‍ പറഞ്ഞു, "ഇദ്ദേഹം കമ്മിറ്റിയില്‍ ഇരിക്കണമെങ്കില്‍ ഇടത്തും വലത്തും ഞങ്ങളുണ്ടാവും." എന്തായാലും ഉച്ചകഴിഞ്ഞാണു യോഗം കൂടിയതെങ്കിലും പ്രാരംഭ പ്രാര്‍ത്ഥനയില്‍ പ്രഭാതനമസ്കാരത്തിന്‍റെ ഭാഗം കൂടി ഉള്‍പ്പെടുത്തിയെന്നാണു കുബുദ്ധികള്‍ പറയുന്നത്. 'മേല്പട്ട ഉയരങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍ നിന്നെ സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും അങ്ങയെ സ്തുതിക്കുന്നു.'

ആല്‍മരം ശാഖവീശിപ്പടരുന്നതിനു അസൂയാലുക്കള്‍ അസ്വസ്ഥരായിട്ട് ഒരു കാര്യവുമില്ല. 'വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു പെറുക്കുകയും ചെയ്യുന്ന ദുഷ്ടനായ യജമാനന്‍റെ താലന്തില്‍ തനിക്ക് ഓഹരി വേണ്ടെന്നു' ധൈര്യപൂര്‍വ്വം പറഞ്ഞ ദാസനെ കാത്തിരുന്നത് കരച്ചിലും പല്ലുകടിയും ആയിരുന്നുവെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നമുക്ക് ആയിട്ടില്ലല്ലോ. അനീതിയോട് സന്ധി ചെയ്യുന്നവര്‍ താലന്തുകള്‍ വര്‍ദ്ധിപ്പിക്കും. അവര്‍ വിതയ്ക്കാതെ കൊയ്യും, വിതറാതെ പെറുക്കും. അവരോടൊപ്പം നില്‍ക്കാത്തവര്‍ പല്ലുകടിയും കരച്ചിലും അനുഭവിക്കും.

സഭയിലെ വൈദിക-അത്മായ സ്ഥാനങ്ങളൊക്കെ ആയുഷ്ക്കാലത്തേക്കുള്ളതല്ല, അഞ്ചുവര്‍ഷത്തിനപ്പുറം ആരും അത് വഹിക്കരുതെന്നും മറ്റുമുള്ള പ്രചരണങ്ങളോടെയാണ് മുതലാളിയും അച്ചനും കൊച്ചനുമെല്ലാം സ്ഥാനമേറ്റത്. ഒരു തവണ കഴിഞ്ഞപ്പോള്‍ ഒന്നുംകൂടി ആയാലെന്ത് എന്നായി അവരുടെ ചിന്ത. പത്തു വര്‍ഷം തികഞ്ഞപ്പോഴാകട്ടെ ഇനി ഇറങ്ങിപ്പോകാനും തോന്നുന്നില്ല. ആല്‍മരത്തിനു പുതിയ ശാഖകള്‍ പൊട്ടിമുളയ്ക്കുന്നുമുണ്ട്. അതുകൊണ്ട് നല്ല കാനനഛായ. ഈ കാനനത്തില്‍ ആടു മേയ്ക്കാന്‍ ഇനി ആരും വരേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം. 

ആ തീരുമാനത്തിന് എന്താണു കുഴപ്പമെന്നു നമുക്കു ചോദിക്കാം. കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് സ്ഥാനത്തും സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് അത് സ്വന്തമാണെന്നു തോന്നും. സ്വന്തമായാല്‍ തോന്നുന്നത് പറയാം, തോന്നുന്നതുപോലെ ചെയ്യാം. ആ തോന്നലുകളാണ് ഇന്ന് സഭയിലെ അനാരോഗ്യകരമായ പ്രവണതകളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ തോന്നലുകള്‍ ഇനി അധികം വേണ്ട. 

വരുന്ന അസോസിയേഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത് സ്വന്തം പ്രതിഛായയേക്കാള്‍ സഭയുടെ പ്രതിഛായയ്ക്ക് പ്രാധാന്യം നല്‍കുന്ന, മനസ്സും ശരീരവും ആത്മാവും ആര്‍ക്കും പണയപ്പെടുത്താത്ത ശക്തമായ വ്യക്തിത്വത്തിന്‍റെ ഉടമകളായിരിക്കണം. കാലാവധിയും തവണകളും പ്രലോഭിപ്പിക്കാത്ത അത്തരക്കാരുടെ വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

(മലങ്കര നവോത്ഥാനം 2016 നവംബര്‍)

പാമ്പാടി പുണ്യവാന്‍റെ കുന്നംകുളംയാത്ര: സപ്തതി സ്മൃതി

120 വയസ് പൂര്‍ണ്ണ ആയുസ് ആയി ചിത്രീകരിക്കപ്പെടാറുണ്ട്. ജനിച്ച് 120-ാം വര്‍ഷം കഴിഞ്ഞ് സ്മരിക്കപ്പെടുവാന്‍ ഭാഗ്യം ലഭിക്കുക തീര്‍ച്ചയായും പൂര്‍ണതയുടെ അനുഭവം തന്നെയാണ്. പ. പാമ്പാടി തിരുമേനിയുടെ 120-ാം ജന്മദിനമാണ് 2005 ഏപ്രില്‍ 5. അന്ന് അദ്ദേഹത്തിന്‍റെ 40-ാം ഓര്‍മദിനവുമാണ്. പാമ്പാടി തിരുമേനിയുടെ ജീവിതം പൂര്‍ണ അര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടുന്നതിനും സഭയ്ക്കും സമൂഹത്തിനും അദ്ദേഹത്തില്‍ നിന്നു പ്രചോദനം നേടുവാനും സാധിക്കേണ്ട സന്ദര്‍ഭമാണ് ഇത്.

തിരുമേനിയെപ്പോലെ സാധാരണ കുടുംബത്തില്‍ ജനിക്കുകയും ആ കാലഘട്ടത്തില്‍ സാധാരണക്കാര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ഒപ്പം ജനങ്ങള്‍ക്കും സഭയ്ക്കും കാലാതീതമായ ദര്‍ശനം പ്രായോഗികമായി പകര്‍ന്നു നല്‍കുകയും അതുവഴി തങ്ങളുടെ ജീവിതം മുഴുവന്‍ ലോകത്തിനുമായി സമര്‍പ്പിക്കുകയും ചെയ്യുന്നവരെയാണു പ്രവാചകന്മാരായും സഭാപിതാക്കന്മാരായും പരിശുദ്ധന്മാരായും സഭാചരിത്രത്തില്‍ കാണുന്നത്. അവര്‍ ചിലപ്പോള്‍ സന്യാസത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണജനതയുടെ ജീവിതത്തില്‍ നിന്നും അകന്നുമാറുന്നുവെന്നു നമുക്കു തോന്നാം. എന്നാല്‍ മരണത്തിന്‍റെയും ഇരുട്ടിന്‍റെയും ശക്തിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഈ ഋഷിമാരുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് പ്രധാന പങ്കു വഹിക്കുന്നതെന്നു നാം പലപ്പോഴും അറിയാറില്ല.

പാമ്പാടി തിരുമേനിയുടെ കുന്നംകുളം യാത്രയുടെ 70-ാം വര്‍ഷമായ 2005 ല്‍, മരണത്തെയും രോഗത്തെയും പരാജയപ്പെടുത്താന്‍ ആ മഹാത്മാവ് നടത്തിയ ധീരവും ലളിതവുമായ മാര്‍ഗത്തെ കൂടുതല്‍ മനസിലാക്കുന്നതിനും ഈ തലമുറയില്‍ ആ സ്നേഹപ്രവാഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു അറിയുന്നതിനുമായി പ്രദക്ഷിണം ടീമംഗങ്ങള്‍ കുന്നംകുളത്തേക്ക് ഒരു സ്നേഹയാത്ര നടത്തി. ആ യാത്രയില്‍ കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങള്‍ ഞങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കുന്നംകുളം അങ്ങാടിയില്‍ പ്ലേഗു രോഗബാധയാല്‍ ആളുകള്‍  മരിച്ചു വീഴുന്നു. നാട്ടുകാരൊഴികെ മറ്റെല്ലാവരും സ്ഥലം വിടുന്നു. ഇടയന്മാരായും ഇടപാടുകാരായും മറുനാടുകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരെല്ലാം അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നു. ഈ സമയത്തു കോട്ടയം ഭദ്രാസനത്തിന്‍റെ കുറിയാക്കോസ് മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തന്‍റെ ജീവനു യാതൊരു പ്രാധാന്യവും കൊടുക്കാതെ ജനതയുടെ ജീവനുവേണ്ടി, വേണ്ടിവന്നാല്‍ തന്‍റെ ജീവന്‍ മറുവിലയായി കൊടുക്കാന്‍ തയ്യാറായി അവിടെയെത്തുന്നു. തിരുമേനിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മരണത്തിന്‍റെ ശക്തികള്‍ പിന്മാറി.

രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുന്നതിനും നേരത്തെ മരിച്ചുപോയവരുടെ ആശ്രിതരെ ആശ്വസിപ്പിക്കുന്നതിനും പ്രാര്‍ത്ഥനയും ജാഗരണവും വഴി വിശ്വാസത്തില്‍ ജനത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി തന്‍റെ മുഴുവന്‍ സമയവും അദ്ദേഹം വിനിയോഗിച്ചു. അതിന്‍റെ റിസല്‍ട്ടാവട്ടെ അത്ഭുതകരമായിരുന്നു. തങ്ങള്‍ക്ക് എന്തു സംഭവിക്കും എന്ന ഭയത്താല്‍ മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രോഗബാധിതരും ആശങ്കാകുലരുമായ കുന്നംകുളത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ മുഴുവന്‍ അവിടെ 'അതിജീവനശേഷി' നേടി. പിന്നീട് രോഗം അവരെ ഭയപ്പെടുത്തിയില്ല ബാധിച്ചുമില്ല.

തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ അമാനുഷിക പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുന്നവര്‍ ധാരാളമുണ്ട്. പ്ലേഗുബാധ മാറിയതിനുശേഷവും കുന്നംകുളത്തു തിരുമേനി എല്ലാ വര്‍ഷവും എത്തുമായിരുന്നു. ദൈവത്തിന്‍റെ നേരിട്ടുള്ള പ്രതിനിധിയായി ജനങ്ങള്‍ അദ്ദേഹത്തെ പരിഗണിച്ചു. തിരുമേനിയുടെ ഓരോ വാക്കും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പാലിച്ചു. ഭ്രാന്തന്മാരും ബുദ്ധിവൈകല്യമുള്ളവരുമെല്ലാം തിരുമേനിയുടെ വാക്കുകളാല്‍ സുഖപ്പെട്ട അനുഭവങ്ങള്‍ ധാരാളമുണ്ട്. ദൈവത്തില്‍ ഉറച്ചുവിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരുടെ വാക്കുകള്‍ ദൈവവചനമായി രൂപാന്തരപ്പെടുന്ന സംഭവങ്ങള്‍ ഇവിടെയും ധാരാളമായി സംഭവിച്ചു.

കുന്നംകുളം ഭദ്രാസനത്തില്‍ ഇന്നു നാല്പതോളം ഇടവകകളുണ്ട്. ഈ ഇടവകകളില്‍പ്പെട്ടവര്‍ക്കെല്ലാം തിരുമേനിയുടെ വ്യത്യസ്തങ്ങളായ കഥകള്‍ പറയാനുണ്ട്. മങ്ങാട്ടു പള്ളിയില്‍ ചെന്നാല്‍ ഏതു വേനലിലും വറ്റാത്ത ജലവുമായി ഒരു കിണര്‍ കാണാം. ആ ഇടവകക്കാര്‍ നിരവധി കിണറുകള്‍ കുത്തി നിരാശരായവരായിരുന്നു. തിരുമേനിയുടെ വാക്കുകള്‍ പ്രകാരം കിണര്‍ കുത്തിയപ്പോള്‍ അവിടെ നിന്നും നിലയ്ക്കാത്ത ഉറവ രൂപപ്പെട്ടു. ഇന്നത്തെ ആധുനിക വേനലുകളിലും ആ വെള്ളം വറ്റുന്നില്ല, കുന്നംകുളംകാരുടെ വിശ്വാസത്തിന്‍റെ ഉറവുകള്‍ പോലെ.

തിരുമേനിയുടെ ജീവിതത്തിനും സന്ദേശത്തിനുമുള്ള പ്രാധാന്യം അത്ഭുതങ്ങള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും വഴി മാറുന്ന പ്രവണതയും പലയിടത്തും കാണുന്നുണ്ട്. തിരുശേഷിപ്പുകളോടുള്ള ബഹുമാനം വഴിതെറ്റാതിരിക്കുവാന്‍ നിതാന്ത ജാഗ്രത ആവശ്യമാണ്.

അത്ഭുതങ്ങളുടെ ഭാഷയിലല്ലാതെയും തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ നമുക്കു വിലയിരുത്താം. തന്‍റെ ചുമതലകള്‍ തികഞ്ഞ ദൈവാശ്രയത്തോടെ പാലിക്കുകയും തന്നില്‍ വിശ്വസിച്ച ജനതയെ പ്രവൃത്തികള്‍ വഴിയും ശരിയായ ഉപദേശങ്ങള്‍ വഴിയും തന്‍റെ നാഥന്‍റെ സവിധത്തിലേക്കു നയിച്ച യഥാര്‍ത്ഥ അജപാലകന്‍ എന്ന നിലയില്‍. ഇന്നു സഭയുടെ നേതൃത്വത്തിലുള്ളവരെ പറ്റി ജനങ്ങളും ജനങ്ങളെപ്പറ്റി നേതാക്കളും പരാതി പറയുന്നവരാണ്. ആരുടെയും പരിഭവം തീരുന്നുമില്ല. നൂറ്റാണ്ടു കഴിഞ്ഞിട്ടും കേസുകള്‍ തീരുന്നില്ല. ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടു മുടക്കുകള്‍ അഴിയുന്നില്ല. ഉടക്കുകള്‍ ഒഴിയുന്നില്ല. എല്ലാവരും പരസ്പരം പഴി പറയുന്നതു മാത്രം മിച്ചം. പാമ്പാടി തിരുമേനിയുടെ കാലത്തും കേസും വഴക്കും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും എല്ലാ അര്‍ത്ഥത്തിലും അവരെ നയിക്കുകയും ചെയ്തപ്പോള്‍ കേസിന്‍റെയും വഴക്കിന്‍റെയും ദോഷങ്ങള്‍ തന്‍റെ ഇടവകയെ ബാധിച്ചില്ല. അദ്ദേഹത്തിന്‍റെ ശൈലി സഭ ആകമാനം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ കേസും വഴക്കും പരിഹരിക്കപ്പെടുമായിരുന്നുവെന്നും വ്യക്തമാണ്. യോജിച്ച സഭയില്‍ എല്ലാവരുടെയും സ്നേഹബഹുമാനങ്ങള്‍ സ്വീകരിച്ച് കാലം ചെയ്യുവാന്‍ അദ്ദേഹത്തിനു സാധിച്ചതിനു കാരണവും ഈ വിശുദ്ധിയും നിര്‍മലതയും തന്നെയാണ്.

പാമ്പാടി തിരുമേനിയുടെ കുന്നംകുളത്തെ പ്രവര്‍ത്തനങ്ങളില്‍ ആശ്ചര്യപ്പെട്ട അന്നത്തെ കൊച്ചിരാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു ക്ഷണിച്ചുവരുത്തി. രാജകുടുംബാംഗങ്ങള്‍ തിരുമേനിയുടെ അനുഗ്രഹത്തിനായി കാത്തുനിന്നു. അവരുടെ തലയില്‍ സ്ലീബാ വച്ചു തിരുമേനി പ്രാര്‍ത്ഥിച്ചു. 'മാമുനിക്ക് സമ്മാനമായി' പട്ടില്‍ പൊതിഞ്ഞ സ്വര്‍ണനാണയനിധി മഹാരാജാവ് നല്‍കി. ഈ പണം അവിടെയുള്ള പാവങ്ങള്‍ക്കു പ്രയോജനകരമായി വിനിയോഗിച്ചാല്‍ തനിക്കു ലഭിയ്ക്കുന്നതായി പരിഗണിക്കുന്നതാണ് എന്നറിയിച്ച് തിരുമേനി ആ ഉപഹാരം തിരികെ നല്‍കി. പണത്തോടുള്ള ഈ മനോഭാവം ഇന്നു നമ്മുടെ സമൂഹം പഠനവിധേയമാക്കേണ്ടതാണ്. ധനശേഖരണമെന്ന ഒരേ ഒരു അജന്‍ഡയുടെ മുന്‍പിലാണല്ലോ നാമെല്ലാം ഇന്നു പതറുന്നത്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം ആരില്‍നിന്ന് എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു, അഥവാ അറിയില്ലായിരുന്നു.

ചുരുക്കത്തില്‍ തിരുമേനിയുടെ കുന്നംകുളത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ നമ്മുടെ സഭ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം തെളിയുന്നു. നേതൃത്വവും ജനങ്ങളും ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വ്വഹിക്കുക - ചുമതലകളെപ്പറ്റി മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു ബോധ്യമാകും അതൊരിക്കലും അവസാനിക്കുന്നില്ല എന്ന്.

മരണവും രോഗവും അന്ധതയും വ്യത്യസ്ത അളവുകളില്‍ നമ്മുടെ ഭവനങ്ങളിലും ഇടവകകളിലും സമൂഹത്തിലും നിഴലിട്ടു നില്‍ക്കുന്നു. പ്ലേഗിന്‍റെ നടുവിലേക്ക് പാമ്പാടി തിരുമേനിയെ നയിച്ച ആ ദൈവികസ്നേഹം നമ്മെ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ നാം ഒഴിവുകള്‍ കണ്ടെത്തുന്നു, ഒഴിഞ്ഞുമാറുന്നു. അതുകൊണ്ട് നമ്മുടെ വാക്കുകള്‍ കൊണ്ട് രോഗം അകലുന്നില്ല. മരണം വഴിമാറുന്നില്ല, അന്ധകാരം നീങ്ങുന്നില്ല.

തിരുമേനിയെ വിശുദ്ധ പുരുഷനാക്കി മാറ്റിനിര്‍ത്തി അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാ ശക്തിയാല്‍ നമ്മുടെ സമ്പത്തു വര്‍ദ്ധിപ്പിക്കാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നാം ചിന്തിക്കുന്നു. അങ്ങനെയുള്ള ഓരോ ശ്രമവും തിരുമേനിയെ നമ്മില്‍ നിന്ന് അകറ്റുവാന്‍ ഇടയാക്കും എന്നു നാം മനസ്സിലാക്കാന്‍ വൈകിയിരിക്കുന്നു.

തിരുമേനിയുടെ കബറിടം നമുക്കു നല്‍കേണ്ടത് ദൈവശക്തിയിലുള്ള അചഞ്ചലമായ വിശ്വാസവും ആ ശക്തിക്കു വിധേയരായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമാണ്.

ദൈവസന്നിധിയിലായിരിക്കുന്ന തിരുമേനിക്ക് നമ്മുടെ പ്രഖ്യാപനം വഴിയുള്ള ബഹുമതികള്‍ കൊടുക്കണമെന്നുള്ള മുറവിളികളല്ല നമ്മില്‍ നിന്നുണ്ടാവേണ്ടത്. സ്നേഹസമ്പന്നനായ ആ പിതാവ് നല്കിയ സ്നേഹവും പരിഗണനയും സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കും ഒഴുകിയെത്തുന്നതിനുള്ള പരിശ്രമങ്ങളാണ്.

തിരുമേനി ജനിച്ചതും ജീവിച്ചതും സാധാരണക്കാരന്‍റെ ജീവിത സാഹചര്യങ്ങളിലാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ഉറച്ച വിശ്വാസത്തോടെ ദൈവോന്മുഖരായി സമൂഹത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും തിരുമേനിയുടെ ജീവിതം സാക്ഷിക്കുന്നു. തിരുമേനിയെ സ്മരിക്കുമ്പോള്‍ അദ്ദേഹം പ്രവര്‍ത്തിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ അടുപ്പം നമ്മുടെ ഹൃദയത്തില്‍ വന്നു തൊടും. ആ അനുഭവം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും അത്ഭുതങ്ങള്‍ നമ്മിലും സമൂഹത്തിലും സംഭവിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

(പ്രദക്ഷിണം, ഫെബ്രുവരി 2016)

സോദരര്‍ തമ്മിലെ പോരൊരു പോരല്ല

ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവര്‍

മലങ്കരസഭയിലെ പള്ളിവഴക്കുകളുടെ പേരില്‍ മുതലെടുപ്പ് നടത്തുവാന്‍ ഇതരസഭകളും രാഷ്ട്രീയക്കാരും തമ്മില്‍ മത്സരിക്കുകയാണ്. ഈ പള്ളിവഴക്കാണു ക്രിസ്ത്യാനികള്‍ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ നാണക്കേടെന്ന് കത്തോലിക്കാ പുരോഹിതന്മാര്‍ വ്യാപക പ്രചരണം ആരംഭിച്ചുകഴിഞ്ഞു. അടപ്പൂരിന്‍റെ ലേഖനം (ഒക്ടോബര്‍ 13, മംഗളം) ഉദാഹരണം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ദൈവവിളിയുടെ പേരില്‍ നിര്‍ബന്ധമായും കന്യാമഠങ്ങളില്‍ ചേര്‍ക്കുന്നതും അവിടെ കാളക്കൂറ്റന്മാരായ വൈദികരുടെ പീഡനത്തിന് നിരന്തരം വിധേയമാക്കുന്നതും ഒടുവില്‍ പൊട്ടക്കിണറ്റിലേക്കും വാട്ടര്‍ടാങ്കിലേക്കും വലിച്ചെറിഞ്ഞ് പ്രതികളായ കത്തനാരന്മാരെ രക്ഷിക്കുന്നതിനായി സഭ മുഴുവന്‍ സ്വാധീനവും ഉപയോഗിക്കുന്നതും സുപ്രീം കോടതിയിലെ ജഡ്ജിമാരെപ്പോലും സഭയുടെ പേരില്‍ സ്വാധീനീക്കാന്‍ ശ്രമിക്കുന്നതുമൊക്കെ മാധ്യമങ്ങളിലൂടെ നിരന്തരം വിചാരണ ചെയ്യപ്പെടുന്നത് കേരള ക്രൈസ്തവര്‍ക്ക് നല്‍കുന്ന അഭിമാനം ഒട്ടും ചെറുതല്ലല്ലോ. തട്ടുങ്കല്‍ ബിഷപ്പിനെപ്പോലുള്ള മഹാപുരോഹിതന്മാരുടെ ചരിത്രം ഇവിടെ പരാമര്‍ശിക്കുവാന്‍ പോലും നാം ലജ്ജിക്കുന്നു.

ലൈംഗികാരോപണത്തിന്‍റെ പേരില്‍ ഒരു ബിഷപ്പ് തന്നെ വിചാരണ നേരിടുമ്പോഴാണ് മാര്‍തോമ്മാക്കാര്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാരെ ഉപദേശിക്കാനെത്തുന്നത്. സെമിത്തേരിയെയും വാങ്ങിയപ്പോയവരെ സ്മരിക്കുന്നവരെയും പുച്ഛിക്കുന്നവര്‍ക്ക് സെമിത്തേരിക്ക് പുല്ലുവിലയാവാം. എന്നാല്‍ അതിനെ ഏറ്റവും വിലമതിക്കുന്ന സഹോദരന്മാര്‍ അതിന്‍റെ ഉടമസ്ഥാവകാശത്തിനു വേണ്ടി വഴക്കടിക്കുന്നത് കണ്ട് നിങ്ങള്‍ ചിരിക്കണ്ട. മഹാകവി വള്ളത്തോളിന്‍റെ വാക്കുകളാണ് അവര്‍ക്കുള്ള മറുപടി.

"സോദരര്‍ തമ്മിലെ പോരൊരു പോരല്ല,

സൗഹൃദത്തിന്‍റെ കലങ്ങിത്തെളിയലാം."

ചില്ലുമേടയിലിരുന്നു കല്ലെറിയരുതെന്നാണു സഹോദര സഭകളോടു പറയാനുള്ളത്.

സമാധാനം സ്വപ്നം കണ്ടാല്‍ പോരാ

സഭയില്‍ ബുദ്ധിജീവികള്‍ക്കോ ആചാര്യന്മാര്‍ക്കോ ആധ്യാത്മിക നേതൃത്വത്തിനോ യാതൊരു പഞ്ഞവുമില്ല. എന്നാല്‍ ജനങ്ങളുടെ കണ്ണീരിന്‍റെ പണം കോടതി മുറികള്‍ വഴി ഒഴുകിപ്പോകുന്നത് തടയാന്‍, തങ്ങളുടെ ആത്മാവിന്‍റെ ആത്മാവും മാംസത്തിന്‍റെ മാംസവും ആകുന്ന സഹോദരന്‍റെ കൈപിടിക്കുവാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. എന്താണ് ഈ പള്ളിവഴക്ക് അനുസ്യൂതമായി ഇങ്ങനെ തുടരുന്നതെന്നു ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. സഭ ഭരിച്ച എല്ലാ കാതോലിക്കാ ബാവാമാരും സ്ഥാനമേറ്റ് ദേവലോകത്തെത്തുമ്പോള്‍ ആദ്യം പറയുന്നത് സഭാ സമാധാനത്തെപ്പറ്റിയാണ്. പ. മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി സ്ഥാനമേറ്റപ്പോള്‍ മലങ്കര എന്ന നാമം സ്വീകരിച്ചിട്ടുള്ള എല്ലാ നസ്രാണികളുടെയും ഐക്യത്തെപ്പറ്റി സ്വപ്നസദൃശ്യമായ ഒരു പ്രസംഗം ചെയ്തത് കേട്ടവരില്‍ നിന്നും ഇന്നും മാഞ്ഞുപോയിട്ടില്ല. പരി. മാത്യൂസ് ദ്വിതീയന്‍ ബാവാ തന്‍റെ ഭരണകാലത്ത് സമാധാനം കൈവരുവാന്‍ ആത്മാര്‍ത്ഥമായി പ്രയത്നിച്ചു. പരി. ദിദിമോസ് ബാവയും സഭാ സമാധാനത്തിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ.പൗലൂസ് ദ്വിതീയന്‍ ബാവായും സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വം സ്വപ്നം കാണുന്ന പിതാവാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ക്രിയാത്മകമായ ഒരു നീക്കവും നടത്താന്‍ ഇതുവരെ ആവാത്തത് എന്തു കൊണ്ടാണ്? പാത്രീയര്‍ക്കീസ് വിഭാഗത്തിന്‍റെ കടുംപിടിത്തമെന്നോ സാത്താന്യശക്തികളുടെ കൊടുംപിടുത്തമെന്നോ പറഞ്ഞ് നമുക്കൊഴിയാം. പക്ഷേ, യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് ദര്‍ശനദാരിദ്ര്യവും ഭാവനാരാഹിത്യവും മാത്രം കൈമുതലായുള്ള ചില വ്യക്തികളുടെ അതിരു കടന്ന ഇടപെടല്‍ മാത്രമാണ് എന്നു നമുക്കു കാണാന്‍ കഴിയും. സഭയുടെ വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗങ്ങളായവരുമായി സംസാരിക്കുമ്പോള്‍ അവര്‍ക്കൊന്നും നിശ്ചയമില്ല സഭയെ സംബന്ധിച്ച തീരുമാനങ്ങള്‍ എവിടെ നിന്നാണുണ്ടാവുന്നതെന്ന്. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും ഒക്കെയും എടുക്കേണ്ട തീരുമാനങ്ങള്‍ അതിനു മുന്നേതന്നെ തീരുമാനിക്കപ്പെടുന്നു. വിവേകപൂര്‍ണമായ ഒരു തീരുമാനവും ഉണ്ടാവുന്നില്ല.

കോതയുടെ പാട്ട് സഭയ്ക്കു ആപത്ത്

മുന്‍പ്, എ.കെ. ആന്‍റണി മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ ജാതിമത സംബന്ധമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സെന്‍സസ് എടുക്കുവാന്‍ തീരുമാനമുണ്ടായി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒരു വിഭാഗമായിട്ടാണ് ആ സെന്‍സസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. അപ്പോള്‍ ദേവലോകത്തുനിന്ന് മാനവവിഭവശേഷി വകുപ്പെന്ന പേരില്‍ ഒരു പ്രസ്താവന വന്നു കേരളത്തിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം. മുപ്പതു ലക്ഷത്തിനുമേല്‍ അംഗസംഖ്യയുള്ളവരാണ് ഞങ്ങള്‍. അന്നു കേരള ക്രൈസ്തവരുടെ സംഖ്യ അറുപതുലക്ഷത്തിനും താഴെയായിരുന്നു. ഗവണ്‍മെന്‍റ് ഓര്‍ത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി. ഭാഗ്യവശാല്‍ അന്ന് ആ സെന്‍സസ് നടന്നില്ല. അത് നടന്നിരുന്നുവെങ്കില്‍ ഓര്‍ത്തഡോക്സ് വിഭാഗവും മറ്റുള്ള ക്രിസ്ത്യാനികളും തമ്മിലുള്ള ജനസംഖ്യാപരമായ കൃത്യമായ കണക്ക് പുറത്തുവന്നിരുന്നെങ്കില്‍ കോടതിയിലും കോടതിക്കുപുറത്തും രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലും എന്തുപ്രതിഫലനമാണ് ഉണ്ടാവുമായിരുന്നതെന്ന് പ്രതിപാദിക്കുന്നത് സഭാംഗങ്ങളുടെ ഉത്തമ താല്പര്യത്തിനു നിരക്കാത്തതായതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.

പറഞ്ഞുവന്നതിതാണ്, ഒരു സഭയെ പ്രതിനിധീകരിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നവരും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരും അവ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരും വേണ്ടത്ര ആലോചനയും  അവധാനതയും തങ്ങള്‍ ഉത്തരവാദപ്പെട്ടിരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരായിപ്പോയാല്‍ ആ സഭ കൊടുക്കേണ്ടി വരുന്ന വില കനത്തതായിരിക്കും എന്നുമാത്രമാണ്.

വരമ്പത്തെ വരാല്‍ മുട്ടകള്‍

ഓര്‍ത്തഡോക്സ് സഭയുടേതായി പുറത്തുവരുന്ന നിലപാട്, യാക്കോബായക്കാര്‍-ആ പേരില്‍ പോലും അവരെ വിളിക്കുന്നത് തീവ്രവാദികള്‍ക്ക് സമ്മതമല്ല, അവരുടെ ഭാഷയില്‍ പുത്തന്‍ കുരിശു സൊസൈറ്റിക്കാര്‍-തങ്ങളുടെ പള്ളികളും സ്ഥാപനങ്ങളും ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കി സ്വയം പുറത്തുപോവണം. പുറത്തുപോയി വേറെ പള്ളിവച്ചാലും അവരെ അങ്ങനെ വിടാം എന്നല്ല. 1975 -ലെ കക്ഷി വഴക്കിനുശേഷം യാക്കോബായക്കാര്‍ വച്ച പള്ളിയാണു കത്തിപ്പാറത്തടം പള്ളി. കണ്ടനാട് അത്താനാസ്യോസ് തിരുമേനിയുടെ കൂടെ ആ പള്ളിയിലെ കത്തനാരും പോന്നതോടെ ആ പള്ളിയിലും ഓര്‍ത്തഡോക്സുകാര്‍ക്ക് അവകാശമായി. ചുരുക്കത്തില്‍ ഇന്നുവരെ യാക്കോബായക്കാര്‍ വച്ചിരിക്കുന്ന എല്ലാ പള്ളികളും ഓര്‍ത്തഡോക്സുകാര്‍ക്ക് വിട്ടുകൊടുത്തിട്ട് നിങ്ങള്‍ വല്ല വീടുകളിലും ആരാധന നടത്തിക്കോളിന്‍ എന്താണ് യഥാര്‍ത്ഥ ഓര്‍ത്തഡോക്സ് നിലപാട്. കണ്ടനാട് അത്തനാസ്യോസ് തിരുമേനി കാലം ചെയ്ത ശ്രേഷ്ഠബാവായുടെ ഓര്‍മപ്പെരുന്നാള്‍ ഭക്തിപൂര്‍വം ആചരിക്കുന്നതിന്‍റെയും അദ്ദേഹം പുതുതായി വയ്ക്കുന്ന പള്ളികള്‍ ഏലിയാസ് തൃതീയന്‍ ബാവായുടെയും വേണ്ടി വന്നാല്‍ പെരുമ്പള്ളി തിരുമേനിയുടെയും വരെ നാമത്തില്‍ ആക്കുന്നതിന്‍റെയും അര്‍ഥം യാക്കോബായക്കാര്‍ക്കുപോലും ഇപ്പോഴും ശരിക്കു പിടികിട്ടിയിട്ടില്ല. ഏറെ ബുദ്ധിയുള്ള വരാല്‍ വരമ്പത്ത് മുട്ടയിടുന്നതുപോലെ ഈ വരാലുകളുടെ മുട്ടകളെല്ലാം വിരിയാന്‍ പോകുന്നത് റീത്തുപള്ളികളിലാണോ എന്നു സംശയിക്കുന്നവരെയും കുറ്റം പറയാന്‍ വയ്യ.

ചുരുക്കത്തില്‍ യാക്കോബായക്കാര്‍ക്ക് സൂചി കുത്താന്‍ ഇടം കൊടുക്കില്ല എന്നു തന്നെയാണ് ഓര്‍ത്തഡോക്സ് ഉപജാപകസംഘത്തിന്‍റെ പുരോഗമനാത്മക നിലപാട്. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുവാന്‍ സഭയിലെ ഏതെങ്കിലും ഇടയനോ ആടിനോ ആവതില്ല. കാരണം കോടതി വിധിയിലൂടെ മെത്രാന്‍ കക്ഷിക്കു ലഭിച്ചു എന്നു പറയപ്പെടുന്ന സമ്പൂര്‍ണ്ണവിജയം നടപ്പില്‍ വരുത്തുവാന്‍ എല്ലാ ഓര്‍ത്തഡോക്സുകാരും കടപ്പെട്ടവരാകുന്നു.

അമ്മമാരെ അപമാനിക്കരുത്

ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് ഇങ്ങനെയാകുമ്പോള്‍ യാക്കോബായക്കാരുടെ നിലപാട് അതിലും വിചിത്രമാണ്. 1995 ലെ സുപ്രീംകോടതിവിധിയോട് ബന്ധപ്പെട്ട് യോജിച്ച മലങ്കര അസോസിയേഷന്‍ കൂടി ഒന്നായ സഭയുടെ ഭാഗമാകുവാനുള്ള അസുലഭ അവസരത്തിനുവേണ്ടി, കോടതിയില്‍ ചെലവിനുള്ള പണം അടച്ചെങ്കിലും അതിന്‍റെ അനുഭവം സ്വീകരിക്കുവാന്‍ മുതിരാതെ എന്നും ഇരുട്ടില്‍ കഴിയാനും 1934-ലെ ഭരണഘടനയെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടി വീഴാനും ഉറക്കത്തില്‍പോലും മൂത്രമൊഴിക്കാനും വിധി ചോദിച്ചു വാങ്ങിയവരാണവര്‍. തങ്ങള്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമാണെന്നും സഭാ തലവനായ അന്ത്യേഖ്യന്‍ പാത്രീയര്‍ക്കീസിനു കീഴ്പെട്ടവരാണെന്നും ഇവര്‍ സ്വയം വിശ്വസിക്കുന്നു. ഇവര്‍ ആ സഭയുടെ ഭാഗമാണെങ്കില്‍ ഇവിടെയുള്ള യാക്കോബായ മെത്രാന്മാര്‍ക്ക് ആ സഭയുടെ സുന്നഹദോസില്‍ അംഗത്വം ഉണ്ടായിരിക്കേണ്ടതല്ലേ? അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കാനും പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെടാനും ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അവസരം ഉണ്ടായിരിക്കേണ്ടതല്ലേ? എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചു കാണാത്തതുകൊണ്ടും മലങ്കരയിലെ മെത്രാന്മാര്‍ക്ക് അന്ത്യോഖ്യന്‍ സഭാ സുന്നഹദോസില്‍ അംഗത്വം ഇല്ലായെന്ന് അവരുടെ ഭരണഘടനയില്‍ പറയുന്നതുകൊണ്ടും ഇവര്‍ക്ക് അന്ത്യോഖ്യന്‍ സഭയുമായുള്ള ബന്ധം മൂസാബുര്‍ഗാന്‍മാര്‍ സേവേറിയോസിന്‍റെ സഭയ്ക്ക് മലങ്കര സഭയോടുള്ള ബന്ധത്തിനപ്പുറമൊന്നുമല്ല എന്നു വ്യക്തം. എന്നിട്ടുമിവര്‍ ഇപ്പോഴും അന്ത്യോഖ്യന്‍  ഗാഥ പാടി തങ്ങളിലൂടെ ഒഴുകുന്നത് അന്ത്യോഖ്യന്‍ രക്തമാണെന്നു മുദ്രാവാക്യം മുഴക്കി സ്വന്തം അമ്മമാരെ അപമാനിക്കുന്നത് എന്തിനാണ്? അന്ത്യോഖ്യന്‍ സഭയുടെ സുന്നഹദോസില്‍ പ്രാതിനിധ്യമില്ലാത്ത മെത്രാന്മാര്‍ ആ സഭയുടെ അംഗങ്ങളല്ലായെന്ന ബോധം ആ മെത്രാന്മാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഉണ്ടാകുകയെന്നതാണ് മലങ്കര സഭാസമാധാനത്തിന്‍റെ പ്രഥമ നടപടി. അതുണ്ടാവുകയോ ഉണ്ടാക്കുകയോ ചെയ്യുവാന്‍ എന്താണുവേണ്ടത്?

ഏറ്റവുമാദ്യം വേണ്ടത് മലങ്കരസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവരുടെ പ്രാദേശിക വ്യത്യാസം കൂടാതെയുള്ള സഹകരണമാണ്. വിവാഹബന്ധങ്ങളിലും മറ്റും അല്മായക്കാര്‍ തമ്മില്‍ ഇപ്പോള്‍ തന്നെയുള്ള ബന്ധം സുവിശേഷയോഗങ്ങളിലും ആധ്യാത്മിക സംഘടനകളിലുംകൂടി സജീവമാക്കണം. അതിന് ഉന്നതപുരോഹിതവര്‍ഗത്തിന്‍റെ സമ്പൂര്‍ണാംഗീകാരമോ അനുമതിയോ ഉണ്ടാവുന്നില്ലായെങ്കില്‍ തന്നെ പ്രാദേശികതലത്തില്‍ ജനങ്ങള്‍ തുടക്കമിടണം.

ഗുരുക്കന്മാരെ നിങ്ങള്‍ എവിടെ?

യോജിച്ച മലങ്കരസഭയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം യോജിച്ച സഭയിലെ പഴയ പാത്രിയര്‍ക്കീസ് വിഭാഗത്തിനു തങ്ങളെ രണ്ടാം കിടക്കാരായി കോട്ടയം നേതൃത്വം കരുതുന്നു എന്ന തോന്നല്‍ വന്നതാണ്. അത് വെറും തോന്നലായിരുന്നില്ല എന്ന് ഇന്നത്തെ ദേവലോകം വാസികളുടെ പെരുമാറ്റത്തില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളു.

പരുമലപ്പള്ളിയിലെ കണ്ണീര്‍ക്കാശില്‍ മൂന്നു കോടി വീതം ജനറല്‍ ഫണ്ടായി ചെലവഴിക്കുന്നുവെന്ന കണക്ക് അവിടെ അച്ചടിച്ചു വിതരണം ചെയ്യുന്നുണ്ടല്ലോ. ഈ ജനറല്‍ ഫണ്ടാണ് കേസിന്‍റെ ഫണ്ട് എന്നാണ് ജനങ്ങളുടെ ധാരണ. തെറ്റോ ശരിയോ എന്ന് ആരും പറയുന്നില്ല. തെറ്റായാലും ശരിയായാലും ആ തുക മലങ്കരസഭയുടെ സമാധാനത്തിനായി ചെലവാക്കുവാന്‍ കഴിയണം.

യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരുമായി വീതം വച്ചോ വഴക്കു പിടിച്ചോ പിരിയണം പിരിഞ്ഞേ പറ്റൂ എന്നാണ് ഇരുവിഭാഗത്തിന്‍റേയും നേതൃത്വത്തിന്‍റെ ചിന്ത. കോടതി വിധി വഴി തങ്ങള്‍ക്ക് എല്ലാം ലഭിക്കും എന്ന ചിന്ത ഓര്‍ത്തഡോക്സ് നേതൃത്വത്തിനും കയ്യൂക്കുകൊണ്ടും തെറിവിളി കൊണ്ടും എല്ലാം പിടിച്ചെടുക്കാം എന്ന ചിന്ത യാക്കോബായ നേതൃത്വത്തിനും കുറഞ്ഞുവരുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ ഇരുവരെയും പിരിച്ചു വിടാം എന്ന ചിന്തയ്ക്കാണ് പ്രാമുഖ്യം.

എന്നാല്‍ ആ ചിന്തയ്ക്ക് ക്രിസ്തീയമായോ ധാര്‍മ്മികമായോ എന്തെങ്കിലും അടിത്തറ ഉയര്‍ത്താനാവില്ല. എല്ലാം സ്വത്തിനു വേണ്ടി എന്ന കോടതികളുടെ ചിന്തകള്‍ക്ക് അടിവര ഇടാന്‍മാത്രമെ ആ വഴിക്കുള്ള പരിശ്രമം ഇട നല്‍കൂ.

ഈ അവസരത്തില്‍ തിരിച്ചറിവ് ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും 

ചെയ്യാം. പലരും കരുതുന്നതു പോലെ പള്ളികളും സ്വത്തുക്കളും വീതം വച്ചു പിരിയേണ്ട യാതൊരു കാര്യവുമില്ല. മനുഷ്യന് താമസിക്കുവാന്‍ സ്ഥലം ഇല്ലാത്ത  ഈ കാലഘട്ടത്തില്‍ പുതിയ ആയിരം പള്ളികള്‍ ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കണം. അതിനു വിവേകമുള്ള ദര്‍ശനമുള്ള നേതൃത്വം ഉണ്ടാവണം.

അതിനു ഏറ്റവും പറ്റിയ സാഹചര്യമാണിപ്പോള്‍ ഉണ്ടാവുന്നത്. ഓര്‍ത്തഡോക്സ് സഭയിലും യാക്കോബായ സഭയിലും പുതിയ മാനേജിംഗ് കമ്മറ്റികളും മറ്റ് ഭാരവാഹികളും നിലവില്‍ വരേണ്ട സമയം അടുത്തിരിക്കുന്നു. ഈ തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ യോജിച്ച ഒരു നേതൃത്വം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇരു വിഭാഗങ്ങളിലേയും ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത നിലവാരവും പുലര്‍ത്തുന്ന ഗുരുക്കന്മാര്‍ രംഗത്തുവരട്ടെ. ജ്വോഷാ അച്ചനെയും ,കെ.എം. ജോര്‍ജ് അച്ചനെയും, ജേക്കബ് കുര്യന്‍ അച്ചനെയും പോലുള്ള, മെത്രാന്മാരുടേയും ബാവമാരുടേയും ഗുരുസ്ഥാനമുള്ള ആചാര്യന്മാര്‍ മടികൂടാതെ പ്രവര്‍ത്തന രംഗത്തെത്തട്ടെ. യാക്കോബായ വിഭാഗത്തിലേയും ശ്രേഷ്ഠരായ പുരോഹിതന്മാരായ ഗുരുക്കന്മാര്‍ ഇപ്പോള്‍ ആകുന്നു സുപ്രസാദ കാലം ഇപ്പോള്‍ ആകുന്നു രക്ഷാദിവസം എന്നു മനസ്സിലാക്കി മുന്നോട്ടു വരട്ടെ..

ഇരിക്കുന്ന കമ്പ് മുറിച്ച് കോടാലിക്കൈ ഉണ്ടാക്കുന്ന പണി 

രാഷ്ട്രീയക്കാരാണു സോദരര്‍ നമ്മിലെ ഈ പേര് ഏറ്റവും മുതലെടുക്കുന്നവര്‍. കേരള നിയമസഭയില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാരായി 17 അംഗങ്ങള്‍ വരെ ഉണ്ടായിരുന്ന സമയമുണ്ട്. എന്നാല്‍ പരസ്പരമുള്ള പോര് ആ സംഖ്യ ഇന്ന് അംഗുലീ പരിമിതമാക്കിയിരിക്കുന്നു. ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ പരസ്പരം തോല്പിക്കും എന്നു പറഞ്ഞ് കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍പോലും ഇതരസമുദായക്കാര്‍ എത്രയോ സീറ്റുകളാണ് തട്ടിയെടുത്തതെന്ന് രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കറിയാം. ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും എല്ലാ തലത്തിലും ഇത് ആവര്‍ത്തിക്കും. തിരുവല്ലയില്‍ പുതുശ്ശേരിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സുകാര്‍ 7 സീറ്റില്‍ യു.ഡി.എഫിനെ തോല്പിച്ചു എന്ന് പ്രചരിപ്പിക്കുന്നത് സഭാ സ്നേഹികളല്ല, സഭാ ശത്രുക്കളാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ഇതരസമുദായക്കാരെ ഒന്നിപ്പിക്കുന്നതിനും ഓര്‍ത്തഡോക്സുകാര്‍ക്ക് സീറ്റ് നിഷേധിക്കാനും മത്സരിക്കുന്നവരെ തോല്പ്പിക്കാനുമുള്ള ഒരു തന്ത്രമാണിതെന്ന് ആര് എന്ന് തിരിച്ചറിയും?

കഴിഞ്ഞ നിയമസഭയില്‍ മൂവാറ്റുപുഴയില്‍ നിന്ന് ബാബുപോളും ഒല്ലൂരില്‍ നിന്ന് രാജാജിയും പിറവത്തുനിന്ന് എ.ജെ. ജേക്കബും, മണ്ണാര്‍ക്കാട് നിന്നുജോസ് ബേബിയും യാക്കോബായ ശക്തി കേന്ദ്രങ്ങളില്‍ നിന്നു ഇടതുപക്ഷ ടിക്കറ്റില്‍ ജയിച്ച ഓര്‍ത്തഡോക്സ് അംഗങ്ങളാണ്. എന്നാല്‍ അവര്‍ ഓര്‍ത്തഡോക്സുകാരാണെന്ന് കൊട്ടിഘോഷിക്കുവാന്‍ ഇരുപക്ഷത്തുമുള്ള ചില തീവ്രവാദികള്‍ മുതിര്‍ന്നതോടെ ഇവരുടെ രാഷ്ട്രീയഭാവിക്കുമേല്‍ ഇരുള്‍ വീണു. ഇടതുപക്ഷത്തുപോലും ഇതാണവസ്ഥയെങ്കില്‍ യു.ഡി.എഫിലെ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാവും എന്ന് എടുത്തു പറയേണ്ടതില്ല.

കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സമുദായാംഗം ഉണ്ടായതില്‍ ആഹ്ലാദവും അഭിമാനവും തോന്നേണ്ടതിനുപകരം ആ വ്യക്തിത്വത്തെ ഏതെല്ലാം വിധത്തില്‍ മുറിപ്പെടുത്താമോ അതൊക്കെയും ഇരു വിഭാഗങ്ങളും മത്സരിച്ച് ചെയ്തുകൊണ്ടിരിക്കുന്നു. മലങ്കരസഭയുടെ യോജിപ്പിനായി എത്രയോ കാലമായി ഉമ്മന്‍ചാണ്ടി, ടി.എം. ജേക്കബ്, ടി.യു. കുരുവിള, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ പരിശ്രമിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. എന്നാല്‍ സുറിയാനിക്കാരുടെ രാഷ്ട്രീയമായ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇതരവിഭാഗക്കാരുടെ കുല്‍സിത ശ്രമങ്ങളാണ് എപ്പോഴും വിജയിക്കുന്നത്. ഇരിക്കുന്ന കമ്പ് മുറിച്ച് കോടാലിക്കൈ ഉണ്ടാക്കുന്ന പണി ഇരുവിഭാഗങ്ങളും അവസാനിപ്പിച്ചേ പറ്റൂ.

ഓര്‍ത്തഡോക്സ് യാക്കോബായ സമുദായത്തിനു കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന മേല്‍ക്കയ്യ് ഇല്ലാതാക്കാനുള്ള ഇതര സഭാവിഭാഗങ്ങളുടെയും മറ്റും ശ്രമത്തെ തിരിച്ചറിയാനും ഒരുമയിലൂടെ മാത്രമേ നമുക്ക് നിലനില്‍ക്കാനാവൂ എന്നു മനസിലാക്കാനും ഇരുവിഭാഗങ്ങളും വൈകിക്കൂടാ.

കോടതി വക കാതോലിക്കാമാര്‍ ഉണ്ടാകുന്നത്

ഒടുവില്‍ കോടതികളും അക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ വരുന്ന കോടതിപരാമര്‍ശങ്ങള്‍ അപകടസൂചനകളാണു നല്‍കുന്നത്. ഇരു വിഭാഗങ്ങളുടെയും മുഴുവന്‍ സ്വത്തുകളും ഇടവകപള്ളികളും പബ്ലിക് ട്രസ്റ്റുകളായതുകൊണ്ട് അത് ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്റര്‍മാരെ വയ്ക്കുവാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജഡ്ജിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ദേവലോകത്തും പുത്തന്‍കുരിശിലും കാതോലിക്കാമാരുടെയും മലങ്കര മെത്രാപ്പോലീത്തമാരുടെയും ജോലികള്‍ നിര്‍വഹിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥരെ നാളെ സര്‍ക്കാരോ കോടതിയോ നിയമിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നാലും അതിശയിക്കേണ്ടതില്ല.

ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ പരസ്പരം പോരടിക്കുന്നത് പലരും കരുതുന്നതു പോലെ സ്വത്തോ പണമോ കൈക്കലാക്കുന്നതിനുവേണ്ടി അല്ല എന്നതാണു യാഥാര്‍ഥ്യം. ഈ സഭയുടെ സ്വത്തുക്കള്‍ മറ്റ് സഭക്കാരുടേതുപോലെ വിദേശ സഹായത്തോടെ സ്വരുക്കൂട്ടിയതോ ഭരണാധികാരികള്‍ ദാനം നല്‍കിയതോ അല്ല. ഈ മണ്ണില്‍ ഇവിടത്തെ സാധാരണക്കാരായ മനുഷ്യര്‍ മണ്ണിനോട് പടവെട്ടി നേടിയതിന്‍റെ ഒരു പങ്ക് തങ്ങളുടെ സമുദായത്തിനുവേണ്ടി സമര്‍പ്പിച്ചതിലൂടെ ഉണ്ടായതാണ്. ആ പൂര്‍വികരുടെ ഭൗതികാവശിഷ്ടം ഉള്‍ക്കൊള്ളുന്ന മണ്ണു ജനങ്ങള്‍ക്ക് വലിയ ബലവും ബലഹീനതയുമാണ്. അതിന്‍റെ ഉടമസ്ഥാവകാശം സഹോദരനായാല്‍ പോലും വിട്ടുകൊടുക്കുന്നത് അവരുടെ ഏറ്റവും വലിയ വേദനയാണ്. അത് ഉള്‍ക്കൊള്ളാന്‍ കോടതിക്കോ ഇതരസമുദായാംഗങ്ങള്‍ക്കോ സാധിക്കുകയുമില്ല.

ഈ സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് യാക്കോബായക്കാര്‍ തങ്ങള്‍ ആരെന്ന് സ്വയം മനസിലാക്കി പരസ്പരം ധാരണയിലാവുകയല്ലാതെ സഭാവഴക്കുകള്‍ അവസാനിക്കുവാന്‍ മറ്റ് യാതൊരു കുറുക്കുവഴിയുമില്ല. അതിനുള്ള മാര്‍ഗങ്ങളെയാണ് നാം തേടിപ്പിടിക്കേണ്ടത്. അല്ലെങ്കില്‍ കോടതി വക കാതോലിക്കാന്മാര്‍ ഉണ്ടാകുന്നത് നാം അനുഭവിക്കേണ്ടി വരും.

നാല്‍വര്‍ സംഘത്തിന്‍റെ സംഘക്കളി

ഓര്‍ത്തഡോക്സ് നേതൃത്വം എന്നാല്‍ ദേവലോകത്തെ ഒരു നാല്‍വര്‍ സംഘം എന്നു ധരിച്ചാല്‍ മതിയെന്നാണ് കേള്‍ക്കുന്നത്. സഭയോടുള്ള അവരുടെ കൂറിനെയൊ അഭിനിവേശത്തെയോ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ ചിന്തകളുടേയും  ചെയ്തികളുടേയും ആത്യന്തിക ഫലം സഭയ്ക്കു ഗുണമാണോ എന്നാണ് ചിന്തിക്കേണ്ടത്. ഈ നാല്‍വര്‍ സംഘത്തെപ്പറ്റി സരസ്സനായ ഒരാള്‍ പറഞ്ഞതിങ്ങനെയാണ്. "ഇവരില്‍ പ്രമുഖന് പണവും പദവിയുമുണ്ട്. പക്ഷെ പവിത്രതയില്ല. അപരനാകട്ടെ ആവേശവും ആത്മാര്‍ത്ഥതയുമുണ്ട്. എന്നാല്‍ ആലോചനയില്ല. വൈദികപ്രമുഖനാകട്ടെ പാരമ്പര്യവും പാണ്ഡിത്യവുമുണ്ട് എന്നാല്‍ പാകതയില്ല. ഇവരോടൊപ്പമുള്ള മെത്രാനാകട്ടെ കടമ്പനാടന്‍ ചുവടുകളറിയാം  എന്നാല്‍ അടവുകളറിയില്ല. ചുരുക്കത്തില്‍ നാലു ഘടകങ്ങളാണ് നമ്മുടെ നേതൃത്വ കാര്യദര്‍ശികള്‍ക്കില്ലാത്തത് 'പവിത്രത, പാകത, ആലോചന, അടവ് (തന്ത്രം)'. ഈ കുറവുകള്‍ ഓരോ തീരുമാനത്തിലും പ്രകടമാണ്. നാല്‍വര്‍ സംഘത്തിന്‍റെ സംഘക്കളി അതേപടി തുടരാന്‍ അനുവദിച്ചുകൂടാ. 

മുള്‍മരമെരിയാതെ എരിതീ  

സഭാ സമാധാനം സംബന്ധിച്ച ഏതൊരു ധാരണയിലും ഓര്‍ത്ത ഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഒറ്റ സമുദായമാണെന്നും സമുദായാംഗങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്ക്കാരികവുമായ ഉയര്‍ച്ചയെ സഹായിക്കുക പ്രധാനമാണെന്നുമുള്ള  ചിന്താധാര ഉയര്‍ന്നു വരേണ്ടതാണ്. ആധ്യാത്മികമായ ഉയര്‍ച്ചമാത്രമാണ് സഭയുടെ ചുമതല എന്ന ചിന്ത പല കേന്ദ്രങ്ങളില്‍ നിന്നും പലപ്പോഴും ഉണ്ടാവാറുണ്ട്. സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതു കൊണ്ടാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. കര്‍ത്താവിന്‍റെ മണവാട്ടിയായ സഭ എല്ലാ വിഭാഗീയതയ്ക്കും അപ്പുറമുള്ള ദൈവജനത്തിന്‍റെ കൂട്ടായ്മയാണ്. ഭൗതികമായ സഭയുടെ ചുമതല ആ സഭയിലേയ്ക്ക് ജനങ്ങളെ നയിക്കുകയാണ്. എന്നാല്‍ ഭൗതീകമായി ഭൂമിയില്‍ നില കൊള്ളുമ്പോള്‍, ഇവിടുത്തെ ഭൗമീക സാഹചര്യങ്ങള്‍ പങ്കുവെക്കേണ്ടി വരുമ്പോള്‍ ഏതൊരു സഭയ്ക്കും സാമുദായികത്വത്തിന്‍റെ അംശങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. ഭൗതികമായ നിലനില്‍പ് അനിവാര്യമായതിനാല്‍ അതുകൊണ്ടു തന്നെ ഭൗതീകമായ ഉയര്‍ച്ചക്കുവേണ്ടിയുള്ള പരിശ്രമങ്ങളിലും ഏര്‍പ്പെടേണ്ടിവരും.  'മുള്‍മരമെരിയാതെ എരിതീ തന്‍ നടുവില്‍' നില്ക്കുന്നതു മോശ കണ്ടതു പോലെയാണ് സമുദായത്തില്‍ സഭയുടെ  സാന്നിദ്ധ്യം എന്ന തിരിച്ചറിവ് ഉണ്ടായാലേ ചിന്താക്കുഴപ്പത്തില്‍ നിന്നു  രക്ഷപെടാനാവൂ.

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എന്ന ബ്രീട്ടീഷ് രാജ്ഞി

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തെപ്പറ്റി തര്‍ക്കത്തിന്‍റെ യാതൊരു ആവശ്യവുമില്ല. 1934-ലെ ഭരണഘടനയില്‍ അത് നിര്‍വചിച്ചിട്ടുണ്ട്. ആകമാന സുറിയാനിസഭയുടെ അദ്ധ്യക്ഷനാണ് പാത്രിയര്‍ക്കീസ് എന്ന് ഭരണഘടന അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതേ സമയം മലങ്കരയുടെ തലവന്‍ പൗരസ്ത്യ കാതോലിക്ക ആണെന്നുംവ്യക്തമാക്കുന്നു.ഇതില്‍ ഒരു വൈരുദ്ധ്യവുമില്ല  ഇന്ത്യ ഇപ്പോഴും കോമണ്‍വെല്‍ത്തില്‍ അംഗമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ള സംഭവങ്ങള്‍വരുമ്പോള്‍ മാത്രമാണ് കോമണ്‍വെല്‍ത്തിനെപ്പറ്റി പലപ്പോഴും നാം അറിയുക. എങ്കിലും കോമണ്‍വെല്‍ത്ത് ഒരു യാഥാര്‍ത്ഥ്യമാണ്.  കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പരസ്പരം അയയ്ക്കുന്ന പ്രതിനിധികളെ 'ഹൈ കമ്മീഷണര്‍  എന്നാണെല്ലോ വിളിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് ' അംബാസിഡര്‍'മാരാണെല്ലോ നിയുക്തരാവുക. പേരില്‍ മാത്രമാണ് വ്യത്യാസമെന്ന് വ്യാഖ്യാനിക്കാമെങ്കിലും അത് സൂചിപ്പിക്കുന്ന ബന്ധം പ്രാധാന്യമര്‍ഹിക്കുന്നു. ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനു വിധേയരായിരുന്ന രാജ്യങ്ങള്‍ ചരിത്രപരമായ ബന്ധം തുടരുന്നതിനുള്ള നിയമപരമായ സംഘടനയാണ് കോമണ്‍വെല്‍ത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിയമവ്യവസ്ഥയും ബ്യൂറോക്രസിയും പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനങ്ങളും ഈ രാജ്യങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നു. ഇന്നും ഇംഗ്ലീഷ് ഈ രാജ്യങ്ങളുടെയെല്ലാം ഔദ്യോഗികഭാഷയായി തുടരുന്നു. പാശ്ചാത്യ സുറിയാനിയും ആരാധനാക്രമങ്ങളും വേഷവിധാനങ്ങളുമെല്ലാം മലങ്കരസഭയില്‍ നിലനില്ക്കുന്നതും ഇതു പോലെ തന്നെയാണ്. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന്‍റെ അദ്ധ്യക്ഷ ബ്രിട്ടീഷ് രാജ്ഞി തന്നെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഈ രാജ്ഞിക്ക് മറ്റ് രാജ്യങ്ങളിലെ ഭരണത്തില്‍ നാമമാത്രമായ അധികാരം പോലുമില്ല. എന്നാല്‍ അതുകൊണ്ട് ബ്രിട്ടനിലെ രാജ്ഞിയുടെ പ്രാധാന്യമോ, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ അംഗീകാരമോ ഇല്ലാതാവുന്നില്ല. 

 ഇതേ രീതിയിലുള്ള ബന്ധമാണ് മലങ്കരസഭയും അന്ത്യോക്യന്‍ സുറിയാനി സഭയും തമ്മില്‍ ഉള്ളതും. ആകമാന സുറിയാനി സഭയെന്ന കോമണ്‍വെല്‍ത്തിന്‍റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നു ചരിത്രപരമായ കാരണങ്ങളാല്‍ ഒരിക്കസലും അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനെ ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹത്തിന്‍റെ പ്രാധാന്യം ഒരു വിധത്തിലും കുറയുകയുമില്ല.

സിംഹാസനപ്പോര്

ഇവിടെയുണ്ടാകുന്ന ഒരേയൊരു പ്രശ്നം പത്രോസ്ശ്ലീഹായുടെ സിംഹാസനത്തില്‍ നിന്നു മാത്രമെ ശ്ലൈഹിക പിന്‍തുടര്‍ച്ച ഉണ്ടാവൂ എന്ന വിശ്വാസം പ്രചരിപ്പിച്ചതു മൂലം ഉണ്ടാവുന്നതാണ്. ലോകമെങ്ങുമുള്ള ഒരു ഓര്‍ത്തഡോക്സ് സഭയ്ക്കും ആ വിശ്വാസമില്ല. മലങ്കരയിലെ കക്ഷി വഴക്കിന്‍റെ പേരില്‍ അങ്ങനെയൊന്ന് അവിടെ പ്രചരിപ്പിക്കാനിടയായി. തുടര്‍ന്നുണ്ടായതാണ് മാര്‍ത്തോമാശ്ലീഹായുടെ പട്ടത്വ പ്രശ്നവും. ഈ പ്രശ്നത്തില്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പൊതുവായ വിശ്വാസം സ്വീകരിക്കുകയാണ് എല്ലാവര്‍ക്കും കരണീയം.  കോപ്ടിക് സഭ, ഇന്‍ഡ്യന്‍സഭ, എത്യോപ്യന്‍ സഭ, സിറിയന്‍സഭ, അര്‍മീനിയന്‍ സഭ- മൂന്നു സാര്‍വ്വത്രിക സുന്നഹദോസുകള്‍ മാത്രം അംഗീകരിക്കുന്ന ഈ സഭകള്‍ തമ്മില്‍ മാത്രമാണല്ലോ വി. കുര്‍ബ്ബാനയില്‍ സംസര്‍ഗ്ഗം ഉള്ളത്. അതുകൊണ്ട് വിശ്വാസപരമായ എന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കില്‍ അത് അത് ഓര്‍ത്തഡോക്സ് സഭകളുടെ ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടി  അവരുടെ തീരുമാനത്തിനു വിടുവാന്‍ ഇരുകൂട്ടരും തീരുമാനിക്കട്ടെ. മറ്റുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുവാന്‍ ശേഷിയുള്ളവരാണ് ഇരുസഭകളിലേയും ഗുരുക്കന്മാരുടെ നേതൃത്വം. അവരോട് പറയാനുള്ളത് "മലങ്കരയിലെ തര്‍ക്കം തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലായെങ്കില്‍ ദൈവം അവിടെ മറ്റാരെയെങ്കിലും എഴുന്നേല്പ്പിക്കും. എന്നാല്‍ നിങ്ങള്‍ ഇതു ചെയ്തില്ലെങ്കില്‍ അതിന്‍റെ ദുരന്തം നിങ്ങളും നിങ്ങളുടെ തലമുറയും   അനുഭവിക്കും."

കുഞ്ഞൂഞ്ഞിനെ വെറുതെ വിടുക.

സഭയുടെയോ സമുദായത്തിന്‍റെയോ സഹായത്താലല്ല ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതാവായതും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തിയതും. എന്നാല്‍ ഈ സഭയിലെ അംഗം ആയത് ഒരു ബാധ്യത ആക്കുന്ന രീതിയിലാണ് പലപ്പോഴും പല ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഒരാള്‍ പൊതുസമൂഹത്തിന്‍റെ നേതാവായി ഉയരുന്നതിലൂടെ താന്‍ ജനിച്ച സമുദായത്തിനും അപ്പുറത്തേക്ക് അയാള്‍ വളരുകയും പ്രവര്‍ത്തനമേഖല മുഴുവന്‍ സമൂഹവുമായി വികസിക്കുകയും ആണ്. സാമുദായികമായ സങ്കുചിതതാല്പര്യങ്ങള്‍ക്കായി അങ്ങനെയുള്ളവരെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ ജനാധിപത്യസങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്നവരാണ്. ഒപ്പം സഭയെ അവമതിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നു.

രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലി സഭാ പിതാക്കന്മാര്‍ കണ്ടുപഠിക്കുമോ? കേരളത്തിന്‍റെ മുഖ്യന്ത്രിയായിരിക്കുമ്പോള്‍ പോലും തന്‍റെ മണ്ഡലത്തിലെ ഒരു സാധാരണക്കാരന്‍റെ ശവമടക്കില്‍ പങ്കെടക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിച്ചേരുന്നു. എന്നാല്‍ ഒരു പള്ളിയില്‍ അമ്പത് വര്‍ഷം ശുശ്രൂഷിച്ച കപ്യാര്‍ മരിച്ചാല്‍ പോലും കൈമുത്ത് ഉറപ്പാക്കാതെ ഒരു മെത്രാന്‍ അവിടെ എത്തുമോ?

എന്നാല്‍ സമുദായാംഗങ്ങള്‍ എല്ലാ മേഖലകളിലും രാഷ്ട്രീയരംഗത്തും സാമൂഹ്യ-നയതന്ത്ര-വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമെല്ലാം ഔന്നത്യം പ്രാപിക്കുന്നതിനെ സഭ സന്തോഷപൂര്‍വം നോക്കിക്കാണുകയും അവര്‍ക്ക് ആവുന്നവിധത്തിലുള്ള സഹകരണം നല്‍കുകയും വേണം. എന്നാല്‍ ഒരിക്കലും അവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പരിമിതപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത് വലിയ തെറ്റാണ്. സഭാംഗങ്ങളുടെ ബഹുമുഖ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പരിശ്രമിക്കുകയും അവരിലൂടെ ലഭിക്കുന്ന സദ്ഫലങ്ങള്‍ മുഴുവന്‍ സമൂഹത്തിനു ലഭിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യാന്‍ സഭയ്ക്കു കഴിയണം. ചുരുക്കത്തില്‍ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്ന  ദൗത്യത്തില്‍ പങ്ക് വഹിക്കുവാന്‍ ഓരോ വ്യക്തിയെയും ശക്തമാക്കുന്നതിന് പരിശ്രമിക്കുകയും ദൈവരാജ്യത്തിന്‍റെ സദ്ഫലങ്ങള്‍ മുഴുവന്‍ സമൂഹത്തിനായി പങ്കുവയ്ക്കുവാന്‍ യത്നിക്കുകയും ചെയ്യുകയാണ് സഭയുടെ ചുമതല എന്നു മറക്കാതിരിക്കണം.

പൂച്ചയ്ക്ക് മണികെട്ടാന്‍ ആയിരം എലികള്‍

സോദരര്‍ തമ്മിലെ പോര് പോരല്ല എന്നു പറയുമ്പോള്‍ പരസ്പരം തല്ലിത്തകര്‍ക്കുന്ന ഈ സംസ്കാരത്തെ നീതികരിക്കാന്‍ തുനിയുകയല്ല. നാളെ ഈ പോരടിക്കുന്നവര്‍ തമ്മില്‍ അല്ലെങ്കില്‍ അവരുടെ അടുത്ത തലമുറകളെങ്കിലും തമ്മില്‍ ധാരണയിലെത്തും എന്നതില്‍ ഒരു സംശയവും വേണ്ട. ആ ധാരണ എത്രയും നേരത്തേ ആയിക്കൂടേ എന്ന അതിമോഹമുള്ള അനേകര്‍ ഇപ്പോഴും ഇരുവിഭാഗങ്ങളിലുമുണ്ട്. അവരെയാണ് ഈ ലഘുലേഖനം പ്രതിനിധാനം ചെയ്യുന്നത്.

യോജിപ്പ് ഉണ്ടാകുന്നതില്‍ നിന്നും ഇരു വിഭാഗങ്ങളെയും തടയുന്ന രണ്ട് പ്രധാന ചിന്താധാരകളുണ്ട്. ഇനി ഒരു യോജിപ്പ് ഉണ്ടായാല്‍ പാത്രിയര്‍ക്കീസിന് വിധേയത്വം നല്‍കേണ്ടി വരുമെന്നും അത് ആധിപത്യത്തിലേക്ക് വഴി തെളിക്കുമെന്നും ഒരു കൂട്ടര്‍ സഭയ്ക്കുള്ളില്‍ നിന്ന് പാത്രിയര്‍ക്കല്‍ ആധിപത്യത്തിന് വേണ്ടി പരിശ്രമിക്കുന്നത് സഭയുടെ വളര്‍ച്ചയെ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ചിന്തിക്കുന്നു. പാത്രിയര്‍ക്കീസിന്‍റെ അധികാരം വ്യക്തമായി നിര്‍വചിച്ചശേഷമുള്ള ഒരു യോജിപ്പ് മാത്രമേ ഇനി ഇരുവിഭാഗത്തെയും നേതൃത്വത്തിനു സമ്മതമായി വരൂ എന്നതുകൊണ്ട് ആ പ്രശ്നം ഇനി ഉണ്ടാവുകയില്ല. മാത്രമല്ല, അന്ത്യോഖ്യന്‍ സഭ എന്താണെന്നും അതിന്‍റെ പരിമിതികളും പ്രസക്തിയും എന്താണെന്നും ഇന്ന് ഇരുവിഭാഗത്തിനും വ്യക്തമായ ധാരണയും ഉണ്ട്.

ഓര്‍ത്തഡോക്സ് പക്ഷവുമായി ഇനി ഒരു യോജിപ്പ് ഉണ്ടായാല്‍ വീണ്ടും ചതിവ് പറ്റുമെന്നാണ് യാക്കോബായക്കാര്‍ കരുതുന്നത്. തങ്ങള്‍ പുതുതായി വച്ച പള്ളികള്‍പോലും 1934 ലെ ഭരണഘടനയ്ക്ക് വിധേയമാകുന്ന ഒരു കുരുക്കിലേക്ക് തല വെച്ചുകൊടുക്കാന്‍ തങ്ങള്‍ക്ക് ഭ്രാന്തില്ല എന്നുതന്നെ വികാരജീവികളും വിചാരജീവികളും ഒരു പോലെ പറയും അവിടെയും പരിഹാരം കണ്ടെത്താന്‍ കഴിയും.

പുതുതായി വച്ച യാക്കോബായ പള്ളികള്‍ സിംഹാസന പള്ളികളുടെ സ്റ്റാറ്റസില്‍ കുറെക്കാലം നിലനില്‍ക്കട്ടെ, സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്ത സുന്നഹദോസ് അംഗമായിരിക്കുകയും, അദ്ദേഹത്തിന്‍റെ നിയമനം പ്രസ്തുതപള്ളികളുടെ അസോസിയേഷന്‍ നിര്‍വഹിക്കുകയും ചെയ്യണം.

ഇപ്പോഴുള്ള മെത്രാന്മാര്‍ക്ക് അവര്‍ ഇപ്പോള്‍ ഭരിക്കുന്ന പള്ളികളുടെ ഭരണം മാത്രം യോജിച്ച സഭയിലും തുടക്കത്തില്‍ നല്‍കിയാല്‍ മതി. അതിനാവശ്യമായ ക്രമീകരണങ്ങളും വിശദാംശങ്ങളും ചര്‍ച്ച ചെയ്ത് ഉണ്ടാക്കാവുന്നതേയുള്ളൂ.

മറ്റ് മൂപ്പിളമ തര്‍ക്കങ്ങളും യോജിപ്പിന്‍റെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍ പരിഹരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. പൂച്ചയ്ക്ക് മണികെട്ടാന്‍ കഴിവുള്ള എത്രയോ എലികള്‍ ഇപ്പോഴും മാളത്തിലുണ്ട്. പാണ്ടന്‍ പൂച്ചമാരുടെ പല്ലിന്‍ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല എന്ന് കൃത്യമായി അറിയാവുന്ന എലികള്‍. അവര്‍ മാളത്തില്‍ നിന്നു പുറത്തുവരട്ടെ. ഇരുഭാഗത്തേയും വിവരവും വിവേകവുമുള്ള വൈദികരെയും അല്‍മായരേയും ആണ് ഉദ്ദേശിക്കുന്നത്. 

പിറവത്ത് പിറക്കാനിരിക്കുന്നത്

പിറവത്ത് ടി.എം. ജേക്കബിന്‍റെ ശവക്കല്ലറയ്ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിനു മുന്‍പുതന്നെ അടുത്ത സ്ഥാനാര്‍ത്ഥി ഞങ്ങളുടെ ആളായിരിക്കണം എന്ന യാക്കോബായ മെത്രാന്‍റെ ഭീഷണികേട്ട് ജനം ഞെട്ടി. എന്നാല്‍ ശവമടക്കലും അതിന്‍റെ കാണിക്ക വാങ്ങലും തൊഴില്‍പരമായ അവകാശമാക്കിയവര്‍ക്ക് മരണവും ഒരു അവസരമാണെന്ന് ജനത്തിന് അറിഞ്ഞുകൂടല്ലോ.

മരിച്ച ജേക്കബിനെയും ജനിക്കാന്‍ പോകുന്ന ജേക്കബിനെയും യാക്കോബായക്കാര്‍ കൈവശപ്പെടുത്തുന്നത് ഓര്‍ത്തഡോക്സുകാര്‍ക്ക് സഹിക്കാനാവുമോ? ഞങ്ങള്‍ പാരപണിയും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.

ഇവിടെ ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയ കക്ഷികളാണ്. ഇരുപക്ഷത്തും ഇടതുപക്ഷവും വലതുപക്ഷവും അല്പസ്വല്പം ബി.ജെ.പി. യുമുണ്ട്. അവരുടെ വോട്ടെല്ലാം രാഷ്ട്രീയമായിത്തന്നെ വീഴും. മെത്രാന്മാരുടെ കാല് കഴുകിയ വെള്ളം തീര്‍ത്ഥമാണെന്നു കരുതുന്ന അല്പബുദ്ധികളായ കുറച്ച് വിശ്വാസികള്‍ ഇരുഭാഗത്തുമുണ്ടാവും. അവരുടെ വോട്ടുകള്‍ പരസ്പരം നിര്‍വീര്യമാവും. അതിനു വേണ്ടി മിനക്കെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മീയ നേതൃത്വത്തിന്‍റെ അഹങ്കാരം കൂട്ടാതിരുന്നാല്‍ സഭയ്ക്കും നാടിനും നന്ന് എന്നേ ജനത്തിനു പറയാന്‍ കഴിയൂ.

ജന്തര്‍മന്തറിലെ കോണ്‍ഗ്രസ് മന്ദിരം

അഭിഭക്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആസ്ഥാനമന്ദിരം ഡല്‍ഹിയില്‍ ജന്തര്‍ മന്തര്‍ റോഡിലുള്ള കോണ്‍ഗ്രസ് ഹൗസായിരുന്നു. 1969-ല്‍ ഇന്ദിരയുടെയും നിജലിംഗപ്പയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പ്രസ്തുത മന്ദിരം നിജലിംഗപ്പ വിഭാഗത്തിനായി. ആ വിഭാഗം സംഘടനാ കോണ്‍ഗ്രസ് ആയി അറിയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വിഭാഗമായി ഇന്ദിരാ വിഭാഗത്തെ കോടതി പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് എ.ഐ.സി.സി. ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിക്കാതെ പുതിയ കെട്ടിടം ഉണ്ടാക്കുകയാണ് ചെയ്തത്. സംഘടനാ കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ആ മന്ദിരം ജനതാ പാര്‍ട്ടിയ്ക്കു കൈവന്നു. ജനതാപാര്‍ട്ടി പിളര്‍ന്ന് ജനതാദളും ജനതാദള്‍ പിളര്‍ന്ന് ജനതാദള്‍ (യു) വും ഉണ്ടായപ്പോഴൊക്കെയും ഓഫീസ് കൈവശം വച്ചിരുന്ന വരെ ഒഴിപ്പിക്കാന്‍ ഒരു ശ്രമവും ആരും നടത്തിയിട്ടില്ല. ഇപ്പോള്‍ അത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടുന്ന യുണൈറ്റഡ് ജനതാദളിന്‍റെ കൈവശമാണ്.

ഒരു സംഘടനയോ, സമൂഹമോ പിളരുമ്പോള്‍ കൈവശാവകാശമുള്ളവരെ കോടതി വഴി ഒഴിപ്പിക്കാനുള്ള ശ്രമം അധികാരമുള്ള രാഷ്ട്രീയക്കാര്‍പോലും നടത്താറില്ല. ഇരുവിഭാഗങ്ങളിലായി നില്‍ക്കുന്ന മലങ്കര സുറിയാനി സഭയിലെ നേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ് അത്. കോലഞ്ചേരിക്കുവേണ്ടി യാക്കോബായക്കാരോ മറ്റ് പ്രധാന പള്ളികള്‍ക്കുവേണ്ടി ഓര്‍ത്തഡോക്സ്കാരോ കേസ് നടത്തുമ്പോഴും ജയിക്കുമ്പോഴും പിന്‍തുടരേണ്ട ഒരു പ്രമാണമായിരിക്കണം അത്.

കോലഞ്ചേരിയില്‍ പൂര്‍ണ കൈവശാവകാശം ഉണ്ടായപ്പോള്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ തമ്മില്‍ പരസ്പര ധാരണ നഷ്ടപ്പെട്ടതിനാലാണ് അവിടെ യാക്കോബായ വിഭാഗത്തിന് അവസരം ലഭിച്ചത്. തൃക്കുന്നത്ത് സെമിനാരിയില്‍ നിന്ന് മണ്ണാറപ്ര അച്ചനെ പുറത്തു ചാടിച്ചപ്പോഴാണ് യാക്കോബായക്കാര്‍ക്ക് അവകാശം ഉന്നയിക്കാന്‍ അവസരം ലഭിച്ചത്.

കോട്ടയം ഭദ്രാസനത്തിലെ ഒരു പള്ളിയിലും ഇന്ന് പരസ്പരം പോരോ ശവത്തിന് വില പറച്ചിലോ ഇല്ലാത്തത് 'കോട്ടയം കുഞ്ഞച്ച'ന്മാരുടെ പ്രായോഗിക ബുദ്ധി. മീനടം ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ഏതാനും വര്‍ഷം മുന്‍പ് പാത്രിയര്‍ക്കീസ് ഭാഗത്ത് മാത്രം പ്രവര്‍ത്തിച്ച വെള്ളൂപ്പറമ്പില്‍ അച്ചന്‍റെ ശവമടക്കം പള്ളിക്കാരുടെയും ഓര്‍ത്തഡോക്സ് ഇടവക മെത്രപ്പോലീത്തയുടെയും പൂര്‍ണ പങ്കാളിത്തത്തോടെ നടന്നപ്പോള്‍ യാക്കോബായ വിഭാഗം അവസരോചിതമായി പെരുമാറിയത് ഒരു ഉദാഹരണമാണ്. കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഇരുവിഭാഗങ്ങളിലേയും വൈദികര്‍ പരസ്പരം ശുശ്രൂഷകളില്‍ സഹകരിക്കുന്നതുപോലെ വടക്കുംതെക്കുമുള്ള വൈദികര്‍ക്കും ആയിക്കൂടേ എന്നാണ് കോട്ടയംകാര്‍ ചോദിക്കുന്നത്.

സമ്പൂര്‍ണ്ണ യോജിപ്പ് സമ്പൂര്‍ണ സമാധാനം

ചുരുക്കത്തില്‍ കൈവശാവകാശം അംഗീകരിച്ചു കൊണ്ടുള്ള സമാധാനപരമായ സഹവര്‍ത്തിത്വം അംഗീകരിക്കാതെ സഭാ പ്രശ്നം ഒരിക്കലും അവസാനിക്കില്ല. ആ സഹവര്‍ത്തിത്വം പൂര്‍ണ്ണമായ യോജിപ്പിലേക്ക് സഭയെ നടത്തും. കാരണം വിഭജിച്ചു പിരിയുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് യോജിച്ചു പോവുകയെന്ന് പ്രായോഗികമതികള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

(മനനം, പുസ്തകം 1, ലക്കം 1, 2012 ഏപ്രില്‍)


Tuesday 26 September 2023

തീരുമ്പം തീരും

മലങ്കര സഭാ കേസുകള്‍ എന്നു തീരുമെന്ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവായോട് ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഏറെ രസകരമായിരുന്നു "തീരുമ്പം തീരും" എന്നായിരുന്നു ആ മറുപടി. പരമോന്നത കോടതിയില്‍നിന്ന് പരമാധികാര വിധികള്‍ പലതു ലഭിച്ചിട്ടും ഇപ്പോഴും നേതൃത്വത്തോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി അതു തന്നെയായിരിക്കും. എന്നാല്‍ അത്രയൊന്നും ഉന്നതന്മാരല്ലാത്ത നമുക്കതിനു കുറച്ചുകൂടി കൃത്യമായി മറുപടി പറയാന്‍ കഴിയും "സഭയിലെ പരിശുദ്ധന്മാരുടെ കബറില്‍ നേര്‍ച്ചപണം എന്നു നില്‍ക്കുമോ അന്നേ നില്ക്കൂ ഈ കേസുകളൊക്കെ" ആ കബറുകളിലെ പണമൊക്കെ സ്പെഷല്‍ ഫണ്ട് എന്ന പേരില്‍ കണക്കെഴുതി വക്കീലന്മാരായ വക്കീലന്മാര്‍ക്കൊക്കെ കൊടുത്തുവെന്നും മറ്റുമുള്ള കണക്കെഴുതി ചെലവു തള്ളണമെങ്കില്‍ ഇവിടെ കേസുകള്‍ നിര്‍ബാധം തുടരണം. അതൊന്നുമറിയാത്ത അല്പവിശ്വാസികള്‍ കേസുതീരണം, സമാധാണം വരണം എന്നൊക്കെപ്പറഞ്ഞു നവോത്ഥാനവുമായി നടക്കുന്നതിനേക്കാള്‍ അപഹാസ്യമായി എന്തുണ്ട് ഈ ഭൂമി മലങ്കരയില്‍ വേറെ?

പഴഞ്ചൊല്ലില്‍ പതിരുണ്ട്

മലയാളത്തിലെ മഹാനായ ഹാസ്യസാഹിത്യകാരന്‍ ഇ.വി. കൃഷ്ണപിള്ള 1930 കളില്‍ 'പഴഞ്ചൊല്ലില്‍ പതിരുണ്ട്' എന്നു തെളിയിക്കാനായി തിരഞ്ഞെടുത്ത ഉദാഹരണം മലങ്കരയിലെ പള്ളിവഴക്കായിരുന്നു. കനകം മൂലവും കാമിനി മൂലവുമാണ് കലഹങ്ങള്‍ ഉണ്ടാവുന്നതെന്നു ധ്വനിപ്പിക്കുന്ന 'കലഹം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' എന്ന കുഞ്ചന്‍നമ്പ്യാര്‍ പ്രയോഗിച്ച പഴമൊഴി ശരിയല്ല എന്നു തെളിയിക്കാന്‍ ഇ.വി. കൃഷ്ണപിള്ള ഇങ്ങനെ എഴുതി.

"മലങ്കരയുടെ ഭരണം അന്ത്യോഖ്യക്കാണ് ഇരിക്കേണ്ടത്" ഒരാള്‍ പറഞ്ഞു. "അല്ല, നമ്മള്‍ സ്വതന്ത്ര സഭക്കാരാണ്" അപരന്‍ പ്രതികരിച്ചു. അതേതുടര്‍ന്നു വഴക്കായി, തെറിവിളിയായി, അടിപിടിയായി ഇതില്‍ കനകത്തിനോ കാമിനിയ്ക്കോ വല്ല സ്ഥാനവുമുണ്ടോ എന്ന് ഇ.വി. ചോദിച്ചു. ശരിയാണ്, സഭാവഴക്കിന്‍റെ പേരില്‍ തെരുവില്‍ തെറിവിളി നടത്തുന്നവര്‍ക്കും കത്തിക്കുത്തു നടത്തുന്നവര്‍ക്കും പള്ളിയുടെ മതില്‍ തകര്‍ക്കുന്നവര്‍ക്കും ധനനഷ്ടവും മാനഹാനിയും ആരോഗ്യനഷ്ടവും ഫലം. അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നവര്‍ക്കോ കയ്യിലും കീശയിലും മുത്തും മുത്തവും. 'ഹേ മലങ്കര സുറിയാനിക്കാരാ, നിന്നെ രക്ഷിക്കാന്‍ ആര്‍ക്കു സാധിക്കും'?

ചക്കയ്ക്ക് ബ്രാന്‍ഡ് അംബാസിഡര്‍

എന്തായാലും ഒരു കാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സുകാര്‍ക്ക് സമാധാനിക്കാം. ഈ സര്‍ക്കാരിന്‍റെ കാലത്ത് അര്‍ഹിക്കുന്ന പദവികളൊക്കെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞകാലത്ത് ചീഫ് മിനിസ്റ്റര്‍, ചീഫ് സെക്രട്ടറി, ചീഫ് ജസ്റ്റിസ് തുടങ്ങിയ നാണംകെട്ട പോസ്റ്റുകളായിരുന്നു നമുക്കു ലഭിച്ചിരുന്നത്. അതിന്‍റെ നാണക്കേടുകാരണം അവര്‍ക്കൊക്കെ ബഹിഷ്ക്കരണം പ്രഖ്യാപിച്ച് തലയില്‍ മുണ്ടിട്ടാണ് നമ്മുടെ തിരു മേനിമാരൊക്കെ നടന്നിരുന്നത്. ഏതായാലും പുതിയ സര്‍ക്കാര്‍ വന്നതില്‍പിന്നെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ ശിപായി പണിയൊക്കെ നമുക്കു സംവരണമാ. അങ്ങനെ പോസ്റ്റ് പിടിച്ചവരെയൊക്കെ നമ്മുടെ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയുമൊക്കെ പേരെടുത്തു പറഞ്ഞ് അനുമോദനപ്രമേയവും ഇറക്കിയിട്ടുണ്ട്. അതിനേക്കാളേറെ കോള്‍മയിര്‍ കൊള്ളിക്കുന്ന കാര്യമാണ് ഇപ്പോള്‍ ചെങ്ങന്നൂരില്‍ നടക്കാന്‍ പോവുന്നത്.

ഒരു കാലത്ത് പലതിനും ദാരിദ്ര്യമുണ്ടായിരുന്നപ്പോള്‍ നമ്മുടെ നാട്ടില്‍ സ്റ്റാറായിരുന്നുവല്ലോ ചക്ക. ആളുകള്‍ പ്ലാവുകള്‍ പാട്ടത്തിനെടുത്തുപോലും ചക്ക ആഹരിച്ചിരുന്നു. എന്നാല്‍ ദാരിദ്ര്യം മാറി സമ്പത്തുവന്നപ്പോള്‍ ചക്കക്കാര്യം കട്ടപ്പുകയായി. ചെങ്ങന്നൂരില്‍ മാത്രമല്ല, മലബാറിലും മാവേലിക്കരയിലും ചെന്നിത്തലയിലും ചേര്‍ത്തലയിലുമെല്ലാം ചക്ക ചീഞ്ഞളിഞ്ഞുകിടന്നു. ആ സന്ദര്‍ഭത്തിലാണ് ചെങ്ങന്നൂരില്‍ ഇലക്ഷന്‍ വരുന്നതും ചക്കയെ ഭരണമുന്നണി സ്വീകരിച്ച് സംസ്ഥാനഫലമാക്കിയതും. ഇനി ചക്കയ്ക്ക് ഒരു ബ്രാന്‍ഡ് അംബാസിഡറെയും നിയമിക്കും. ആ പോസ്റ്റ് തീര്‍ച്ചയായും ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിക്കണമെന്ന് തിരുമേനിമാരൊക്കെ ശുപാര്‍ശചെയ്തിട്ടുണ്ട്. അതു കിട്ടുകതന്നെ ചെയ്യും. സഭ സനാഥമാണെന്നു തെളിഞ്ഞുകൊണ്ടേയിരിക്കും.

കൊട്ടാരത്തില്‍ അത്ഭുതജീവി

എന്തായാലും നാടുവാഴി കൊട്ടാരത്തിലെ ശയ്യാഗൃഹത്തില്‍ വാസമുറപ്പിച്ചിരിക്കുന്ന അത്ഭുതജീവി മാര്‍ജാരഗണത്തില്‍ പെട്ടതാണെന്നുള്ളതിനു ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. അത് തെളിയിക്കുന്ന ചിത്രങ്ങളും ലാബ് റിപ്പോര്‍ട്ടുകളും നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍, ചരിത്രകാരന്മാര്‍ ഈ ജീവി പണ്ട് നിലയ്ക്കല്‍ പ്രദേശത്തു പ്രത്യക്ഷപ്പെട്ട വജ്രപ്പുലിയുടെ അവതാരമായിട്ടാണ് കാണുന്നത്. കയറിപ്പറ്റുന്നിടം മുച്ചൂടും നശിപ്പിച്ചേ ഈ  മാര്‍ജാരസന്തതി സ്ഥലം കാലിയാക്കൂ എന്നാണിവര്‍ പറയുന്നത്. എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ് അസാധാരണമായ ഘ്രാണശക്തിയും ഉന്മാദകരമായ വശ്യതയും കുടിലമായ തന്ത്രവും ഹീനമായ ലക്ഷ്യങ്ങളുമുള്ള ഈ ജീവിയുടെ പിടിയില്‍നിന്ന് കൊട്ടാരം അത്ര എളുപ്പത്തില്‍ വിമുക്തമാവില്ല. ഈ ജീവി കൊട്ടാരത്തില്‍ ഉള്ളിടത്തോളംകാലം നന്മനിറഞ്ഞ വാര്‍ത്തകളൊന്നും ആരും കേള്‍ക്കാനും പോകുന്നില്ല.

പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും

സഭയുടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയും കാതോലിക്കാ ദിനപ്പിരിവ് റിക്കാര്‍ഡിടുകയും ചെയ്ത വര്‍ഷത്തില്‍തന്നെയാണ് കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ സഭയുടെ ശ്രേഷ്ഠരായ രണ്ടു വൈദികര്‍ ആത്മഹത്യ ചെയ്തത്. സമീപിക്കേണ്ടവരെയെല്ലാം സമീപിച്ചിട്ടും ഭഗ്നാശരായ ആ വൈദികരെ ഹീനമരണത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സഭാ ചരിത്രത്തില്‍ സുപ്രധാനമെന്നു പ്രഖ്യാപിക്കുന്ന വിധികള്‍ ലഭിക്കുമ്പോഴും ഈ വൈദികര്‍ പ്രാപിച്ച വിധി നമ്മെ ചിന്തിപ്പിക്കുമോ?

പണത്തിന്‍റെയും അധികാരത്തിന്‍റെയും കേന്ദ്രീകരണമാവരുത് സഭയെ നയിക്കുന്നവരുടെയും അവരെ പിന്‍തുടരുന്നവരുടെയും ലക്ഷ്യം. സമ്പത്തിന്‍റെ വിതരണമാണ് അധികാരത്തിന്‍റെ വികേന്ദ്രീകരണമാണ് അടിയന്തിരമായി നടപ്പാക്കേണ്ടത്. അതിനായിട്ടാവണം നമ്മുടെ പ്രാര്‍ത്ഥനയും പ്രവൃത്തിയും.


ഞങ്ങള്‍ അല്‍പ്പവിശ്വാസികള്‍ | ജോര്‍ജുകുട്ടി കോത്തല

കുര്‍ബ്ബാന, കുമ്പസാരം, കുന്തിരിക്കം എന്നിങ്ങനെയുള്ള 3 ത്രി 'കു'കള്‍ ചേര്‍ന്ന ഒരു ത്രിത്വത്തോട് ബന്ധപ്പെട്ടായിരുന്നു സാധാരണ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയുടെ നാളിതുവരെയുള്ള ആരാധനയും ജീവിതവുമെല്ലാം. കുര്‍ബാനയോടുള്ള ഭക്തിയും കുമ്പസാരം നല്‍കുന്ന വിശുദ്ധിയും കുന്തിരിക്കത്തിന്‍റെ സുഗന്ധമായി അവരുടെ ജീവിതത്തിനു രുചിയും നിറവും മണവും നല്‍കി. അതുകൊണ്ടുതന്നെ ഇതവര്‍ക്ക് അനുഭവേദ്യമാക്കിയിരുന്ന പുരോഹിതവര്‍ഗത്തോട് അവര്‍ക്ക് ഭക്തിയോടടുത്ത ആദരവുമുണ്ടായിരുന്നു. തിരുമേനിമാരോടെല്ലാം 'ഭക്തിയും കൂറും' കാതോലിക്കാദിനത്തില്‍ ഉറക്കെ പ്രഖ്യാപിക്കാനും അവര്‍ക്കു മടിയില്ലായിരുന്നു. എന്നാല്‍ തങ്ങളില്‍ നിന്ന് ഭക്തിയും കൂറും കൈപ്പറ്റിയിരുന്നവര്‍ തിരികെ നല്‍കുന്നതെന്താണെന്നവര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നും ദൗര്‍ഭാഗ്യകരമെന്നുമൊക്കെ പലരും വാക്കുകളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ശുദ്ധ അധാര്‍മികതയുടെ വെളിപ്പെടുത്തലുകള്‍ ഒരു ജനതയെയാകെ നിരാശയുടെ നിലയില്ലാ നീര്‍ക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ നീട്ടിയെടുത്തിട്ടും ഇപ്പോഴും കല്പവൃക്ഷംപോലെ അധികാരികള്‍ക്ക് ആഹരിക്കാന്‍ വിഭവങ്ങളൊരുക്കുന്ന, എന്നാല്‍ സാധാരണജനങ്ങളെ ഞെക്കിപ്പിഴിയുന്ന സഭാക്കേസിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കുതറി മാറാന്‍ ഇനി വിശ്വാസികള്‍ ഒട്ടും വൈകിക്കൂടാ. വിദേശ മേല്‍ക്കോയ്മയുടെ വീര്യമുള്ള കയ്പു നീരാണല്ലോ ഈ സഭയുടെ ഇന്നത്തെ ദുര്‍ഗതിയുടെയും വക്കാലത്തു ജീവികളുടെ സദ്ഗതിയുടെയും കാരണമായി ചൂണ്ടിക്കാട്ടാന്‍ നമ്മുടെ മുമ്പില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന വിശുദ്ധ പശു. വിദേശത്തു നിന്നുള്ളതായാലും സ്വദേശത്തു നിന്നുള്ളതായാലും ഒരു മേല്‍ക്കോയ്മയും നമുക്കാവശ്യമില്ല എന്നു എല്ലാ വിശ്വാസികളും ഉറപ്പിച്ചു പറയേണ്ട സുപ്രസാദകാലം ഇതാ വന്നെത്തിയിരിക്കുന്നു. ആത്മിക ചുമതലകള്‍പോലും നിര്‍വഹിക്കുമ്പോള്‍ കാലിടറുന്ന പുരോഹിതവര്‍ഗത്തിന് എങ്ങനെയാണ് ഭൗതിക ചുമതലകള്‍ പ്രേരണക്കും പ്രലോഭനങ്ങള്‍ക്കും വിധേയരാകാതെ നിര്‍വഹി ക്കുവാന്‍ കഴിയുക? ഒന്നായ മലങ്കരസഭ ഭരിക്കാനും നയിക്കാനും തങ്ങള്‍ക്കാണവകാശമെന്നും തങ്ങള്‍ക്കതിനധികാരമുണ്ടെന്നും സാധാരണ വിശ്വാസികള്‍ തിരിച്ചറിയാതെ, ഏതെങ്കിലും വിധികള്‍ക്ക് കീഴടങ്ങിക്കൊടുക്കേണ്ട ഒരു ബാധ്യതയും ആര്‍ക്കുമില്ല. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ സിയേഷനാണ് മലങ്കരസഭയുടെ പരമാധികാരമെങ്കില്‍, ആ അസോസിയേഷന്‍റെ അജന്‍ഡ നിശ്ചയിക്കുവാനും അതിന്‍റെ അംഗങ്ങള്‍ക്കു തന്നെയാണ് പരമാധികാരം. ഏതു ഭരണഘടനയും അസോസിയേഷനു വിധേയമാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, പുരോഹിതവര്‍ഗ്ഗത്തിനു തീറെഴുതിക്കൊടുത്ത എല്ലാ അധികാരങ്ങളും അവകാശങ്ങളും അവര്‍ക്ക് തിരികെ പിടിക്കാനും എളുപ്പം കഴിയും.

പറഞ്ഞുവരുന്നത്, ഇന്നു മെത്രാന്മാരും കാതോലിക്കായും സുന്നഹദോസുമെല്ലാം കൈവശം വച്ചിരിക്കുന്ന അവകാശാധികാരങ്ങള്‍ അത്മായ പ്രതിനിധികള്‍ക്കു വീതംവച്ചു നല്‍കണമെന്നൊന്നുമല്ല. പക്ഷേ, ജനഹിതത്തിനു വിരുദ്ധമായി ഏതെങ്കിലും വകുപ്പുകളുടെ പിന്‍ബലത്തില്‍ എക്കാലവും സഭാഭരണം നിര്‍വഹിക്കാമെന്നും പുരോഹിതവര്‍ഗത്തിന്‍റെ പിന്‍ബലത്തോടെ ഇടവകകള്‍ നിയന്ത്രിക്കാമെന്നും കരുതുന്നവര്‍ ആ മൂഢസ്വപ്നത്തില്‍ ഇനി അധികകാലം കഴിയേണ്ടതില്ല എന്നു മാത്രമാണ്.

വൈദികരെയും വൈദികനേതൃത്വത്തെയും കണ്ണുമടച്ചു വിശ്വസിക്കുവാന്‍ ഇനി സുബോധമുള്ള ഒരു വിശ്വാസിയും തയാറല്ല. സുന്നഹദോസില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഗതി മാത്രമല്ല, അതിനു പിന്നില്‍ നടക്കുന്ന ചതികളെപ്പറ്റിയും ഇന്ന് അവര്‍ക്കു ബോധ്യമുണ്ട്. ആത്മീയമായ കൂദാശകളിലൂടെ ജനങ്ങളെ ചതിക്കുന്നവര്‍ക്കും അവരെ പിന്തുണക്കുന്ന മേലാളന്മാര്‍ക്കും അധികാരത്തിന്‍റെ ബ്ലാങ്ക് ചെക്ക് നല്‍കുവാന്‍ വിശ്വാസികള്‍ ഇനി തയാറാവില്ല. അതെ, ഞങ്ങള്‍ ഇപ്പോള്‍ അല്‍പവിശ്വാസികളാണ് നിങ്ങളുടെ കാര്യത്തില്‍.

ഇവിടെ ഒരു ചോദ്യമുണ്ട്. ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ യഥാര്‍ത്ഥ സ്വത്വം എന്താണ്? എന്തിനുവേണ്ടിയാണവര്‍ ഈ കോടതികളായ കോടതികളിലെല്ലാം കയറിയിറങ്ങുന്നത്? ആളും അര്‍ത്ഥവും ഏറെയുള്ള പള്ളികളുടെയൊക്കെ മുമ്പില്‍ പോലീസിനെയും പട്ടാളത്തിനെയും നിരത്തുന്നത്? ഇതൊക്കെ തെറ്റാണെന്നു പറയുന്നവരെ 'നവോത്ഥാനക്കാര്‍' എന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്? ഇതിന്‍റെയെല്ലാം പരമാധികാരം തരാമെന്നു പറഞ്ഞാല്‍ കൂടി, 'വേണ്ട, എനിക്ക് കോടതിയും രാഷ്ട്രീയവുമാണിഷ്ടം' എന്നു പറഞ്ഞുനടക്കുന്നവര്‍ക്ക്, ശാന്തിയുടെയും ശാന്തതയുടെയും അല്പവസ്ത്രംപോലും വേണമെന്നു തോന്നാത്തത്? 

അതിനൊക്കെ മറുപടി നമ്മള്‍ തന്നെ കണ്ടുപിടിക്കണം. നമ്മള്‍ വിശ്വാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന യഥാര്‍ത്ഥ സുറിയാനി ക്രിസ്ത്യാനി സ്വത്വം എന്തെന്ന് നാം ആദ്യം തിരിച്ചറിയണം. നമ്മുടെ പിതാക്കന്മാര്‍, ആദരിക്കുകയും വിധേയപ്പെടുകയും ചെയ്തത് സഭയ്ക്കും ദൈവത്തിനുംവേണ്ടി സ്വയം എറിഞ്ഞുകളഞ്ഞ പിതാക്കന്മാരെയാണ്. അവരെ പിന്‍പറ്റി തന്നെയാണ് സഭ നിലനിന്നതും. പരുമല തിരുമേനിയിലും പാമ്പാടി തിരുമേനിയിലും എല്ലാം നാം ദര്‍ശിച്ചതും അനുഭവിച്ചതും വിശുദ്ധിയുടെ ആ ദിവ്യതേജസ്സും ഉത്തരവാദിത്തപൂര്‍ണ്ണമായ സഭാസ്നേഹവുമാണ്. അവരുടെ പിന്മുറക്കാരില്‍നിന്നും നമ്മള്‍ പ്രതീക്ഷിച്ചതും അതു തന്നെ ആയിരുന്നു. എന്നാല്‍ തങ്ങള്‍ വെറും ഫാന്‍സിഡ്രസുകാരാണെന്നു തങ്ങളുടെ ഉത്തരവാദിത്തവും വിധേയത്വവും ചില രാഷ്ട്രീയ നേതാക്കളോടും പ്രത്യയശാസ്ത്രത്തോടുമാണെന്ന് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും പ്രഖ്യാപിക്കുന്ന ഇത്തരക്കാരില്‍ ഇനി നമ്മള്‍ പിതൃഭാവമൊന്നും പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല. വൈദിക സെമിനാരിയില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ലീപ്പിംഗ് സെല്ലായി ആരംഭിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സെല്ലുകളും ബ്രാഞ്ചുകളുമാണ് ഇന്ന് പത്തി വിടര്‍ത്തി ആടുന്നത്. മറുപക്ഷത്തുള്ള രാഷ്ട്രീയക്കാരാവട്ടെ എങ്ങനെയും ഭരണത്തിലെത്തിയാല്‍ കിട്ടുന്ന കടലാസുകളിലെല്ലാം 'ണ്ട' 'ണ്ണ' വരച്ചാല്‍ ഉത്കൃഷ്ടഭരണമാണെന്നു സ്വയം സമാധാനിക്കുന്നവരുമാണ്. ഭരണത്തിലേറുക എന്ന ഒരേ ഒരു അജന്‍ഡ മാത്രമുള്ള അവരില്‍ നിന്നും ആരും നന്മയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ചുരുക്കത്തില്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറാതെ, പൊതുസമൂഹത്തിന്‍റെ അവഹേളനപാത്രമായി നിലനില്‍ക്കാതെ, കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരായി നമുക്ക് സ്വയം കണ്ടെത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിനാണ് ഓരോരുത്തരും ഉത്തരം കണ്ടെത്തേണ്ടത്.

ദൈവത്തോടു മാത്രം ഉത്തരവാദിത്വമുള്ളവരായി, സ്വയം ചുമതലകള്‍ നിറവേറ്റുന്നവരായി നമുക്ക് രൂപാന്തരപ്പെടാം. സഭയുടെ പേരില്‍ നടക്കുന്ന തിന്മകളെയും ദേവാലയത്തില്‍ നിന്നു കള്ളന്മാരെയും കാപട്യക്കാരെയും പുറത്താക്കിയ ദൈവപുത്രനില്‍ നിന്ന് ശക്തിയും ചൈതന്യവും ആര്‍ജിച്ചുകൊണ്ട് നമുക്ക് തുറന്നെതിര്‍ക്കാം. അതെ, ഇത് നമുക്കു പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ഈ സഭയെ സഭയായി നിലനിര്‍ത്താന്‍ സാധാരണ വിശ്വാസികള്‍ക്കു മാത്രമേ കഴിയൂ.

(മലങ്കര നവോത്ഥാനം 2018 ഓഗസ്റ്റ്) 

Friday 22 September 2023

ഓര്‍ത്തഡോക്സുകാരോട് രഹസ്യമായി...

"മലങ്കര സഭയുടെ രണ്ടുവിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ് ഒഴിവാക്കി എടുക്കാവുന്നതും സഭയെ തന്നെ ജീര്‍ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന മേലിലുള്ള കലഹവും അസമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്". 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ആത്മാവിലൂടെയാണ് സഭയെ സംബന്ധിച്ച വിധികള്‍ ഉണ്ടാവുന്നതെന്നതിന്‍റെ ശക്തമായ തെളിവാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഈ വിധിന്യായം.

എന്നാല്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള സാത്താന്‍റെ പ്രവര്‍ത്തനം ഇവിടെയും അവസാനിക്കുന്നില്ല. പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കാതിരിക്കാനും, വീണ്ടും കേസുകള്‍ ഉണ്ടാക്കാനുമുള്ള അവന്‍റെ ശ്രമം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണു നാം കാണുന്നത്.

പരിശുദ്ധ സഭയില്‍ ദൈവാത്മാവ് വ്യാപരിക്കുന്നത് വി. മൂറോനിലൂടെയാണെന്ന് നാം വിശ്വസിക്കുന്നു. മാമോദിസയില്‍ നാം സ്വീകരിച്ച വി. മൂറോനിലൂടെ ദൈവാത്മാവിനെ നാം പ്രാപിച്ചുവെന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ട്. പരിശുദ്ധന്മാരായ സഭാപിതാക്കന്മാര്‍ 40 ദിവസത്തെ ഉപവാസത്തിനുശേഷമാണ് എപ്പോഴും വി. മൂറോന്‍ കൂദാശ അനുഷ്ഠിച്ചിരുന്നതും. പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയും ഔഗേന്‍ ബാവായും വട്ടക്കുന്നേല്‍ ബാവായും മാത്യൂസ് ദ്വിതീയന്‍ ബാവായും ദിദിമോസ് ബാവായും ആ പതിവ് പാലിക്കുകയും അതിശ്രേഷ്ഠമായ വിധത്തില്‍ പരിശുദ്ധാത്മാവിന്‍റെ ആവാസം ജനങ്ങള്‍ക്ക് അനുഭവപ്പെട്ട കൂദാശകള്‍ അര്‍പ്പിക്കുകയും ചെയ്തവരാണ്.

എന്നാല്‍ അവസരംപാത്തു കഴിയുന്ന സാത്താന്‍റെ തന്ത്രം വിജയിക്കുകയാണോയെന്ന് ആശങ്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ സഭയില്‍ ഉണ്ടാവുന്നത്. നാല്പതാം വെള്ളിയാഴ്ച മൂറോന്‍ കൂദാശ നടത്തുന്നതിനു നാലുദിവസം മുമ്പാണ് പരിശുദ്ധ കൂദാശയ്ക്ക് നേതൃത്വം നല്‍കേണ്ട അഭിവന്ദ്യ തിരുമേനിമാര്‍ എതിര്‍ഭാഗത്തെ നമ്മുടെ സഹോദരങ്ങളെ തെരുവില്‍ തെറിപറയുന്നതിനുവേണ്ടി പുതുപ്പള്ളിയില്‍ കാതോലിക്കാദിനമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. മലങ്കര സഭ നിയമപരമായോ മറ്റേതെങ്കിലും വിധത്തിലോ ഒരു വെല്ലുവിളിയും നേരിടാത്ത സാഹചര്യത്തില്‍, നമ്മുടെ തന്നെ സഹോദരങ്ങള്‍ക്കെതിരെ ആഭാസ പ്രകടനം നടത്തുവാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിക്കുന്നത് തീര്‍ച്ചയായും ദൈവാത്മശക്തിയല്ല എന്ന് തീര്‍ച്ചയാണല്ലോ. അപ്പോള്‍ സാത്താന്‍റെ തന്ത്രം ഇവിടെ വിജയിച്ചാല്‍ തീര്‍ച്ചയായും അത് പരിശുദ്ധ കൂദാശയുടെ ഫലപ്രാപ്തിയെ വീപരീതമായി ബാധിക്കും എന്ന് തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതാണ്. തീര്‍ച്ചയായും ദൈവാത്മാവിന്‍റെ ആവാസത്തിനുപകരം വിരുദ്ധാത്മാവിന്‍റെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ അത് മൂറോന്‍ അഭിഷേകം പ്രാപിക്കുന്ന ഭാവിതലമുറകളെ എപ്രകാരം സാധിക്കും എന്നതിനെപ്പറ്റി ചിന്തിക്കുന്ന എല്ലാവര്‍ക്കും ആശങ്കയുണ്ടാവും.

ഈ സാഹചര്യത്തില്‍ സഭാംഗങ്ങള്‍ ഏറെ ജാഗരൂകരാകേണ്ടതുണ്ട്. സാത്താന്‍റെ തന്ത്രമായ അസമാധാനവും കലഹവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സഭാനേതൃത്വവും ബന്ധപ്പെട്ടവരും ഒഴിഞ്ഞുപോകണമെന്നു നമുക്ക് ശക്തിയായി പ്രാര്‍ത്ഥിക്കാം. നോമ്പിന്‍റെ ഇനിയുള്ള ദിനങ്ങള്‍ അതിനായി മാറ്റിവയ്ക്കാം. എതിര്‍ഭാഗത്തു നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങളുമായി രമ്യമായി ചര്‍ച്ചകള്‍ നടക്കുവാനും എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനങ്ങള്‍ ഉണ്ടാകാനും നമുക്കു പ്രാര്‍ത്ഥിക്കാം.

തീര്‍ച്ചയായും ഏറ്റവും ശ്രേഷ്ഠമായ നേതൃത്വമാണ് നമ്മുടെ സഭയ്ക്കുള്ളത്. ഏറ്റവും ലളിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നുവന്നവരാണ് പരിശുദ്ധ ബാവായും സേവേറിയോസ് തിരുമേനിയും ദീയസ്കോറസ് തിരുമേനിയുമെല്ലാം. അവരില്‍ നിന്നൊക്കെയും ബോധപൂര്‍വമായ ഒരു തെറ്റും ഉണ്ടാവുകയില്ല എന്നു നമുക്കെല്ലാം ഉറപ്പുണ്ട്. പരിശുദ്ധ പാമ്പാടി തിരുമേനിയും ധനാഢ്യനായ പാറേട്ട് തിരുമേനിയും ഏറ്റവും ലളിതമായ ജീവിച്ച പൊത്തന്‍പുറം ദയറായില്‍ ഇന്ന് എത്രയോ സൗകര്യങ്ങളുണ്ട്. അവയൊന്നും പോരാതെ ഇനിയും ആഡംബരസൗധങ്ങള്‍ വേണമെന്ന ചിന്ത ഉണ്ടാവുന്നതൊക്കെയും ദൈവാത്മാവില്‍ നിന്നല്ല എന്നു നമുക്കുറപ്പിക്കാം. അതുപോലെ സഭയിലെ എതിര്‍ഭാഗവുമായി ഒരു ചര്‍ച്ചയും നടത്തില്ല എന്ന വാശിപിടിക്കുന്നതും ഏത് ആത്മാവിന്‍റെ പ്രേരണയാണെന്നുള്ളതില്‍ സംശയിക്കേണ്ടതില്ല.

തീര്‍ച്ചയായും സഭാജനങ്ങള്‍ എന്നനിലയില്‍ നമുക്കു പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ പുരോഹിതന്മാരെക്കുറിച്ച് നമ്മുടെ കര്‍ത്താവ് പറഞ്ഞവചനം നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവണം. അവര്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക, എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. പിതാക്കന്മാര്‍ നല്‍കുന്ന എല്ലാ നല്ല ഉപദേശങ്ങളും നാം പിന്തുടരണം. പരിശുദ്ധ സുന്നഹദോസ് തീരുമാനമായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഐക്യത്തിനായുള്ള ആഹ്വാനം നാം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണം. എന്നാല്‍ തെറ്റായ പ്രവര്‍ത്തികള്‍ നമ്മള്‍ പിന്തുടരുവാന്‍ പാടില്ല.

തെരുവുറാലികള്‍ക്കും ഗോഗ്വാവിളികള്‍ക്കുമായുള്ള ആഹ്വാനങ്ങളെ കരുതലോടെ വീക്ഷിക്കുക, പരിശുദ്ധ പിതാക്കന്മാര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ ജനസംഖ്യ കേരളത്തില്‍ പതിനേഴു ശതമാനം മാത്രമാണ്. ആകെ ജനസംഖ്യ മൂന്നുകോടി മുപ്പത്തഞ്ചു ലക്ഷം. എല്ലാ ക്രൈസ്തവരും കൂടി എഴുപതു ലക്ഷം തികയില്ല. എണ്ണത്തില്‍ ഗണ്യമല്ലാതെ വരുന്ന സമൂഹങ്ങള്‍ക്ക് ഇനിയുള്ള കാലത്ത് ഏറ്റവും ആവശ്യമായ ഭരണകൂട പിന്തുണ വേണ്ടത്ര ലഭിക്കില്ല എന്ന് ഏവരും തിരിച്ചറിയണം. രണ്ടായി ശത്രുതയോടെ നിന്നാല്‍ കേരളത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍പെടുന്നവരാകും നമ്മള്‍. ഒരു കോടിയോളം അംഗങ്ങളുള്ളവരാണ് കേരളത്തിലെ പ്രബലസമുദായങ്ങളായ ഈഴവരും, മുസ്ലീങ്ങളും. നമ്മെ വീണ്ടും ദുര്‍ബലരാക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങളോട് പ്രാര്‍ത്ഥന എന്ന ആയുധംകൊണ്ടു നമുക്കു നേരിടാം. നമ്മുടെ പിതാക്കന്മാര്‍ക്കായി കരഞ്ഞുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം.

വീണ്ടും പ്രിയപ്പെട്ടവരെ, ഏറ്റവും അനുകൂലമായ വിധി പരമോന്നത കോടതിയില്‍നിന്നും ഉണ്ടായിട്ടും വീണ്ടും കേസുകള്‍ക്കായി ചില ആളുകള്‍ ആവേശം കൊള്ളുന്നതിന്‍റെ പിന്നില്‍ സാത്താന്‍ ഉപയോഗിക്കുന്ന തന്ത്രം കൂടി നാം മനസിലാക്കേണ്ടതുണ്ട്. പരുമലയിലെ പരിശുദ്ധന്‍റെ കബറില്‍ വീഴുന്ന പണമാണ് സ്പെഷല്‍ഫണ്ട് എന്ന പേരില്‍ എഴുതിയെടുത്ത് വക്കീലന്മാര്‍ക്ക് കൊടുക്കുന്നത്. ഇതിന്‍റെ പേരില്‍ അനേകലക്ഷം രൂപ പലപേരില്‍ ചെലവെഴുതി പോകുന്നുണ്ട്. അതിന്‍റെ പങ്കുപറ്റുന്നവര്‍ ഒരു കാരണവശാലും കേസുകള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കില്ല.

നമ്മുടെ സഭയിലെ ഒന്നിലധികം അച്ചന്മാര്‍ സാമ്പത്തിക ബാധ്യതയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു. എത്രയോ വൈദികര്‍ ദുരിതക്കയത്തില്‍ ജീവിക്കുന്നു. എത്രയോ പള്ളി ശുശ്രൂഷകര്‍ കണ്ണീരും കയ്പുമായി കഴിയുന്നു. എത്രയോ സാധാരണക്കാര്‍ കടബാധ്യതയില്‍ നീറുന്നു. ഇതൊന്നും കാണാതെ പരുമലയിലെ കണ്ണീരിന്‍റെ കാശും നമ്മള്‍ ഒരു വിധത്തില്‍ കൊടുക്കുന്ന പണവും കൂടി ധാരാളിച്ച് ധൂര്‍ത്തടിക്കുന്നതിനുള്ള ഏതു ശ്രമത്തെയും നമ്മള്‍ തിരിച്ചറിയണം. നമുക്കു പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ഒരു കാര്യംകൂടി ചെയ്യാം. അമിതമായ പണം സഭാധികാരികള്‍ക്ക് നല്‍കാതിരിക്കാം. ഈ വര്‍ഷത്തെ കാതോലിക്കാദിനം അതിന്‍റെ തുടക്കമാവട്ടെ. 

അന്‍പതുരൂപയിലധികം തുക കാതോലിക്കാദിന പിരിവുകളായാലും അതുപോലെയുള്ള മറ്റു പിരിവുകളായാലും നല്‍കുന്നത് പണം കുമിഞ്ഞുകൂടുന്നതിനും സാത്താന്യശക്തികള്‍ക്ക് പിടിമുറുക്കുന്നതിനും മാത്രമേ ഇടയാക്കൂ. ആറരകോടി രൂപ കാതോലിക്കാദിന പിരിവു ലഭിച്ചവര്‍ഷമാണ്, സഭയുടെ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടും, ചികിത്സാസഹായം ലഭിക്കാതെ വൈദികര്‍ ആത്മഹത്യ ചെയ്തതെന്നത് മറക്കാതിരിക്കുക. പണം കുമിഞ്ഞുകൂടുന്ന അരമനകളില്‍ എല്ലാ ഛിദ്രശക്തികളും പിടിമുറുക്കും. പുതിയ കേസുകള്‍ കൊടുക്കുന്നതിനും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമായി ഒരു മാഫിയ സഭയുടെ കേന്ദ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഇനിയും നാം കണ്ടില്ലെന്നു നടിക്കരുത്.

ചാട്ടവാറുമായി വിനമയ കേന്ദ്രങ്ങളിലേക്കു കടന്നുവന്ന ദൈവപുത്രനോട് നമ്മളും കണക്കുപറയേണ്ടിവരും. കൈമുത്തിയും കാലുനക്കിയും കിട്ടുന്ന നേട്ടങ്ങള്‍ വേണ്ടെന്നുവച്ച് സഭയുടെ യഥാര്‍ത്ഥ ദൗത്യം നിര്‍വഹിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനയിലൂടെ ശക്തി ആര്‍ജിക്കാം.

ഈ സന്ദേശം ഉള്‍ക്കൊള്ളുന്നവര്‍ പരമാവധി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്നതു കൂടാതെ പത്തു കോപ്പിയെങ്കിലും ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്യാന്‍ ശ്രമിക്കുക. പ്രത്യേക വ്യക്തികളോ സംഘടനകളോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നില്ല. ദൈവാത്മാവില്‍ മാത്രം ശരണപ്പെടുക.

ഒടുവില്‍ കിട്ടിയത്: മാര്‍ച്ച് 18ന് പുതുപ്പള്ളിയിലെ റാലിയില്‍ മുന്‍മുഖ്യമന്ത്രിയെ ചീത്തവിളിച്ച് ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരാണെന്ന് സ്ഥാപിച്ച് അതിന്‍റെ പേരില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തുവാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അതിന്‍റെ തുടക്കമാണ് പാമ്പാടി കോളജില്‍ മാത്തുക്കുട്ടി അച്ചനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങള്‍. 

Wednesday 20 September 2023

മത്തായിച്ചേട്ടന്‍റെ റൊട്ടിയും സഭാസമാധാനവും | ജോര്‍ജുകുട്ടി കോത്തല

മലങ്കരസഭയിലെ വ്യവഹാരങ്ങളും സമാധാനശ്രമങ്ങളുമെല്ലാം കൃത്യമായ ഒരു വഴിത്തിരിവില്‍ എത്തപ്പെട്ടിരിക്കുന്ന സവേശ ഷമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. സഭാധികാരികള്‍ ആരെന്നും സ്ഥാപനങ്ങളുടെ ഭരണം എപ്രകാര മായിരിക്കണം എന്നതിനും ഇനി തര്‍ക്കങ്ങള്‍ ആവശ്യമില്ല. സുപ്രീംകോടതിയുടെ വ്യക്തമായ വിധിതീര്‍പ്പുകള്‍ ഇനി ഒരു ചോദ്യംചെയ്യ ലിനും വിധേയമാക്കാന്‍ കഴിയാത്തവിധം ശക്തമായ ഉത്തരവുകളായി, കല്ലുപിളര്‍ക്കുന്ന ശാസനകളായി നിലവില്‍ വന്നിരിക്കുന്നു.

എന്നാല്‍ സഭയുടെ ഭൗതികാന്തരീക്ഷത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമല്ല. ആരൊക്കെയോ ഇടപെട്ട് എന്തൊ ക്കെയോ സംഭവിക്കുമെന്നു കരുതി ജനങ്ങള്‍ കാത്തിരിക്കുന്നു. മുന്‍പ് രണ്ടും രണ്ടു പാത്രമാക്കണമെന്ന് പറഞ്ഞ് കത്രിക കയ്യിലെടു ത്തിരുന്ന സിസേറിയന്‍ വക്താക്കളൊക്കെ ഇന്നു കയ്യിലെടുത്തിരിക്കുന്നത് തുന്നിക്കെട്ടുന്നതിനുള്ള ഉപകരണങ്ങളാണ്. എങ്ങനെയും തുന്നിക്കെട്ടി എല്ലാം അകത്താക്കണമെന്നാണവരുടെ വെമ്പല്‍. അവരുടെ വെമ്പല്‍ കാണുമ്പോള്‍ ഞങ്ങള്‍ കോത്തലക്കാര്‍ മത്തായിച്ചേ ട്ടനെ ഓര്‍ക്കും. പള്ളിയിലെ ശുശ്രൂഷകനായിരുന്ന അദ്ദേഹം എന്തും വില്‍ക്കുന്ന ഒരു സര്‍വാണിക്കടയുടെ ഉടമകൂടിയായിരുന്നു. പള്ളിയിലെ ചുമതലകള്‍ക്കിടയില്‍ എപ്പോഴും കട തുറക്കന്‍ കഴിയുമായിരുന്നില്ലെങ്കിലും എല്ലാ സാധനങ്ങളും എപ്പോഴും സ്റ്റോക്കുണ്ടാ യിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങളൊക്കെയും പൂത്തുകെട്ട നിലയി ലായിരിക്കും പലപ്പോഴും ഉണ്ടാവുക. അങ്ങനെയിരിക്കെ, കടയില്‍നിന്നും റൊട്ടി വാങ്ങിയ ഒരാള്‍ റൊട്ടി പൂത്തതാണെന്നു പരാതിപ്പെട്ടു കൊണ്ട് വാങ്ങിയ റൊട്ടി തിരികെക്കൊടുക്കാന്‍ കടയിലെത്തി. അപ്പോള്‍ മത്തായിച്ചേട്ടന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. "നിങ്ങള്‍ ഇതുവരെ എവിടായിരുന്നു? രണ്ടാഴ്ചയായി ഈ റൊട്ടി ഇവിടുണ്ടായിരുന്നല്ലോ. റൊട്ടി പൂത്തതാണു പോലും, പൂക്കുന്നതിനുമുമ്പ് ഇയാള്‍ക്ക് വാങ്ങിക്കൂടായിരുന്നോ?"

മത്തായിച്ചേട്ടന്‍റെ ചോദ്യം ഇന്നു നമ്മള്‍ പലരോടും ചോദിച്ചുപോവും. 1995 ലെ സുപ്രീംകോടതി വിധി ഉണ്ടായതിനുശേഷം മഹാനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ആത്മവിവശതയോടെ എല്ലാവരെയും സമീപിച്ചു. 1934 ലെ ഭരണഘടനയ്ക്കു വിധേയമായി അന്നുണ്ടായിരുന്ന എല്ലാ സ്ഥാനികളെയും നിരുപാധികം സ്വീകരിക്കാമെന്ന മലങ്കരസഭയുടെ വാഗ്ദാനവുമായി മറു പക്ഷത്തെ സമീപിച്ച അദ്ദേഹത്തിനുലഭിച്ച മറുപടി എന്തായിരുന്നു? 1995 ലെ സുപ്രീംകോടതി വിധിക്കുവിധേയമായി പരസ്പരം സ്വീകരിക്കാം എന്ന വ്യവസ്ഥ എഴുതിക്കൊടുത്താല്‍ അവര്‍ സഹകരിക്കും. അന്നത്തെ വിധിയില്‍ മലങ്കരസഭാഭരണഘടനയിലെ ഒന്നാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന പാത്രിയര്‍ക്കീസിന്‍റെ പ്രധാന മേലധ്യക്ഷ സ്ഥാനത്തെപ്പറ്റി അനുഷംഗികമായി പരാമര്‍ശിച്ചിരുന്നു. ആ വ്യവസ്ഥയ്ക്കുമുന്‍തൂക്കം നല്‍കി ഒരു പരസ്പര സ്വീകരണപ്രഹസനം നടത്തിയാല്‍ വളരെവേഗം കാര്യങ്ങളെ പഴയപടിയാക്കാം എന്ന കുബുദ്ധി തിരിച്ചറിയാനുള്ള വൈഭവമൊക്കെ ഓര്‍ത്തഡോക്സ് നേതൃത്വത്തിനുണ്ടായിരുന്നതുകൊണ്ട് ഒന്നും സംഭവിച്ചില്ല. വര്‍ഷങ്ങള്‍ 22 കഴിഞ്ഞു. ഇപ്പോള്‍ 1995 ലെ റൊട്ടി  ഇരുപ്പുണ്ടോ എന്നു അന്വേഷിക്കുന്നവരോട് നമ്മള്‍ ചോദിച്ചുപോവും ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നു?

തീര്‍ച്ചയായും അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. ഭാവിയില്‍ എന്നെങ്കിലും മലങ്കരസഭാ സമാധാനം സംഭവിക്കാതിരി ക്കാനുള്ള മരുന്നുചേര്‍ത്ത റൊട്ടികള്‍ അവര്‍ ചുട്ടെടുക്കുകയായിരുന്നു. ഈ കാലയളവില്‍ അവര്‍ ഇത്രയധികം ബിഷപ്പുമാരെ വാഴിച്ചതിന്‍റെ ഉദ്ദേശം, എന്നെങ്കിലും സഭായോജിപ്പിനു കളമൊരുങ്ങിയാല്‍ അന്നു തങ്ങള്‍ക്ക് മേല്‍ക്കയ്യ് കിട്ടണമെന്ന ഗൂഢോദ്ദേശ്യം മാത്രമായിരുന്നു. ആ ബിഷപ്പുമാരില്‍ കൊള്ളാവുന്നവരുണ്ട്. ഇപ്പോള്‍ തന്നെ മുടക്കിലുള്ളവരുണ്ട്, ഒടക്കിലുള്ളവരുണ്ട്, മുള്ളുമുരി ക്കില്‍ കയറ്റേണ്ടവരുണ്ട്. ഇവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു സമാധാനചര്‍ച്ചപോലും പ്രായോഗികമാവുമെന്ന് കരുതുക വയ്യ.

ഈ സാഹചര്യത്തില്‍ മലങ്കരസഭാ നേതൃത്വത്തെ സമര്‍ദ്ദത്തിലാക്കി, സഭാപിതാക്കന്മാരെ മുള്‍മുനയില്‍ നിര്‍ത്തി, ഇതുവരെ ജാഗ്രതയോടെ നടത്തിയ നിയമനടപടികളുടെ സദ്ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന സന്ധി വ്യവസ്ഥകള്‍ക്ക് മലങ്കരസഭാ നേതൃത്വം വിധേയപ്പെടില്ല, വിധേയപ്പെടേണ്ടതില്ല എന്നതില്‍ ഒരു സംശയത്തിന്‍റെയും ആവശ്യമില്ല.

പിന്നെ എന്താണു കരണീയം? "ചെയ്യരുതാത്തതു ചെയ്തോനെങ്കിലും ഈയെന്നെ തള്ളല്ലേ തമ്പുരാനേ" എന്നു പറയു ന്നവരോട് ക്ഷമിക്കാതിരിക്കാനും ക്രൈസ്തവധര്‍മ്മം അനുവദിക്കില്ല. മാത്രമല്ല, ആരുടെയൊക്കെയോ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും നേതൃത്വ മോഹങ്ങള്‍ക്കും ബലിയാടാകേണ്ടി വന്ന നമ്മുടെ സഹോദരങ്ങളാണല്ലോ മറുപക്ഷത്തെ ജനങ്ങള്‍ മുഴുവനും. 'അന്ത്യോഖ്യന്‍ ബന്ധം നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം അവരെക്കൊണ്ടു വിളിപ്പിച്ചത് പലരുടെയും ഒടുങ്ങാത്ത മോഹങ്ങളും അടങ്ങാത്ത തൃഷ്ണയുമാണെന്ന് ഇന്നവര്‍ തിരിച്ചറിയുന്നുണ്ട്. ഇപ്പോഴും ആ തിരിച്ചറിവില്ലാത്തവര്‍ ചിലരുണ്ടാവാം. എങ്കിലും എല്ലാക്കാലത്തേക്കും എല്ലാവരെയും വിഡ്ഡികളാക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മുമ്പിലുണ്ടല്ലോ.

ഇവിടെ സൂചിപ്പിക്കുന്നത് യോജിപ്പിലൂടെ മലങ്കരസഭ സമാധാനത്തിന്‍റെയും പുരോഗതിയുടെയും മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതില്ല എന്നല്ല. ഇരുപക്ഷത്തുമായി നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിച്ച് തുഴയേണ്ടതില്ല എന്നുമല്ല. അട്ടിമറിക്കാന്‍ വേണ്ടിയുള്ള സന്ധി വ്യവസ്ഥകള്‍ ഇനി ഉണ്ടാവേണ്ടതില്ല എന്നുമാത്രം.

ആലോചനയോടെ, കരുതലോടെ ഓരോ ചുവടും വെയ്ക്കുവാന്‍ കഴിവുള്ളവരാണ് മലങ്കരസഭാ നേതൃത്വത്തിലുള്ളത്. അവരെ അപഹസിച്ചും അവരുടെ നേരെ മറഞ്ഞിരുന്നു ചാട്ടുളി എറിഞ്ഞും ഈ സഭയില്‍ തങ്ങളുടെ താല്പര്യം സംരക്ഷിക്കാം എന്ന് ആരും കരുതിയിട്ടുകാര്യമില്ല. 'നേരെ വാ, നേരേ പോ' എന്നുമാത്രം അറിയുന്ന മലങ്കര സഭാനേതൃത്വത്തിന് എല്ലാ പ്രശ്നങ്ങളെയും അതി ജീവിക്കുന്നതിനുള്ള വൈഭവവും വിഭവങ്ങളും ഉണ്ടെന്നു തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ വിധികളും. അതുകൊണ്ട് എല്ലാതരം ഉപജാപകസംഘങ്ങളോടും എല്ലാ സമാധാന കാംക്ഷികളോടും മലങ്കരസഭയ്ക്ക് ഒന്നേപറയാനുള്ളൂ "നേരേ വരിക, ഒന്നിച്ചു പോവാം".

അതുകൊണ്ട് നമുക്കും മിണ്ടാതിരിക്കാം | കുഞ്ഞെറുക്കന്‍

മലങ്കരസഭാ പ്രശ്നം ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് കീറാമുട്ടിയായും പൊതുസമൂഹത്തിന് നാറ്റകേസായും സഭാപിതാക്കന്മാര്‍ക്ക് പൊതിയാത്തേങ്ങയായും പിതാക്കന്മാരുടെ അരമനമക്കള്‍ക്കും വക്കീലന്മാര്‍ക്കും അക്ഷയഖനിയായും സഭാമക്കള്‍ക്ക് നിത്യദുഃഖമായും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മലങ്കരസഭ കണ്ട എക്കാലത്തെയും വലിയ ദാര്‍ശനികനും സഭാസ്നേഹിയും ആയിരുന്ന പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി അക്ഷീണം പരിശ്രമിച്ച് ഇതിന് പരിഹാരം ഉണ്ടാക്കിയ സാഹചര്യം 1995-ല്‍ ഉണ്ടായത് നമുക്കറിയാം. അവസാന നിമിഷം ഇത് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ വിജയിക്കുക തന്നെ ചെയ്തു. അവര്‍ അതില്‍ മാത്രമല്ല വിജയിച്ചത്. പരമോന്നത സിംഹാസനത്തെ പണ്ട് പിണറായി പറഞ്ഞതുപോലെയുള്ളവരുടെ ആസ്ഥാനമാക്കുന്നതിലും വിജയിച്ചു. ഇതൊക്കെ എന്തിന്‍റെ പേരിലാണ്? അവിടെയാണ് രസം. ഇതെല്ലാം ചെയ്യുന്നത് സഭാസ്നേഹത്തിന്‍റെ പേരിലാണത്രെ. ഈ സഭാസ്നേഹികളുടെ ചെയ്തികള്‍ ആരെയും ഞെട്ടിപ്പിക്കുക തന്നെ ചെയ്യും. 

ഗ്രിഗോറിയോസ് തിരുമേനി ഒടുവില്‍ പറഞ്ഞത് "എടാ ഗ്രിഗോറിയോസേ എന്നാണ് ഇപ്പോള്‍ തനിക്കു ലഭിക്കുന്ന കത്തുകളിലെ അഭിസംബോധന" എന്നാണ്. ആ പുണ്യപുരുഷന്‍ ഒടുവില്‍ മനംനൊന്ത് മരണത്തിനു മുന്നില്‍ കീഴടങ്ങി. മഹാനായ ആ വ്യക്തിപ്രഭാവത്തിനു കഴിയാഞ്ഞത് ഇനി ആര്‍ക്കും സാധിക്കില്ല എന്ന മാനസികാവസ്ഥയിലാണ് ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നതിന് ത്രാണിയുള്ളവര്‍. 'വയ്യാത്ത പശു എന്തിനിങ്ങനെ കയ്യാല കയറണം' എന്ന ചിന്തയില്‍ അവരില്‍ പലരും നവതിയുടെ താടിരോമങ്ങള്‍ തടവി ചിന്താവിഷയങ്ങളുമായി കഥ തുടരുന്നു. തീവ്രസമാധാനം വാക്കിലും ചിന്തയിലും പ്രകടിപ്പിക്കുന്ന പണ്ഡിതന്മാരാകട്ടെ, ഉപദേശം കൊടുത്തു മടുത്തു കഴിയുന്നു. എവിടെയെങ്കിലും സംവിധായകനായാല്‍ മതി, നിര്‍മാതാവിന്‍റെ ഭാരമൊന്നുമെടുക്കേണ്ടതില്ല എന്നു കരുതി മറ്റു ചിലര്‍ ആശ്വസിക്കുന്നു.  കുപ്പായത്തിന്‍റെ പകിട്ടു പൂര്‍ത്തിയായവരെയാകട്ടെ ഉറക്കത്തില്‍ റെയില്‍വേപ്പാളം പേടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സഭാംഗങ്ങള്‍ വിലപിച്ചിട്ടും സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു ചിന്തിക്കാന്‍ ആരുമില്ലാതെ ആയിരിക്കുന്നു. 

വാസ്തവത്തില്‍ എന്തുകൊണ്ടാണ് നൂറ്റാണ്ടു കഴിഞ്ഞിട്ടും വക്കീലിനും വക്കാണത്തിനും മലങ്കരസഭ ഇന്നും വാഗ്ദത്തഭൂമിയായി തുടരുന്നത്? എന്താണ് അടിസ്ഥാന പ്രശ്നം? ഇതെല്ലാം കാശിന്‍റെ ഏനക്കേടാണെന്ന് കോടതി പറയും. നമ്മളും അതു തന്നെ പറയും. എന്നാല്‍ സഭ യോജിച്ചാലും കാശു കിട്ടുന്നവര്‍ക്ക് കൂടുതല്‍ കിട്ടുകയേയുള്ളു. പിന്നെന്തുകൊണ്ടാണിവര്‍ ഒരിക്കലും യോജിപ്പു വേണ്ട എന്നു പറഞ്ഞ് വാ കീറുന്നത്? രണ്ടായിരം വീട്ടുകാരുള്ള പള്ളിയില്‍, പള്ളിക്കെട്ടിടവും ഇരുപതു വീട്ടുകാരെയും കിട്ടിയാല്‍ ഒരു കൂട്ടര്‍ ആര്‍ത്തുവിളിക്കുന്നു. ബാക്കി ജനത്തെ അവര്‍ക്കുവേണ്ട.

അപ്പോള്‍ അതാണു കാര്യം. അവര്‍ക്കു കൂടുതല്‍ ജനത്തെയൊന്നും വേണ്ട. ഇവനെയൊക്കെ ഭരിച്ചിട്ടും വലിയ കാര്യമില്ല. ഇപ്പോത്തന്നെ രണ്ടു കീശയും നിറയുന്നുണ്ട്. വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും തരുവാന്‍ വേണ്ടപ്പെട്ടവര്‍ ഇപ്പോള്‍തന്നെ ധാരാളമുണ്ട്. ഇനി കുറെക്കൂടി അവന്മാര്‍ വന്നിട്ടെന്തുകാര്യം? സഭ എത്ര വളര്‍ന്നാലും നമുക്കിത്രയൊക്കെയല്ലേ തിന്നാന്‍ പറ്റൂ. കൂടുതല്‍ തൊപ്പിക്കാര്‍ വന്നാല്‍ അവരൊക്കെ ഇവിടുള്ളവരേക്കാള്‍ വിളഞ്ഞ വിത്തുകളാ. അതുകൊണ്ടു കൂടുതല്‍ തൊപ്പിക്കാരെയൊന്നും നമ്മള്‍ക്കു വേണ്ട. വന്ന വെള്ളം നിന്ന വെള്ളം കൂടി കൊണ്ടുപോയാലത്തെ അവസ്ഥയായല്ലോ ഇപ്പത്തന്നെ. മൂന്നെണ്ണം വന്നപ്പംതന്നെ ഇവിടുണ്ടായിരുന്ന സ്കൂളും കോളജും എല്ലാം കൊടുക്കാന്‍ ഇവിടെ ആളുണ്ട്. അല്ലെങ്കില്‍ അതൊക്കെ പിടിച്ചുമേടിക്കാനവര്‍ക്കറിയാം. ഇവിടുള്ളവരൊക്കെ എന്താ രണ്ടാംകെട്ടിലെയാണോ? ഇനിയും ഇത്തരക്കാര്‍ കുറെക്കൂടി വന്നാലത്തെ സ്ഥിതി ഓര്‍ക്കാനും കൂടി വയ്യ. ചുരുക്കത്തില്‍, മേല്‍പറഞ്ഞ പോലെയുള്ള ചിന്തകളും കാഴ്ചപ്പാടുകളുമുള്ള ഏറെ സങ്കുചിതമായ വ്യക്തിത്വങ്ങളാണ് ഇന്ന് സഭയുടെ ഉന്നതതലങ്ങളിലൊക്കെയും കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. വിവരവും വിവേകവും ചുക്കിനും ചുണ്ണാമ്പിനുംപോലും ഇല്ലാത്തവര്‍. സോഡാ നാരങ്ങാ അടിച്ചുകൊടുത്തു കൊണ്ടിരുന്നവനാണിന്ന് പരമകാരുണികന് ഉത്തരവുകള്‍ നല്‍കുന്നത്. 

ഋഷിതുല്യരായ പുരോഹിത നേതൃത്വവും മഹാന്മാരായ അത്മായനേതാക്കളും നയിച്ച മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥയെ ഓര്‍ത്തു നമുക്കു കരയാം. അല്ലെങ്കില്‍ ചിരിക്കാം. ഓരോ സമൂഹത്തിനും അര്‍ഹമായ ഭരണനേതൃത്വത്തെയാണല്ലോ ലഭിക്കുക. സമര്‍ത്ഥരും പ്രാപ്തരുമായ വിദ്യാര്‍ത്ഥികളെയെല്ലാം എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളിലേക്ക് നയിച്ച്, കൊള്ളാവുന്ന യുവാക്കളെയെല്ലാം ഉന്നത പ്രൊഫഷനുകളിലേക്ക് പറഞ്ഞുവിട്ടതിനുശേഷം 'ഹേ സുറിയാനിക്കാരാ നീ എന്തിനു നിലവിലുള്ള പുരോഹിത നേതൃത്വത്തിനെ വിമര്‍ശിക്കുന്നു?' കഴിഞ്ഞ ദിവസം കാരണവരോട് സുഹൃത്ത് കാരണവര്‍ ചോദിക്കുന്നതുകേട്ട് ഞാന്‍ ചിരിച്ചുപോയി. "നിങ്ങടെ വീട്ടിലെ കൊച്ച് സെമിനാരിയില്‍ എങ്ങാനും ചേര്‍ന്നോ? കഴിഞ്ഞ ദിവസം അവന്‍ കൂട്ടുകാരോട് പറയുന്ന തെറി കേട്ട് ഞാന്‍ അന്തിച്ചുപോയി. അവന്‍ എത്ര മര്യാദക്കാരനായിരുന്നു.' ചോദ്യം കേട്ട കാരണവര്‍ ഒന്നും പ്രതികരിച്ചു കണ്ടില്ല.

ഇതാണ് നമ്മുടെ അവസ്ഥ. കൊള്ളാവുന്നവരെ പലവഴി പറഞ്ഞുവിട്ടിട്ട്, ഒടുവില്‍ സെമിനാരിയിലേക്ക് വിടുന്നവരില്‍ നിന്നല്ലേ അച്ചനും മെത്രാനും അധിപന്മാരും ഒക്കെ ഉണ്ടാവുന്നത്. അവരൊക്കെ ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അവര്‍ക്ക് സഭയെന്നു പറഞ്ഞാല്‍ പോക്കറ്റില്‍ വരുന്ന കാശാണ്. സഭാസ്നേഹമെന്നു പറഞ്ഞാല്‍ വായില്‍ വരുന്ന തെറിയാണ്. അവരില്‍ നിന്നും നന്മ വരുമെന്നു ചിന്തിക്കുന്നവര്‍ക്കൊക്കെ വട്ടാണ്. അതുകൊണ്ട് നമുക്കും മിണ്ടാതിരിക്കാം.

(മലങ്കര നവോത്ഥാനം 2019 ഫെബ്രുവരി)

ഇരിക്കുന്ന കൊമ്പു മുറിയ്ക്കരുത് | ടി. പി. ജോര്‍ജുകുട്ടി കോത്തല

അംഗുലീപരിമിതരായ ആളുകളുടെ ഇടപെടല്‍ മൂലം മലങ്കരസഭയിലെ സമാധാന ശ്രമങ്ങള്‍ മന്ദീഭവിച്ചിരിക്കുകയാണ്. വൈകുന്തോറും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകാനാണ് സാദ്ധ്യത. മറുഭാഗം ഏതെങ്കിലും പഴുതു കണ്ടെത്തി സഭയെ ഇനിയും വ്യവഹാരത്തിലെത്തിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനുള്ള ഗവേഷണങ്ങളും സമ്മര്‍ദ്ദങ്ങളും സ്വാധീനങ്ങളും നടക്കുന്നുണ്ട്. ഒന്നു രണ്ടു മുന്‍ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം പാഠിക്കേണ്ടതാണ്.

നാം വിജയിച്ചുവെന്ന് ഏറെ കൊട്ടിഘോഷിച്ച 1995-ലെ സുപ്രീംകോടതി വിധിക്കു ശേഷം ഇരു കക്ഷികളുടെയും കടുംപിടിത്തം നിമിത്തം യോജിപ്പ് തകര്‍ന്നടിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് പാത്രിയര്‍ക്കീസു ഭാഗത്തിന് ഒരു ഉള്‍വിളി. This does not, however, mean that installation of Mathews Athanasius, elected as the Catholicos on December 31, 1970, in October, 1975 is to be ignored. Similarly,  the election and installation of sixth Catholicos, Mathew II (third respondent in the present appeals) cannot also be ignored. They are accomplished facts and shall remain unquestioned എന്നു പറഞ്ഞിരിക്കുന്ന ഭാഗത്ത് പ. മാത്യൂസ് ദ്വിതീയന്‍ ബാവായെ മലങ്കര മെത്രാപ്പോലീത്തായെന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ അദ്ദേഹം മലങ്കര മെത്രാപ്പോലീത്തായല്ല; കാതോലിക്കാ മാത്രമാണ് എന്നായിരുന്നു വാദം. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കൂടിയായ കലക്ടറെ "കലക്ടറും ഡിസ്ട്രിക്ട് മജിസ്ട്രേറ്റും" എന്നു പറയാറില്ലാത്തതു പോലെയുള്ള നിസ്സാരമായ ഒരു കാര്യം മാത്രമായിരുന്നു ഇത്. അവസാനം 2002-ല്‍ പരുമലയില്‍ ജസ്റ്റീസ് മളീമഠിന്‍റെ നിരീക്ഷണത്തില്‍ കൂടിയ മലങ്കര അസോസിയേഷന്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിക്കേണ്ടതായി വന്നു. 

അന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഴക്കിയ "ജയ് ജയ് കാതോലിക്കോസ്" മുദ്രാവാക്യത്തിന്‍റെ പ്രതിധ്വനി നിലയ്ക്കുന്നതിനു മുമ്പേ അടുത്ത 'പാര' 2006-ലെ മലങ്കര അസോസിയേഷനു നേരെ ഉയര്‍ന്നു. പ. ദിദിമോസ് ബാവായുടെ പൗരസ്ത്യ കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് ചോദ്യം ചെയ്യപ്പെട്ടത്. 1992-ല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2002-ല്‍ 'യോജിച്ച സഭ' ഇത് അംഗീകരിച്ചിട്ടില്ലെന്നായിരുന്നു വാദം. സഭയെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ദൈവകൃപയാല്‍ വലിയ പരുക്കില്ലാതെ രക്ഷപെട്ടു. സഭാചരിത്രത്തിലാദ്യമായി തുടര്‍ച്ചയല്ലാത്ത രണ്ടു ദിവസങ്ങളിലായി (2006 സെപ്റ്റംബര്‍ 21, ഒക്ടോബര്‍ 12) മലങ്കര അസോസിയേഷന്‍ യോഗം കൂടി റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് അതിടയാക്കി. 

അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്കുള്ള 1992 സെപ്റ്റംബര്‍ 10-ലെ തെരഞ്ഞെടുപ്പ് സ്ഥിരപ്പെടുത്തുന്ന ഒരു പ്രമേയം 2004 ജൂണ്‍ 10-ലെ അസോസിയേഷന്‍ യോഗത്തില്‍ കൊണ്ടുവരാന്‍ ഡോ. എം. കുര്യന്‍ തോമസും വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയും ജേക്കബ് സക്കറിയായും ചേര്‍ന്ന് ശ്രമിച്ചതു വിജയിച്ചിരുന്നെങ്കില്‍ 2006-ലെ വ്യവഹാരവും അനിശ്ചിതാവസ്ഥയും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നുള്ള വസ്തുതയും ഈ അവസരത്തില്‍ സ്മരിക്കുന്നു. അന്ന് അവര്‍ അസോസിയേഷന്‍ അംഗങ്ങളല്ലാത്തതിനാല്‍ അംഗങ്ങളെക്കൊണ്ട് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. 

ചര്‍ച്ച് ആക്ട് നടപ്പാക്കണം, മതപരമായ തര്‍ക്കത്തിന് ട്രൈബ്യൂണല്‍ മാതൃകയിലുള്ള സംവിധാനം വേണം, സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നൊക്കെയുള്ള മുറവിളികളും ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇരിക്കുന്ന കൊമ്പ് മുറിച്ച് കോടാലിക്കൈ പണിയുന്ന പരിപാടികളാണ് ഇവയൊക്കെ. എത്രയുംവേഗം പ്രശ്നം പരിഹരിച്ചാല്‍ സഭയ്ക്ക് അത്രയും ജീര്‍ണ്ണത കുറയ്ക്കാന്‍ കഴിയും.

(മലങ്കര നവോത്ഥാനം 2018 മാര്‍ച്ച്)

Tuesday 19 September 2023

വലിയ ജീവിതാനുഭവങ്ങള്‍ കൊച്ചുസാറില്‍നിന്നും | ടി. പി. ജോര്‍ജ്ജുകുട്ടി


നമ്മുടെ ഈ കാലഘട്ടത്ത് ജീവിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരോ നിര്‍ഭാഗ്യവാന്മാരോ എന്നു ചോദിച്ചാല്‍ മറുപടി പല വിധത്തിലും ലഭിക്കും. ആധുനികമെന്നും അത്യാന്താധുനികമെന്നും ഉത്തരാധുനികമെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ സാഹിത്യത്തില്‍ മാത്രമല്ല പലപ്പോഴും ജീവിതാനുഭവങ്ങളിലും നമുക്കു ചേര്‍ത്തുവയ്ക്കാം. എന്തായാലും ഒരു റേഡിയോപോലും കേള്‍ക്കുവാനുള്ള അവസരമില്ലാതിരുന്ന ബാല്യകാലത്തും ഏറ്റവും ആധുനികമായ മൊബൈല്‍ ആപ്പുകളുടെ വിസ്മയലോകത്തും ജീവിക്കാന്‍ കഴിഞ്ഞ നമ്മുടെ ഏറ്റവും മുതിര്‍ന്ന തലമുറയുടെ ഒരു പ്രതിനിധിയുമായി ഒരഭിമുഖ സംഭാഷണം നടത്തണമെന്ന് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ഒരുള്‍വിളിയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ധത്തില്‍ ജനിച്ചവരുടെ പ്രതിനിധിയായി അവര്‍ കണ്ടെത്തിയത് തഴക്കുഴിയിലെ ബഹുമാനപ്പെട്ട കൊച്ചുസാറിനെയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തില്‍ ബാല്യകൗമാരങ്ങള്‍ പിന്നിടുന്നവരുടെ പ്രതിനിധികളായി തറക്കുന്നേല്‍ രൂബേന്‍ തോമസ് ലാലും കോതാനില്‍ സച്ചു ഷാജി ഏബ്രഹാമും നിയുക്തരായി. തലമുറകളുടെ പാലമായി കണ്ണന്താനത്തെ ബേബിച്ചായനും കൂടി എത്തിയപ്പോള്‍ കൗമാര കൗതുകങ്ങള്‍ക്ക് പാകമായ പ്രജ്ഞയുടെ പിന്‍ബലവുമായി. ഇത്തരമൊരു കൂടിച്ചേരലിന്‍റെ വിശേഷങ്ങള്‍ക്ക് അക്ഷരരൂപം നല്‍കുവാന്‍ അതുകൊണ്ടു തന്നെ അവസരം ലഭിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ഈയുള്ളവനും കഴിഞ്ഞില്ല. ഒപ്പം ചേരാന്‍ കൊച്ചുസാറിന്‍റെ കൊച്ചമ്മയും കൂടി എത്തിയപ്പോള്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കലിന് പുന്നെല്ലിന്‍റെ രുചിയും മുല്ലപ്പൂവിന്‍റെ മണവും പഴുത്തുഞാലുന്ന ഞാലിപ്പൂവന്‍റെ മധുരവുമായി.

1960-ലാണ് കോത്തലയിലെ എന്‍..എസ്.എസ്. യു.പി.എസില്‍ അധ്യാപകനായി കൊച്ചുസാര്‍ 'കൊച്ചുസാറാ'യി തന്നെ എത്തുന്നത്. സമൂഹത്തിലെങ്ങും ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞുനിന്ന കാലം. 'മുണ്ടുമുറുക്കിയുടുക്കുക' എന്ന് ഇന്ന് നമ്മള്‍ അനുഭവമില്ലാതെ പ്രയോഗിക്കുന്ന ശൈലി അക്ഷരാര്‍ത്ഥത്തില്‍ നിലനിന്ന ദാരിദ്ര്യത്തിന്‍റെ പുഷ്കലകാലം. അധ്വാനിക്കുന്നവനും അരവയര്‍ നിറയ്ക്കുക അത്ര എളുപ്പമല്ലാതിരുന്ന ദുഷ്കര കാലം. അധ്യാപക ജോലിയുമായി 1960-ല്‍ കോത്തല എന്‍.എസ്.എസ്. യു.പി. സ്കൂളില്‍ അധ്യാപകനായി ചേരുന്ന ദിനം ഇപ്പോഴും സാറിന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. അപ്പോള്‍ പെട്ടെന്ന് രൂബേനൊരു സംശയം. 'അന്ന് സാറിന് എത്ര രൂപ ശമ്പളമുണ്ടായിരുന്നു?' അപ്പോള്‍ സാറു പറഞ്ഞു 'ഇന്നു കിട്ടുന്ന പെന്‍ഷന്‍ അന്നത്തെ ശമ്പളത്തിന്‍റെ 300 ഇരട്ടിയാണ്.' കുട്ടികളുടെ സംശയം തീരാതിരുന്നപ്പോള്‍ സാര്‍ അന്ന് സ്കൂളില്‍ പഠിപ്പിച്ചിരുന്ന ഓര്‍മ്മയില്‍ ഒരു മനക്കണക്കിട്ടു. ഇന്നത്തെ പെന്‍ഷന്‍ 23700 രൂപയെന്നു കണക്കാക്കിയാല്‍ അന്നത്തെ ശമ്പളം എത്രയായിരുന്നു?

കംപ്യൂട്ടറും കാല്‍ക്കുലേറ്ററും കൈവശമില്ലാതിരുന്നതുകൊണ്ട് പുതുതലമുറയുടെ കണക്കുകൂട്ടലുകള്‍ അല്‍പം നീണ്ടുവെങ്കിലും എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ് സച്ചുവിനെ തുണച്ചു. 'എഴുപത്തിയൊന്‍പത്.'

അതു കേട്ടപ്പേള്‍ ആദ്യ ശമ്പളം കയ്യില്‍ കിട്ടിയ അന്നത്തെ ആഹ്ലാദം സാറിന്‍റെ മുഖത്തു തിരതല്ലി. 

അപ്പോള്‍ ടീച്ചര്‍ ഓടിയെത്തി പറഞ്ഞു 'അന്നത്തെ ആ എഴുപത്തിയൊമ്പത് രൂപ അത്ര ചെറുതൊന്നുമായിരുന്നില്ല. 79 രൂപ ശമ്പളക്കാരനെ കൈക്കലാക്കാന്‍ എത്രയോ ഭൂഉടമകള്‍ ആഗ്രഹിച്ചുവെന്ന് ഓര്‍മയുണ്ടോ? അങ്ങനെ വന്ന ആലോചനകളൊന്നും ഇങ്ങേര്‍ സ്വീകരിക്കാതിരുന്നത് ഒരു ശമ്പളക്കാരിയെ കെട്ടിയാല്‍ അത് തന്‍റെ കുടുംബത്തിന് ഒരു രക്ഷയാകുമെന്ന് കരുതിയാണ്.' അത് ആ കാലഘട്ടത്തിന്‍റെ നന്മയാണ്. ഇന്നത്തെപ്പോലെ 'ഞാനും ഭാര്യയും മക്കളുമെന്ന' ചിന്ത അന്ന് ആര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലാം കുടുംബത്തിനുവേണ്ടി എന്നായിരുന്നു എല്ലാവരുടെയും ചിന്ത. മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും കുടുംബം അഭിവൃദ്ധിപ്പെടുത്തുവാനും വേണ്ടി എല്ലാവരും പരമാവധി പരിശ്രമിച്ചിരുന്ന കാലമായിരുന്നു അത്. ആ കാലഘട്ടത്തിലെ  ആ ഉള്‍ക്കാഴ്ചയും വിശ്രമമില്ലാത്ത അധ്വാനവുമാണ് നമ്മുടെ സമൂഹത്തിലെ ഇന്നത്തെ എല്ലാ അഭിവൃദ്ധിയുടെയും അടിസ്ഥാനം എന്ന് കൊച്ചുസാര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ടീച്ചറും ബേബിച്ചായനും അത് തലകുലുക്കി സമ്മതിച്ചു.

പിന്നീട് ബേബിച്ചായന്‍റെ ഊഴമായിരുന്നു. കോത്തല ദേശത്തിന്‍റെ പഴമയിലേക്ക്, കോത്തല പള്ളിയുടെ ഉത്ഭവത്തിലേക്ക്, അന്നത്തെ കുടുംബങ്ങളുടെ പരസ്പര സഹകരണത്തെപ്പറ്റി ഒക്കെ ബേബിച്ചായന്‍ ഒരു ചര്‍ച്ച തുടങ്ങിവച്ചു.

തെക്കുംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്ന നമ്മുടെ നാട്ടില്‍ തെക്കുംകൂര്‍ രാജാക്കന്മാരുടെ വിശ്രമവസതി ഇന്നും നിലനില്‍ക്കുന്നതിനെപ്പറ്റിയും കോത്തല എന്ന സ്ഥലനാമത്തിന്‍റെ നിഷ്പത്തിയെപ്പറ്റിയും ഒക്കെ കൊച്ചുസാര്‍ വിശദമായി പ്രതിപാദിച്ചു. അത് അടുത്തലക്കത്തിലേക്കുള്ള പഠനവിഷയമാക്കാമെന്ന് പ്രദക്ഷിണത്തിന്‍റെ പ്രതിനിധികള്‍ക്ക് അപ്പോള്‍ ഒരു ദര്‍ശനവുമുണ്ടായെന്നു തോന്നുന്നു.

എന്തായാലും വളരെ കൗതുകമുണര്‍ ത്തുന്ന ഒരു ചോദ്യം ഉന്നയിച്ച് രൂബേന്‍ ചര്‍ച്ചയുടെ ഗതി തിരിച്ചു. 'നമ്മള്‍ എങ്ങനെ മെത്രാന്‍കക്ഷിക്കാര്‍ ആയി മാറി ? കക്ഷിനിലപാടിനു പിന്നിലെ കാര്യങ്ങള്‍ വാസ്തവത്തില്‍ എന്താണ് ?' 

പാമ്പാടി തിരുമേനി

പാമ്പാടി തിരുമേനി വട്ടശ്ശേരില്‍ തിരുമേനിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് അദ്ദേഹം സ്വാഭാവികമായും മെത്രാന്‍ കക്ഷിയില്‍ നിന്നു. നമ്മുടെ പിതാക്കന്മാരൊക്കെയും പാമ്പാടി തിരുമേനിയുടെ നിലപാടിന് ഒപ്പം നില്‍ക്കുന്നവരായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും നമ്മള്‍ മെത്രാന്‍കക്ഷിക്കാരായി. അക്കാലത്തെ കക്ഷിവഴക്കില്‍ പാമ്പാടി പള്ളിയില്‍ പാമ്പാടി തിരുമേനി താമസിച്ചിരുന്ന കെട്ടിടം എതിര്‍വിഭാഗക്കാര്‍ തീയിടുകയും അന്ന് റമ്പാച്ചന്‍ ആയിരുന്ന തിരുമേനിക്ക് അവിടെ തുടര്‍ന്നു താമസിക്കാന്‍ കഴിയാതെ വരുകയുമുണ്ടായി. ഈ സാഹചര്യത്തിലാണല്ലോ തിരുമേനിയുടെ ഗുരു മഠത്തിലാശാന്‍ പൊത്തന്‍പുറത്ത് 13 ഏക്കര്‍ സ്ഥലം തിരുമേനിക്ക് നല്‍കുന്നതും.

മഠത്തിലാശാന്‍

മഠത്തിലാശാനെപ്പറ്റി പറഞ്ഞപ്പോള്‍ സച്ചു ചോദിച്ചു. 'മഠത്തിലാശാനാണ് പാമ്പാടിയിലെ ഇന്നത്തെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളായി തീര്‍ന്ന സര്‍ക്കാര്‍ വിദ്യാലയത്തിനും സ്ഥലം കൊടുത്തതെന്നു കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്കൂളിന് മഠത്തിലാശാന്‍റെ പേര് അല്ലായിരുന്നോ നല്‍കേണ്ടത്.?'

"തീര്‍ച്ചയായും അങ്ങനെ തന്നെയായിരുന്നു വേണ്ടിയിരുന്നത്. ആധുനിക പാമ്പാടിയുടെ പിതാവ് എന്നു വിളിക്കേണ്ടത് മഠത്തിലാശാനെ തന്നെയാണ്. അദ്ദേഹം ദാനമായി നല്‍കിയ സ്ഥലങ്ങളുടെ വില കണക്കാക്കിയാല്‍ ഇന്ന് അതിന് ശതകോടികളുടെ മൂല്യമുണ്ടാവും. പാമ്പാടി സ്കൂളില്‍ അധ്യാപകനായി വന്ന പൊന്‍കുന്നം വര്‍ക്കി സാറിന്, സാഹിത്യരംഗത്തുണ്ടായിരുന്ന സ്ഥാനം പരിഗണിച്ചാണ് സ്കൂളിനെ അദ്ദേഹത്തിന്‍റെ സ്മാരകമാക്കിയത്. പൊന്‍കുന്നം വര്‍ക്കി സാര്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നുവല്ലോ. മഠത്തിലാശാന്‍റെ പ്രവര്‍ത്തനകേന്ദ്രം പാമ്പാടി മാത്രമായിരുന്നുവല്ലോ. അതുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നവരുടെ കണ്ണില്‍ അദ്ദേഹത്തിന്‍റെ പേര് പെട്ടില്ല എന്നേയുള്ളു."

വിദ്യാഭ്യാസരംഗം

കൊച്ചുസാര്‍ അന്ന് വിദ്യാഭ്യാസം ആരംഭിച്ചത് കോത്തല സി.എം.എസ്. സ്കൂളിലായിരുന്നു. 135 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ആ സ്കൂളായിരുന്നു ഈ നാടിന്‍റെ വിദ്യാഭ്യാസ രംഗത്തിനു തുടക്കം കുറിച്ചത്. അത് സ്ഥാപിച്ച മിഷണറിമാരോട് നാം കടപ്പെട്ടിരിക്കുന്നു എന്നു സാര്‍ പറഞ്ഞു.

സാര്‍ അധ്യാപകനായി ചേര്‍ന്ന എന്‍.എസ്.എസ്. സ്കൂള്‍ സ്ഥാപിതമായത് 1960 ലാണ്. വാസ്തവത്തില്‍ കോത്തലയില്‍ ഒരു സ്കൂളിന് അപേക്ഷ നല്‍കിയതും അത് ലഭിച്ചതും നമ്മുടെ പള്ളിയിലെ ഇടവകാംഗമായിരുന്ന തറക്കുന്നേലെ ഫിലിപ്പ് മാഷിനായിരുന്നു (എണ്ണശ്ശേരില്‍). എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ഒരു സ്കൂള്‍ മാനേജ്മെന്‍റ് ഏറ്റെടുക്കുവാനുള്ള സാഹചര്യം നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വാഭാവികമായും അന്ന് അത് സാധിക്കുമായിരുന്ന കരയോഗത്തിനു ലഭിച്ചു. കഴിഞ്ഞ തലമുറയിലെ നമ്മുടെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായുമുള്ള അവസ്ഥയെ അത് വ്യക്തമാക്കുന്നുണ്ട്, കൊച്ചുസാര്‍ പറഞ്ഞു നിര്‍ത്തി. ഈ സമയം രൂബേന്‍ ചോദിച്ച ചോദ്യം ശ്രദ്ധേയമായി.

"വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ പിന്നോക്കമായിരുന്ന ഈ കാലഘട്ടത്തില്‍തന്നെയാണല്ലോ പുള്ളോലിക്കലെ ഡോക്ടര്‍ ജോര്‍ജ് ജേക്കബ് ലണ്ടനില്‍ പോയി വിദ്യാഭ്യാസം നേടിയത് . അത് എങ്ങനെ സാധിച്ചു?"

"പുള്ളോലിക്കല്‍ കുടുംബത്തിന് അന്ന് ബന്ധുബലം മൂലം കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂടുതല്‍ ഭൂസ്വത്തുമുണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരേക്കാള്‍ അറിവും അവര്‍ക്ക് ഉണ്ടായിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ എന്നെ കണ്ടതുപോലെ പുള്ളോലിക്കലെ ഡോക്ടറെയും കണ്ട് ഒരു അഭിമുഖം നടത്തുന്നത് നന്നായിരിക്കും." കൊച്ചുസാറിന്‍റെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കഴിഞ്ഞ തലമുറയുടെ നന്മയെപ്പറ്റി സാര്‍ പറഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു കേട്ടു. അന്നത്തെ തലമുറയ്ക്ക് എന്തെല്ലാം പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ വിശ്വാസത്തിനും അധ്വാന മനോഭാവത്തിനും പരിധിയോ പരിമിതികളോ ഉണ്ടായിരുന്നില്ല. വിശ്വാസവും ജീവിതവും അവര്‍ക്ക് രണ്ടായിരുന്നില്ല. അധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കും അവര്‍ ഒരേ പ്രാധാന്യം നല്‍കി. അവരുടെ ആ ജീവിത ശൈലിയാണ് ഇന്നത്തെ നമ്മുടെ എല്ലാ പുരോഗതിയ്ക്കും അടിസ്ഥാനമെന്ന്, കുട്ടികള്‍ ഒരിക്കലും മറക്കരുത്.

ജീവിതം തനിക്ക് നല്‍കിയ സന്ദേശം അദ്ദേഹം ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. എളിയവനെ ..... എന്ന വാക്യം തന്നെ ഓര്‍മ്മിപ്പിച്ചത് കണ്ണന്താനത്തെ അപ്പച്ചനാണ്. നിങ്ങള്‍ക്കും ഞാന്‍ അതു പകര്‍ന്നു നല്‍കുന്നു. പ്രാര്‍ത്ഥന എന്നാല്‍ ഏറെനേരം ഉരുവിടുന്നതിലല്ല അത് ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നതിലാണ് ശ്രേഷ്ഠത എന്നു സാര്‍ ഓര്‍മ്മിപ്പിച്ചു. കര്‍ത്തൃപ്രാര്‍ത്ഥനയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. നമ്മുടെ കടക്കാരോട് നമ്മള്‍ ക്ഷമിക്കുന്നതുപോലെ ദൈവം നമ്മോടു ക്ഷമിക്കണമെന്നാണല്ലോ അവിടെ നാം പ്രാര്‍ത്ഥിക്കുന്നത്. 'പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം മനസില്‍ സൂക്ഷിച്ചുകൊണ്ട് വേണം നാം പ്രാര്‍ത്ഥിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും' കൊച്ചുസാര്‍ പറഞ്ഞു നിര്‍ത്തി. 

മുപ്പത്തഞ്ചു വര്‍ഷമായി പ്രമേഹ ബാധിതനായിരുന്ന കൊച്ചുസാറിനു മുമ്പു കണ്ടപ്പോഴുള്ള ക്ഷീണമൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ എന്നു ബേബിച്ചായന്‍ പറഞ്ഞപ്പോള്‍ വാര്‍ധക്യത്തില്‍ ആരോഗ്യം വീണ്ടെടുത്ത അത്ഭുതകരമായ അനുഭവം അദ്ദേഹം പങ്കുവച്ചു. വര്‍ഷങ്ങളായി ഇന്‍സുലിന്‍ വലിയ തോതില്‍ എടുത്തിരുന്ന താന്‍ ഇന്ന് ഒരു മരുന്നും കഴിക്കുന്നില്ല. പ്രകൃതിജീവനത്തിന്‍റെ സന്ദേശം കോത്തല ഇടവകയ്ക്ക് പരിചിതമാണെങ്കിലും അടുത്ത കാലംവരെ അതിനോട് മുഖം തിരിച്ചിരുന്ന സാറിന്‍റെ അനുഭവം ഏറെ ശ്രദ്ധയമായി. കൊച്ചുസാറിന്‍റെ മൂത്ത മകന്‍ ഗവേഷകന്‍ കൂടിയായ പ്രൊഫ. ഡോ. തോമസ് മാത്യു നിര്‍ദ്ദേശിച്ച ഒരു ഭക്ഷണക്രമം മാത്രം കൃത്യമായി പിന്തുടര്‍ന്നാണ് എല്ലാ മരുന്നുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിമുക്തി നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഗുളികകളുടെ വലിയൊരു സമാഹാരം ഓരോ നേരവും അകത്താക്കികൊണ്ടിരുന്ന കൊച്ചുസാറിന് ഇന്നു ഭക്ഷണമാണ് മരുന്ന്. പുതിയ ഭക്ഷണക്രമത്തിലേക്കു വന്നതിനുശേഷം ആശുപത്രിയിലേക്കു പോകേണ്ടതായി വന്നിട്ടില്ല എന്നു സന്തോഷത്തോടെ സാര്‍ പറഞ്ഞു.

പ്രകൃതിജീവനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും പാതകളിലൂടെ സഞ്ചരിക്കുവാന്‍ എക്കാലവും താല്പര്യം പ്രകടിപ്പിക്കുന്ന കോത്തലയിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് ലഭിച്ച നിധിയാണ് കൊച്ചുസാര്‍ പങ്കുവച്ച ജീവിത അനുഭവങ്ങളും സന്ദേശവുമെന്ന് സച്ചുവും രൂബേനും പറഞ്ഞു. ആ നിധി തീര്‍ച്ചയായും നമ്മുടെ ഇടവകയ്ക്കും നാടിനും മാര്‍ഗ്ഗദര്‍ശകമാകുംവിധത്തില്‍ തങ്ങള്‍ പകര്‍ന്നു നല്‍കുക തന്നെ ചെയ്യും. അവര്‍ ഉറപ്പു നല്‍കി.




പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ഒരു എപ്പിസ്കോപ്പല്‍ സഭ | ജോര്‍ജ്ജുകുട്ടി കോത്തല

സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അന്ത്യോഖ്യാ എന്ന പുതിയ സഭയുടെ ഉത്ഭവം മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലും അസ്വസ്ഥത ഉളവാക്കിയിരിക്കുന്നത് കൗതുകകരമാണ്. പുതിയ സഭയെയും മെത്രാന്മാരെയും ശപിച്ചു തള്ളുവാന്‍ ഇരു വിഭാഗങ്ങളും മല്‍സരിക്കുന്നതു കാണുമ്പോള്‍ മഹാനായ ശ്രീനാരായണ ഗുരുവിന്‍റെ  ജീവിതകാലത്തുണ്ടായ ഒരു രസകരമായ സംഭവം ഓര്‍മ വരുന്നു.

എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ശാഖകള്‍ രൂപീകരിച്ചു തുടങ്ങുന്ന കാലം. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശത്താല്‍ ആകൃഷ്ടരായി ഈഴവ സമുദായാംഗങ്ങള്‍ ശാഖകള്‍ ആരംഭിക്കുന്നു. അങ്ങനെ ആരംഭിച്ച തീരപ്രദേശത്തുള്ള ഒരു ശാഖയില്‍ വലിയ അഭിപ്രായ വ്യത്യാസം. പ്രശ്നപരിഹാരത്തിനു ഗുരുസ്വാമി തന്നെ എത്തുന്നു. ഗുരു വരുന്നു എന്നു കേട്ട് അദ്ദേഹത്തെ കാണുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുമെത്തി. അവരില്‍ ഒരു കൂട്ടര്‍ വളരെ മാറിയാണു നില്‍ക്കുന്നത്. അവര്‍ ആരാണെന്നു ഗുരു തിരക്കി. അവര്‍ ആ പ്രദേശത്തുള്ള ഏറ്റവും താഴ്ന്ന ജാതിക്കാരാണ്. അതുകൊണ്ടാണ് അവര്‍ മാറിനില്‍ക്കുന്നത്. ഗുരുവിനെ കൊണ്ടുവന്നവരില്‍ നിന്നും മറുപടി കിട്ടി. അവരെ നമ്മുടെ അടുത്തേക്കു വിളിക്കരുതോ. ശാഖയിലെ തര്‍ക്കത്തില്‍പെട്ട ഒരു വിഭാഗക്കാരോട് ഗുരു ചോദിച്ചു. 'പാടില്ല. ഒരിക്കലും പാടില്ല. അവര്‍ ഹീനജാതിക്കാരാണ്.' നിങ്ങള്‍ എന്തു പറയുന്നു. ഗുരു മറ്റേ വിഭാഗക്കാരോട് ചോദിച്ചു. "അവരെ ഒരു കാരണവശാലും വിളിക്കാന്‍ പാടില്ല." അവരും മറുപടി പറഞ്ഞു. ഉടന്‍തന്നെ ഗുരു മറുപടി നല്‍കി. "എങ്കില്‍ ഇതാ ഞാന്‍ മടങ്ങിപ്പോവുന്നു. നിങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനാണല്ലോ ഞാന്‍ വന്നത്. ഇപ്പോള്‍ നിങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായിരിക്കുന്നു. ഇനി എന്‍റെ ആവശ്യമില്ല."

മലങ്കരസഭയിലെ ഇരു വിഭാഗക്കാരോടും ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഗുരു ഇതു തന്നെ പറയുന്നുണ്ടാവും. മലങ്കരയിലെ ഇരുകക്ഷികളായി തമ്മില്‍ കലഹിച്ചു നില്‍ക്കുന്ന നിങ്ങള്‍ക്ക് ഒരു കാര്യത്തില്‍ യോജിപ്പുണ്ടല്ലോ. മാര്‍ മൂസാ ഗുര്‍ഗാനെയും അദ്ദേഹം വാഴിച്ച മെത്രാന്മാരെയും സ്വീകരിച്ചു കൂടാ എന്നതില്‍. അതുകൊണ്ട് ഇനിയും നിങ്ങള്‍ എന്തിനു വ്യത്യസ്ത വിഭാഗങ്ങളായി നിന്നു തമ്മില്‍ അടിക്കണം?

മൂസാ ഗുര്‍ഗാനെ മെത്രാപ്പോലീത്താ ആയി വാഴിച്ച മാര്‍ അത്താനാസ്യോസും മാര്‍ മിലിത്തിയോസും ഓര്‍ത്തഡോക്സ് സഭയും യാക്കോബായ സഭയും അംഗീകരിക്കുന്ന മെത്രാന്മാരാണ്. ഇരുവരെയും അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസോ കോട്ടയത്തെ കാതോലിക്കോസോ മുടക്കിയിട്ടില്ല. ഇതുപോലെ രണ്ടു വിഭാഗക്കാരുടെയും അംഗീകാരം പൂര്‍ണ്ണമായും ഉള്ള മെത്രാന്‍ സ്ഥാനം മാര്‍ നിക്കോളാവാസിനു കൂടി മാത്രമേയുള്ളു. ഓര്‍ത്തഡോക്സ് സഭയിലെ ഇതര മെത്രാന്മാരുടെ വാഴ്ച യാക്കോബായ സഭയോ, യാക്കോബായ സഭയിലെ മെത്രാന്മാരുടെ വാഴ്ച ഓര്‍ത്തഡോക്സ് സഭയോ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ മൂസാ ഗുര്‍ഗാന്‍ മെത്രാനോ അദ്ദേഹം വാഴിച്ച മെത്രാന്മാര്‍ക്കോ പട്ടത്വത്തില്‍ എന്തെങ്കിലും കുറവുണ്ടെന്ന് ഇരു സഭകള്‍ക്കും പറയുവാന്‍ ആവില്ല. ഗുര്‍ഗാന്‍ മെത്രാപ്പോലീത്താ വാഴിക്കപ്പെട്ടപ്പോള്‍ യാക്കോബായ വിഭാഗം ഉന്നയിച്ച ഏക വിമര്‍ശനം രണ്ടു മെത്രാന്മാര്‍ കൂടിയാണു വാഴിച്ചത്, മൂന്ന് മെത്രാന്മാര്‍ വേണ്ടിയിരുന്നു എന്നു മാത്രമാണ്. ഒരു മെത്രാന്‍ മാത്രമായി മെത്രാന്‍ വാഴ്ച്ച നടത്തിയതിനു സഭാചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ആ സാഹചര്യത്തില്‍ ആ വാദത്തിന് പ്രസക്തിയില്ല എന്നത് അന്നുതന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും മൂസാ ഗുര്‍ഗാന്‍റയും അദ്ദേഹം വാഴിച്ച മെത്രാന്മാരുടെയും പൗരോഹിത്യ സ്ഥാനത്തെ ചോദ്യം ചെയ്യുവാന്‍ യാതൊരു നിവൃത്തിയുമില്ല. 

ഈ സാഹചര്യത്തില്‍ ഇരുസഭകള്‍ക്കും ചെയ്യാനാവുന്നത് തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇവര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിലക്കു കല്പന പുറപ്പെടുവിക്ക മാത്രമാണ്. തങ്ങള്‍ പുതിയൊരു സഭയാണെന്നു അവര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആ വിലക്കിനു യാതൊരു പ്രസക്തിയും ഇല്ല തന്നെ. ചുരുക്കത്തില്‍ അന്ത്യോഖ്യന്‍ സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാന്മാര്‍ പൂര്‍ണ്ണതയുള്ള മെത്രാന്മാരാണ്. അവരുടെ മേല്‍ ഓര്‍ത്തഡോക്സ് സഭയ്ക്കോ യാക്കോബായ സഭയ്ക്കോ യാതൊരുവിധ അധികാരങ്ങളുമില്ല. അതേസമയം അവരുടെ പട്ടത്വത്തെ അംഗീകരിക്കാതിരിക്കാന്‍ നിവൃത്തിയുമില്ല.

ഇങ്ങനെയൊരു സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും ചിന്തിക്കുന്നവരാണ് കൂടുതലും. എന്നാല്‍ ക്രൈസ്തവ സഭയുടെ ചരിത്രത്തിലേക്കും ദൈവകൃപയുടെ വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ചിന്തയിലേക്കും ആഴ്ന്നിറങ്ങിയാല്‍ 'ഒക്കെയും നന്മയ്ക്ക്' എന്നു നമുക്കു കാണുവാന്‍ കഴിയും. കുസ്തന്തീനോസ്പോലീസ് സുന്നഹദോസ് ശപിച്ചു തള്ളിയ നെസ്തോറിയന്‍ വിഭാഗക്കാരാണ് പിന്നീട് പേര്‍ഷ്യയിലും ഒരു പരിധിവരെ ഇന്ത്യയിലും സുവിശേഷത്തിന്‍റെ ദീപശിഖ ഏന്തിയത്. അവരിലൂടെ എത്രയോ ആളുകളാണ് യേശുവിനെ അറിഞ്ഞതും ഇപ്പോഴും അനുഭവിക്കുന്നതും. ക്രൈസ്തവ സഭയിലെ ഏതൊരു ഭിന്നിപ്പിനെയും അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു മുകുളത്തിന്‍റെ പൊട്ടിവിരിയലായി മാത്രം കണ്ടാല്‍ മതിയാവും. ഈ ഒരു വസ്തുതയുടെ ശാസ്ത്രീയമായ ഉപയോഗമാണ് കത്തോലിക്കാ സഭ ഉപയോഗിച്ചു വരുന്നത്. അവര്‍ വ്യത്യസ്ത റീത്തുകളും പ്രസ്ഥാനങ്ങളും അനുവദിക്കുന്നത് ഈ വൈവിധ്യവല്‍ക്കരണത്തിന്‍റെ പ്രയോജനം നേടുന്നതിനു വേണ്ടിയാണ്. വൈവിധ്യം വൈരുദ്ധ്യമായി കാണുന്നവരാണ് ഇതിനെയെല്ലാം ഭയപ്പെടുന്നത്.

മലങ്കരസഭയുടെ ഇന്നത്തെ അവസ്ഥയില്‍ പുതിയൊരു സഭയ്ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്. മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലും ഇന്ന് സ്ഥാപിത താല്പര്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇരുസഭകളും മല്‍സരിച്ചു നടത്തുന്ന മെത്രാന്‍ വാഴ്ച തന്നെ പരിശോധിക്കുക. പണവും സ്വാധീനവും സഭാ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നവരുടെ  താല്പര്യവും മാത്രമാണ് ഇരു സഭകളിലും ഇന്ന് മെത്രാന്‍ പദവിക്കുവേണ്ടുന്ന യോഗ്യത. തങ്ങള്‍ക്കു താല്പര്യമില്ലാത്തവരെ ഒഴിവാക്കുന്നതിനുവേണ്ടി മാത്രം പുതിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും കീഴ്വഴക്കങ്ങളും കൊണ്ടുവരുന്നു. ചുരുക്കത്തില്‍ ഏതാനും ചില വ്യക്തികളുടെ കരചലനങ്ങള്‍ക്കനുസൃതമായി സഭകള്‍ ചലിക്കപ്പെടുന്നു. ഇത് ദൈവിക നീതിയ്ക്കോ സഭയുടെ ധര്‍മ്മത്തിനോ നിരക്കുന്നതല്ല. ആ സാഹചര്യത്തില്‍ അവിടെ സ്ഫോടനങ്ങളും ഉരുകിയൊലിക്കലും ഉണ്ടായേ പറ്റൂ. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേധാവികള്‍ക്ക് ഇഷ്ടമോ അനിഷ്ടമോ ഉള്ളതുകൊണ്ടു മാത്രം എല്ലാ കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ നീങ്ങികൊള്ളണമെന്നില്ല. മലങ്കരസഭയില്‍ ഉണ്ടാവേണ്ടിയിരുന്ന ഐക്യം എത്രയോ തവണ ഏതാനും വ്യക്തികളുടെ പിടിവാശികൊണ്ട് സംഭവിക്കാതെ പോയി എന്നതു നമുക്കറിയാവുന്ന വസ്തുതയല്ലേ?

സഭാധികാരികള്‍ തങ്ങളുടെ നിയോഗത്തില്‍ നിന്നു വ്യതിചലിക്കപ്പെടുമ്പോള്‍ വ്യവസ്ഥകളും വ്യവസ്ഥിതി തന്നെയും കീഴ്മേല്‍ മറിയും. അവിടെ ഗര്‍ത്തങ്ങള്‍ നികത്തപ്പെടുകയും മലകള്‍ ഉണ്ടായിവരികയും ചെയ്യും. മലങ്കരസഭയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.

കഴിവും യോഗ്യതയും ഉള്ളവരാകട്ടെ, ഇല്ലാത്തവരാകട്ടെ ഒരുകൂട്ടം ആളുകളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തിനും ഒരു രാജ്യത്തിനു തന്നെയും എക്കാലവും മുന്നോട്ടുപോവാനാവില്ല. സര്‍വ്വായുധ സജ്ജരായ ഇന്ത്യന്‍ സേന പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെ രോഷത്തിനു മുന്നില്‍ വെണ്ണീറായ കാഴ്ചകള്‍ നമ്മുടെ മുന്നിലില്ലേ? നമ്മുടെ കയ്യിലുള്ള ചെങ്കോലും കിരീടവും ബലഹീനരെ ആട്ടിപായിക്കുന്നതിനുള്ള ആയുധങ്ങളായി ആരും കരുതിക്കൂടാ. തെറ്റു ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ളതല്ല ഇടയന്‍റെ വടി. അവരെ ശരിയായ വഴിക്കു കൊണ്ടുവരാനുള്ള വാത്സല്യമാണെന്നു പലരും പലപ്പോഴും മറന്നുപോവുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ഒരിക്കലും ദൈവം തള്ളിക്കളയുന്നില്ല. ക്രൈസ്തവ സഭയുടെ ആരംഭം തന്നെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദൈവകരുണയുടെ ആവിര്‍ഭാവത്തില്‍ നിന്നാണല്ലോ. പുതിയ സഭകള്‍ രൂപംകൊള്ളുമ്പോഴെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഈ ദൈവിക കരുണയുടെ തുടര്‍ച്ച നമുക്ക് പലപ്പോഴും ദര്‍ശിക്കാവുന്നതാണ്. തള്ളിക്കളയുന്ന കല്ലുകള്‍ മൂലക്കല്ലുകളാവുന്നതും സഭാചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

മലങ്കരസഭാ ചരിത്രത്തില്‍ വലിയ മാര്‍ ദീവന്നാസ്യോസ് എന്ന് അറിയപ്പെടുന്ന ആറാം മാര്‍ത്തോമ്മായുടെ കാലത്ത് കാട്ടുമങ്ങാട് അബ്രഹാം (കുര്യന്‍) റമ്പാന്‍, വിദേശ മേല്‍പ്പട്ടക്കാരനായ മാര്‍ ഗ്രീഗോറിയോസിനാല്‍ മെത്രാനായി അഭിഷിക്തനായപ്പോള്‍ തിരുവിതാംകൂര്‍ - കൊച്ചി ഗവണ്‍മെന്‍റുകളുടെ പിന്‍തുണയോടെ സര്‍വ്വശക്തിയും ഉപയോഗിച്ച്  സഭാനേതൃത്വം അദ്ദേഹത്തെ എതിര്‍ത്തു. എന്നാല്‍ പില്‍ക്കാലത്ത് സഭയ്ക്ക് മേല്‍പ്പട്ടക്കാരെ വാഴിക്കുന്നതിനു ആ സ്ഥാപിച്ച സ്വതന്ത്ര സഭയുടെ പിന്‍സഹായം തേടേണ്ടിവന്നു. അവരുടെ സഹായം തേടിയതിനുശേഷവും അവരെ നിന്ദിക്കുവാന്‍ നമുക്കാവുന്നു എന്നത് നമ്മുടെ സംസ്കാര സവിശേഷത.

മലങ്കരസഭയില്‍ ഈ സഭയ്ക്ക് നേരിട്ട് പ്രയോജനപ്പെടാത്ത മെത്രാന്‍ വാഴ്ച ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. പ. പരുമല തിരുമേനിയും മറ്റുംചേര്‍ന്ന് കൊളംബോയില്‍ വച്ച് അമേരിക്കന്‍ സഭയിലേക്ക് റിനിവിലാത്തി മാര്‍ തിമോത്തിയോസ് എന്ന മെത്രാനെ വാഴിച്ചു. ആ മെത്രാന്‍ അമേരിക്കയില്‍ ചെന്ന് ആംഗ്ലിക്കന്‍ ഓര്‍ത്തഡോക്സ് സഭ രൂപീകരിക്കുകയും നിരവധിപേര്‍ക്ക് മെത്രാന്‍ പട്ടം ഉള്‍പ്പെടെ പൗരോഹിത്യം നല്‍കുകയും ചെയ്തു. ആ പരമ്പരയില്‍ പട്ടംഏറ്റ കാള്‍ മര്‍ക്കന്‍റയിര്‍ എന്ന ആംഗ്ലിക്കന്‍ ബിഷപ്പാണ് കേരളത്തിലെത്തി റവ. സ്റ്റീഫന്‍ വട്ടപ്പാറ ഉള്‍പ്പെടുന്ന ആംഗ്ലിക്കന്‍ സഭാവിഭാഗത്തിനു പട്ടം നല്‍കിയത്. ആ സഭയില്‍ ഇന്നു നിരവധി ബിഷപ്പുമാരും വൈദികരുമുണ്ട്. കേരളത്തിലെ സി. എസ്. ഐ. വിഭാഗത്തില്‍ നീതി ലഭിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെയാണ് ആ സഭാവിഭാഗം ഉള്‍ക്കൊണ്ടത്.

ഇപ്രകാരം നീതിയും നിയമവും നിഷേധിക്കപ്പെട്ടവരുടെ നിലവിളി എപ്പോഴും ഫലം കിട്ടാതെ പോവുകയില്ല എന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. നമ്മള്‍ നമുക്കു മാത്രം ഉപയോഗിക്കാനായി അറയില്‍ സൂക്ഷിച്ചുവയ്ക്കുന്ന പൗരോഹിത്യത്തിന്‍റെ ഉറവകള്‍ അത് ദൈവത്തില്‍ നിന്നു വന്നതായതുകൊണ്ട് ഉറവ പൊട്ടി പുറപ്പെടുന്നതുപോലെ പുറപ്പെടുകയും നമ്മള്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ദൈവം ആഗ്രഹിക്കുന്നിടത്ത് എത്തിച്ചേരുകയും ചെയ്യും. അതില്‍ ആരും പരിഭവപ്പെട്ടിട്ടു കാര്യമില്ല. കാരണം, ദൈവത്തിന്‍റെ വഴികള്‍ നമുക്കു ഗോചരമല്ല എന്നപോലെ അവിടത്തെ പദ്ധതികളും നമുക്ക് മുന്‍കൂട്ടി കാണാനാവില്ല.

എങ്കിലും ഇവിടെ ഒരു ചോദ്യം പ്രസക്തമാവുന്നു. ഇനി ഒരു ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇവിടെ എന്തെങ്കിലും ചെയ്യാനുണ്ടോ? ആത്മാര്‍ത്ഥമായ അന്വേഷണം നടത്തുമ്പോള്‍ നമുക്കു വ്യക്തമാവും, ഇവിടെയുള്ള സഭകള്‍ സമുദായങ്ങളായി അധഃപ്പതിക്കുകയും അതിലെ സ്ഥാനികള്‍ ചടങ്ങുകള്‍ നടത്തി പണം വാങ്ങുന്നവര്‍ മാത്രമായി തീരുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്താല്‍ നിന്ദിക്കപ്പെട്ടവന്‍റെ സുവിശേഷം ഏറ്റെടുത്ത് പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ഇവിടെ ഒരു എപ്പിസ്കോപ്പല്‍ സഭ തയ്യാറായാല്‍ അതിന്‍റെ പ്രസക്തി വളരെയാണ്.

കരിങ്ങണാമറ്റത്തിലച്ചന്‍

മലങ്കര സഭയിലെ ഏറ്റവും സീനിയറായ വൈദികന്‍, പാമ്പാടി സ്വദേശിയായ കരിങ്ങണാമറ്റത്തില്‍ കെ. സി. ജേക്കബ് അച്ചനാണെന്നും അദ്ദേഹം അസാധാരണമായ ആരോഗ്യത്തോ...